പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍; സീതാറാം യെച്ചൂരി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

ശക്തി മിസൈല്‍ വിജയകരമായി പരീക്ഷിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍.

വിഷയം ചൂണ്ടിക്കാട്ടി സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. കമ്മീഷന് പരാതി നല്‍കുമെന്ന് മമത ബാനര്‍ജി പ്രതികരിച്ചു.

കമ്മീഷന് പരാതി നല്‍കണമോ എന്ന് നിയമ വൃത്തങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം സര്‍ക്കാരിന്റെ നേട്ടമായി ശക്തി മിസൈല്‍ പരീക്ഷണം ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം രംഗത്ത് വന്നിരിക്കുകയാണ്.

സാധാരണ ഗതിയില്‍ രാഷ്ട്രത്തിന്റെ ശാസ്ത്ര പുരോഗതികള്‍ പ്രഖ്യാപിക്കാറുള്ളത് ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനാണ് എന്നാല്‍ എന്തടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു.

ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്ന് ചൂണ്ടികാട്ടി സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. തിടുക്കത്തില്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയതിന് പിന്നില്‍ ബി ജെ പിയുടെ പരാജയ ഭീതിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ട്വിറ്ററില്‍ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുകൊണ്ടാണോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് മുന്‍കൂര്‍ അനുമതിയുണ്ടോയെന്ന് പരിശോധിച്ച ശേഷം നിയമ വൃത്തങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്ജെവാലെ പ്രതികരിച്ചു.

തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ബി ജെ പി നടത്തിയതെന്നുള്ള പ്രചാരണം വരും ദിവസങ്ങളില്‍ പ്രതിപക്ഷം ഉയര്‍ത്തിയേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here