രാഹുലിന്റെ വയനാട്ടിലെ മത്സരം മതനിരപേക്ഷ ഐക്യത്തെ തകര്‍ക്കാന്‍; ഈ ശ്രമത്തെ ഫലപ്രദമായി ചെറുക്കാന്‍ എല്‍ഡിഎഫിന് കഴിയും

പ്രകാശ് കാരാട്ടിന്റെ ലേഖനം:

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമതൊരു മണ്ഡലമായ വയനാട്ടില്‍ നിന്നുകൂടി മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചിരിക്കുന്നു.

സ്ഥാനാര്‍ഥിപ്രഖ്യാപനം നടത്തവെ ഇതിന് ന്യായീകരണമായി എ കെ ആന്റണിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും മുന്നോട്ടുവച്ച വാദഗതി ബിജെപി ദക്ഷിണേന്ത്യയിലും വര്‍ഗീയവിഭജനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ദക്ഷിണേന്ത്യയിലും മത്സരിക്കേണ്ടത് ആവശ്യമാണെന്നാണ്.

അതാണ് കാര്യമെങ്കില്‍ എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി കര്‍ണാടകത്തിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ തയ്യാറാകാത്തത്? ബിജെപി പ്രധാന ശക്തിയായ ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനം കര്‍ണാടകമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളില്‍ വിജയിച്ചതും ബിജെപിയായിരുന്നു.

ഈ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസും ജനതാദളും (എസ്) തമ്മില്‍ സഖ്യവും സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മൊത്തമുള്ള 28 സീറ്റില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും രാഹുല്‍ ഗാന്ധിക്ക് മത്സരിക്കുന്നതിനായി കണ്ടെത്താനായില്ലേ? അങ്ങനെ ചെയ്തിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയിലും ബിജെപിക്കെതിരെ പൊരുതുകയാണെന്ന സൂചന നല്‍കുമായിരുന്നു.

എന്നാല്‍, അത് ചെയ്തില്ല. അതിനുപകരം കോണ്‍ഗ്രസ് പ്രസിഡന്റ് മത്സരിക്കാന്‍ തെരഞ്ഞെടുത്തത് ഇടതുപക്ഷ ജനാധിപത്യമുന്നണി (എല്‍ഡിഎഫ്) പ്രധാന ശക്തിയായ കേരളമാണ്. അതായത് ബിജെപിക്കെതിരെ പൊരുതുന്നതിനുപകരം ഇടതുപക്ഷത്തെ ലക്ഷ്യമാക്കാനാണ് രാഹുല്‍ ഗാന്ധി തയ്യാറായത്.

ഇത്തരമൊരു തീരുമാനത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടേതുതന്നെയാണ്. എല്ലാ വശങ്ങളും പരിശോധിച്ചതിനുശേഷമായിരിക്കും ഇത്തരമൊരു തീരുമാനത്തില്‍ എത്തിയിട്ടുണ്ടാകുക. ഇതില്‍ എത്താവുന്ന ഏക നിഗമനം ശ്രദ്ധാപൂര്‍വം ഏറെ ചിന്തിച്ചുതന്നെ കോണ്‍ഗ്രസ് നേതൃത്വം എടുത്ത തീരുമാനമാണിതെന്നാണ്.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആശയപരവും രാഷ്ട്രീയവുമായ പാപ്പരത്തത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഈ തീരുമാനം. ദേശീയനിലവാരത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ ശക്തികളെയും അണിനിരത്തുകയെന്ന വിശാലമായ വീക്ഷണം കൈക്കൊള്ളാനുള്ള കോണ്‍ഗ്രസിന്റെ ശേഷിക്കുറവും ഇത് വെളിപ്പെടുത്തുന്നു.

മുന്‍കാല പ്രതാപങ്ങളുടെ മായികവലയത്തിന്റെ കെട്ടുപാടുകളില്‍ കുരുങ്ങിക്കിടപ്പാണ് കോണ്‍ഗ്രസ് പാര്‍ടി. പല സംസ്ഥാനങ്ങളിലെയും പ്രധാന മതനിരപേക്ഷ പാര്‍ടിയെന്ന സ്ഥാനംപോലും ഇന്ന് കോണ്‍ഗ്രസിന് അവകാശപ്പെടാനാകില്ല.

