രാഹുല്‍ ഇരുപതില്‍ ഒരാള്‍ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി; നേരിടാനുള്ള കരുത്ത് എല്‍ഡിഎഫിനുണ്ട്; ബിജെപി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ രാഹുല്‍ മത്സരിക്കാത്തതെന്തെന്നും പിണറായി

തിരുവനന്തപുരം: രാഹുലിനെ നേരിടാനുള്ള കരുത്ത് എല്‍ഡിഎഫിനുണ്ടെന്നും ഇരുപത് പേരില്‍ ഒരാള്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ബിജെപിയും കോണ്‍ഗ്രസും ജനദ്രോഹ നടപടിയാണ് സ്വീകരിക്കുന്നത്. അതുകൊണ്ടാണ് ബദല്‍ നയം ആവശ്യമാണെന്ന് ഇടതുപക്ഷം പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിനകത്തുള്ള നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. നേരത്തെ പറഞ്ഞതുപോലെ തന്നെ ഇടതുപക്ഷത്തെ നേരിടുന്നതിന് വേണ്ടിയുള്ള നീക്കമായിട്ടെ കാണാന്‍ സാധിക്കു. ഇനി തെരെഞ്ഞെടുപ്പായി.

ഇരുപത് മണ്ഡലങ്ങളിലും യുഡിഎഫിനു സ്ഥാനാര്‍ഥിയുണ്ട്. അതില്‍ ഒരാളായി രാഹുല്‍ ഗാന്ധി മത്സരിയ്ക്കും. അതിനു പ്രത്യേക മാനമൊന്നും കാണുന്നില്ല.താന്‍ അമേഠിയിലെ എംപി തന്നെയായിരിക്കും എന്ന് രാഹുല്‍ നേരത്തെ പ്രഖ്യാപിച്ചതായി കേട്ടിട്ടുണ്ട്.

അമേഠിയില്‍ എംപിയാവുകയും വയനാട്ടില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാകുമോ എന്ന്‌നുമാണ് നോക്കുന്നത്. കേരളത്തില്‍ വന്ന് മത്സരിച്ചാല്‍ അത് ബിജെപിയ്ക്കെതിരായ മത്സരമാണെന്ന് ആരെങ്കിലും പറയുമോ.

സിംപോളിക്കായിട്ട് കേരളത്തിലേക്ക് മത്സരിക്കാന്‍ വരുന്നത് ഇടതുപക്ഷത്തിനെതിരെയുള്ള മത്സരം തന്നെയാണ്. ഇടതുപക്ഷത്തെ നേരിടാന്‍ വേണ്ടി രാഹുല്‍ വരുന്നുവെന്ന പ്രത്യേകത നേരത്തേയും ഇപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഓരോരുത്തര്‍ക്കും ഓരോരുത്തുരടേതായ പങ്ക് കേരളത്തില്‍ ഉണ്ട്. അതില്‍ ബിജെപിയില്ല. ബിജെപി തെരഞ്ഞെടുപ്പിനെ വലിയ തോതില്‍ സ്വാധീനിക്കാവുന്ന ശക്തിയല്ല. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കഴിയാവുന്ന വിധത്തില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ സമീപനമാണ് സ്വീകരിക്കുന്നത്. അത് കേന്ദ്ര നയമല്ല ഒരു ബദല്‍ നയമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ബിജെപി മത്സരിക്കുന്ന സ്ഥലങ്ങളില്‍ രാഹുല്‍ മത്സരിക്കാത്തതെന്തെന്നും പിണറായി ചോദിച്ചു. രാമക്ഷേത്രം ഞങ്ങള്‍ക്കെ നിര്‍മിക്കാനാകു എന്നാണ് കോണ്‍ഗ്രസ് അഖിലേന്ത്യാ വക്താവ് ജോഷി പറഞ്ഞത്.

ആ പ്രസ്താവന അന്നത്തെ സാഹചര്യത്തില്‍ ആരെയാണ് സഹായിച്ചത്. വര്‍ഗീയത കൂടുതല്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിനെ നിരുത്സാഹപ്പെടുത്താന്‍ ആ പ്രസ്താവന ഉപകരിച്ചില്ല. പകരം ആ ശക്തികള്‍ക്ക് താങ്ങാവുകയാണുണ്ടായത്. മതനിരപേക്ഷ പാര്‍ട്ടിയെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെട്ടത്.

വര്‍ഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്ന നിലപാട് സ്വീകരിക്കണം. കോണ്‍ഗ്രസിന് ഈ രാജ്യത്ത് അതിന് കഴിഞ്ഞിട്ടില്ല. അതിനാലാണ് ബദല്‍ നയത്തോടുകൂടിയ ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് പറയുന്നത്.

ആ പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ അംഗബലം വര്‍ധിക്കണമെന്ന് ഞങ്ങള്‍ കാണുന്നു. അതിനുള്ള പ്രവര്‍ത്തനമാണ് കേരളത്തില്‍ ഇടതുപക്ഷം നടത്തുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് നല്ല സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here