തൊടുപുഴയില്‍ അമ്മയുടെ ആണ്‍സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടിയുടെ മസ്തിഷ്‌ക മരണം സംഭവിച്ചുയെന്ന് ഡോക്ടര്‍മാര്‍; ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്റര്‍ സഹായത്തോടെ

തൊടുപുഴയില്‍ അമ്മയുടെ ആണ്‍സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ സ്ഥിതിയില്‍ യാതൊരു പുരോഗതിയുമില്ലെന്ന് ഡോക്ടര്‍.

തലച്ചോറിലെ രക്തയോട്ടം പൂര്‍ണ്ണമായി നിലച്ചുവെന്നും ക്ലിനിക്കലി മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും ഡോക്ടര്‍ അറിയിച്ചു. വെന്റ്റിലേറ്ററില്‍ നിന്ന് മാറ്റുന്നതിന് മുമ്പ് മെഡിക്കല്‍ ബോര്‍ഡിന്റെ ഉപദേശം തേടുമെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

വിദഗ്ദ്ധ സംഘം പരിശോധിച്ച ശേഷം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കണം. അതു വരെ വെന്റിലേറ്റര്‍ സഹായം തുടരുമെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇതിനിടെ പ്രതിയെ കുമാരമംഗലത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. കുമാരമംഗലത്തെ ഈ വീട്ടില്‍ വച്ചായിരുന്നു പ്രതി കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചത്.

തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശിനിയായ യുവതിയുടെ മക്കളാണ് ക്രൂരമര്‍ദ്ദനത്തിന് വിധേയരായത്. യുവതിയെ തിരുവനന്തപുരത്താണ് വിവാഹം ചെയ്തിരുന്നത്.

ഭര്‍ത്താവ് എഴുമാസം മുന്‍പ് ഹൃദയാഘാതം മൂലം മരിച്ചു. ഇതിനു ശേഷം ഇദ്ദേഹത്തിന്റെ ബന്ധുവായ അരുണുമായി യുവതി ബന്ധംസ്ഥാപിച്ച് തൊടുപുഴയ്ക്ക് സമീപം കുമാരമംഗലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ക്രൂരസ്വഭാവമാണ് ഇയാള്‍ പ്രകടിപ്പിച്ചിരുന്നതെന്ന വിവരമാണ് പുറത്തുവന്നത്. യുവതിയെയും ഇയാള്‍ മര്‍ദ്ദിക്കാറുള്ളതായി പറയുന്നു.

എന്നാല്‍, ഭയം മൂലം ഇവര്‍ ഇക്കാര്യം പുറത്തു പറഞ്ഞിരുന്നില്ല. പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ മാത്രമാണ് സംഭവത്തിന്റെ യഥാര്‍ത്ഥ വിവരം മാതാവ് പോലീസിനോട് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News