മേഘാലയയിലെ ഉള്‍നാടന്‍ പ്രദേശമായ സൗത്ത് ഗാരോ ഹില്ലിന് കൊല്ലത്തെ തെരഞ്ഞെടുപ്പില്‍ എന്ത് കാര്യം? കാര്യമുണ്ട്

സൗത്ത് ഗാരോ ഹില്ലിന് കൊല്ലത്തെ തെരഞ്ഞെടുപ്പില്‍ എന്ത് കാര്യം?..

സരീഷ് കുറ്റ്യാടി എഴുതുന്നു:

ഇന്റര്‍നെറ്റ് സൗകര്യങ്ങളൊന്നും ഇല്ലാത്ത മേഘാലയയിലെ ഒരു ഉള്‍നാടന്‍ പ്രദേശമാണ് ഞാന്‍ ജോലി ചെയ്യുന്ന നവോദയ വിദ്യാലയം സ്ഥിതി ചെയ്യുന്ന സൗത്ത് ഗാരോ ഹില്‍സ്.

നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയിലെ ഏറ്റവും അവികസിതമായ ജില്ലകളില്‍ ഒന്നാണ് ഇപ്പറഞ്ഞ ഗാരോ ഹില്‍ പ്രദേശം . സ്വന്തം തലസ്ഥാനമായ ഷില്ലോങ്ങിലേക്ക് പോകാന്‍ പോലും നേരിട്ട് റോഡില്ലാത്തത് കൊണ്ട് അയല്‍ സംസ്ഥാനമായ ആസാമിലൂടെയുള്ള റോഡിനെ ആശ്രയിക്കുന്നവരാണ് ഇന്നാട്ടുകാര്‍. 5 ജില്ലകള്‍ക്കായി ഒരു ലോകസഭാമണ്ഡലമാണ് ഇവിടെയുള്ളത്. തുറ എന്ന പേരില്‍.

ഇപ്രാവശ്യം ഇവിടെയും വളരെ ശക്തമായ മത്സരം ഉണ്ടാകുമെന്നാണ് പ്രതീഷിക്കുന്നത്. മേഘാലയയിലെ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മയും മന്‍മോഹന്‍ സിംഗിന്റെ രണ്ടാം യു.പി.എ സര്‍ക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്ന അഗത സാങ്മയും തമ്മിലുള്ള തുറയിലെ ഇക്കൊല്ലത്തെ മത്സരം കടുക്കും എന്നാണ് എന്റെ സഹപ്രവര്‍ത്തകരൊക്കെ പറയുന്നത്.

മലയാളം പത്രം പോയിട്ട് പച്ചമലയാളത്തില്‍ രണ്ട് വര്‍ത്താനം പറയാന്‍ ഞാനല്ലാതെ മറ്റൊരു മലയാളി പോലും ഈ പ്രദേശത്തൊന്നും ഇല്ല. ഫോണിന് റേഞ്ച് ആണേല്‍ വല്ല ആണ്ടിനും സംക്രാന്തിക്കും നോക്കിയാലും മതി. പറഞ്ഞു വന്നത് സംഗതി ഇങ്ങനെ ഒക്കെ ആയോണ്ട് നാട്ടിലെ തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ ഒന്നും വലുതായി അറിഞ്ഞിട്ടേ ഇല്ല.

ഇന്നിപ്പോ പ്രിന്റര്‍ കാട്രിഡ്ജ്,അത്യാവശ്യം ചില മരുന്നുകള്‍ ഒക്കെ വാങ്ങാന്‍ ആയി ഏതാണ്ട് പത്തുനാനൂറു കിലോമീറ്റര്‍ ഞങ്ങടെ ദേശീയ വാഹനമായ ടാറ്റ സുമോയിലും ഓട്ടോറിക്ഷയിലും ഒക്കെ ആയി സഞ്ചരിച്ച് ഗുവാഹത്തിയില്‍ വന്നപ്പോഴാണ് കേരളത്തിലെ സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് കണ്ടത്. രണ്ട് പ്രധാന മുന്നണികളിലും മികച്ച സ്ഥാനാര്‍ത്ഥികളുണ്ട്.

കൂട്ടത്തില്‍ ഒരു നവോദയ സ്‌കൂള്‍ അധ്യാപകന്‍ എന്ന നിലയില്‍ എന്നെ ഏറ്റവും അധികം സന്തോഷിപ്പിച്ചത് കൊല്ലത്തു നിന്നുള്ള ശ്രീ. കെ എന്‍ ബാലഗോപാലിന്റെ സ്ഥാനാര്‍ഥിത്വമാണ്.

എന്തുകൊണ്ടാണ് ഒരു നവോദയ അദ്ധ്യാപകന് ശ്രീ.ബാലഗോപാല്‍ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥിയാകുന്നത്?. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കെ എന്‍ ബാലഗോപാലന്‍ രാജ്യസഭാ ങജ ആയിരുന്ന കാലത്ത് ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ നവോദയ വിദ്യാലയംത്തില്‍ അദ്ദേഹം എം. പി ഫണ്ട് ഉപയോഗിച്ച് ഒരു കെട്ടിടം അനുവദിച്ചു.

അതിന്റെ ഉദ്ഘാടനദിവസം അവിടത്തെ കുട്ടികളുമായി സംവദിച്ചപ്പോള്‍ കെട്ടിടത്തേക്കാള്‍ വലിയ പരാതി കുട്ടികള്‍ക്ക് മെസ്സില്‍ നല്ല ഭക്ഷണം കിട്ടുന്നില്ല എന്നതിനെ പറ്റിയായിരുന്നു. ബാലഗോപാല്‍ സാര്‍ ആ പരാതി വെറുതേ കേട്ട് ഒഴിവാക്കി വിട്ടില്ല. അന്വേഷിച്ചപ്പോള്‍ ഒരു കുട്ടിക്ക് വെറും 40 രൂപയാണ് ഒരു ദിവസം അനുവദിക്കുന്ന മെസ്സ് ചിലവ്. എന്താവാനാണ്?

പിന്നീട് രാജ്യസഭയില്‍ നിരന്തരമായി ഈ വിഷയം അദ്ദേഹം അവതരിപ്പിക്കുകയും വിഷയം മറ്റ് എംപി മാരുടെ കൂടെ സഹായത്തോടെ സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും സാധിച്ചു.

1986 ഇല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ പാവപ്പെട്ട കുടുംബത്തിലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക് ഏറ്റവും നിലവാരത്തിലുള്ള വിദ്യാഭ്യസം നല്‍കുന്നതിന് വേണ്ടിയാണ് നവോദയ സ്‌കൂളുകള്‍ സ്ഥാപിച്ചത്. പക്ഷെ പിന്നീട് നവോദയ സ്‌കൂളുകള്‍ക്ക് വേണ്ടത്ര ശ്രദ്ധ പൊതുവെ ആരും നല്‍കിയിരുന്നില്ല.

അതുകൊണ്ടുതന്നെ വിദ്യാലയങ്ങളുടെ വികസനം വേണ്ടത്ര കാര്യക്ഷമമായി നടന്നിരുന്നില്ല .ഒരു രാജ്യസഭാ എംപി എന്ന നിലയില്‍ കെ എന്‍ ബാലഗോപാല്‍ന്റെ ഇടപെടലുകള്‍ക്ക് വലിയ ഫലമാണ് ഉണ്ടായത്. വര്‍ഷങ്ങളോളും വര്‍ദ്ധിപ്പിക്കാതിരുന്ന നവോദയ വിദ്യാലയങ്ങള്‍ക്കുള്ള ഗ്രാന്റ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു.

പ്രതിദിന മെസ്സ് അലവന്‍സ് ഗണ്യമായി വര്‍ധിച്ചു. അതിന്റെ ഫലം ലഭിച്ചത് കൊല്ലം നവോദയയിലെ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായിരുന്നില്ല, കൊല്ലത്തുനിന്ന് ഏകദേശം മൂവായിരം കിലോമീറ്റര്‍ ദൂരത്തുള്ള ഞാന്‍ ജോലിചെയ്യുന്ന മേഘാലയയിലെ ഈ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ 590 നവോദയ സ്‌കൂളിലെയും പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ്.

ഒരു റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ആയതിനാല്‍ 500 പരം വിദ്യാര്‍ഥികള്‍ക്ക് വീടുപോലെയാണ് ക്യാംപസ്. രക്ഷിതാക്കളെപ്പോലെഅവര്‍ക്ക് ഞങ്ങളും. എനിക്ക് ശ്രീ.കെ. എന്‍ ബാലഗോപാലിനെ വ്യക്തിപരമായി അറിയില്ല.ഇക്കുറി അദ്ദേഹം കൊല്ലത്തു നിന്ന് ജയിക്കുമോ എന്നും അറിയില്ല.

എന്നാല്‍ വീടുകളിലെ പോലെത്തന്നെ നല്ല രുചിയിലും നിലവാരത്തിലും എന്റെ സ്‌കൂളില്‍ മൂന്നുനേരവും ഭക്ഷണം വിളമ്പുമ്പോള്‍ ഞാന്‍ ബാലഗോപാല്‍ സാറിനെ ഓര്‍ക്കും. ഒരു മലയാളി എന്ന നിലക്ക് അഹങ്കരിക്കും.

ചില നന്മകളോര്‍ത്തും നമ്മളുടെ കണ്ണ് നിറയില്ലേ?

ആരുടെ കാലില്‍ തറിക്കുന്ന മുള്ളുമെന്നാത്മാവിലാണ് വന്ന് പതിക്കുക എന്നോ മറ്റോ ഒരു കവിതയുണ്ടല്ലോ മലയാളത്തില്‍.
ആ ഗുണമുള്ള, ബാലഗോപാലിനെ പോലുള്ളവരുടെ സവിശേഷമായ സാന്നിധ്യം നമ്മളുടെ ലോക്‌സഭയില്‍ ഉണ്ടാവുന്നത് കേവലം കൊല്ലത്തുകാരുടെ ആവശ്യം മാത്രമല്ലെന്ന് എനിക്കുറപ്പുണ്ട്.

അത്രക്ക് പ്രാര്‍ത്ഥനകള്‍ ഈ വിദൂരദേശത്തു നിന്ന് പോലും അദ്ദേഹത്തിന് ഒപ്പമുണ്ട്. ഈ കുട്ടികള്‍ക്ക് വേണ്ടി ഞാന്‍ കൂടി ആശംസകള്‍ പങ്കുവെക്കുന്നു…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News