എന്നിട്ടും അങ്ങനെയാണെന്ന ഭാവത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുള്ള നിലപാട് ബിജെപിക്കെതിരെ പൊരുതുന്ന മതനിരപേക്ഷ പ്രതിപക്ഷ ഐക്യത്തെ പോലും തകര്‍ക്കുകയാണ്. ഉത്തര്‍പ്രദേശിലെയും ഡല്‍ഹിയിലെയും സ്ഥിതിഗതികള്‍ പരിശോധിച്ചാല്‍മാത്രം ഇക്കാര്യം വ്യക്തമാകും.
ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനുള്ള ബാലറ്റ് യുദ്ധത്തില്‍ ഏറ്റവും നിര്‍ണായകമായ സംസ്ഥാനമാണ് 80 സീറ്റുള്ള ഉത്തര്‍പ്രദേശ്. ഇവിടെ എസ്പി, ബിഎസ്പി, ആര്‍എല്‍ഡി സഖ്യം ബിജെപിയെ പരാജയപ്പെടുത്താന്‍മാത്രം ശക്തമാണ്.

കാരണം എന്തുതന്നെയായാലും ഈ സഖ്യത്തില്‍ കോണ്‍ഗ്രസിന് ഒരിടം ലഭിച്ചില്ല. അത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസ് എന്താണ് ചെയ്യേണ്ടത്? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റാണ് ലഭിച്ചത്. മറ്റ് ആറ് സീറ്റുകളില്‍ രണ്ടാംസ്ഥാനത്തും എത്തി. അതിനാല്‍ ഈ എട്ട് സീറ്റുകളില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും മറ്റ് സീറ്റുകളില്‍ ത്രികക്ഷിസഖ്യത്തിന് പിന്തുണ നല്‍കുകയുമാണ് ചെയ്യേണ്ടിയിരുന്നത്.

അങ്ങനെ ചെയ്തിരുന്നെങ്കില്‍ അവര്‍ക്ക് സംസ്ഥാനത്തെ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ജനങ്ങളുടെ പിന്തുണ കിട്ടുമെന്ന് മാത്രമല്ല, ബിജെപിക്കെതിരെ പൊരുതുന്ന പ്രസ്ഥാനമാണെന്ന വിശ്വാസ്യതയും ലഭിക്കുമായിരുന്നു.

എന്നാല്‍, അങ്ങനെ ചെയ്യുന്നതിനുപകരം കോണ്‍ഗ്രസ് പാര്‍ടി ചെയ്തത് 80 സീറ്റിലും മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായി പ്രയങ്ക ഗാന്ധിയെ പ്രഖ്യാപിക്കുകയും ചില ചെറുജാതിസംഘടനകളുടെയും മറ്റും വോട്ട് നേടാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

അവസാനം കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് ത്രികക്ഷിസഖ്യത്തിന്റെ നേതാക്കള്‍ മത്സരിക്കുന്ന ഏഴ്‌സീറ്റ് ഒഴിച്ച് ബാക്കിയെല്ലാ സീറ്റിലും മത്സരിക്കുമെന്നാണ്. കോണ്‍ഗ്രസിന്റെ ഈ വാഗ്ദാനത്തെ മായാവതിയും അഖിലേഷും തള്ളിക്കളഞ്ഞു. പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നവര്‍പോലും ഈ സമീപനത്തെ മതനിരപേക്ഷ ഐക്യത്തില്‍ വിള്ളല്‍ ഉണ്ടാക്കുന്നതായാണ് വിലയിരുത്തിയത്.

കാരണം കോണ്‍ഗ്രസിന് തനിച്ച് ഏറെ സീറ്റൊന്നും ഉത്തര്‍പ്രദേശില്‍ നേടാനാകില്ല എന്നതുകൊണ്ടുതന്നെ.

ഡല്‍ഹിയില്‍ ഒരു ധാരണയ്ക്കുവേണ്ടിയുള്ള ആംആദ്മി പാര്‍ടിയുടെ അഭ്യര്‍ഥനകളെല്ലാം കോണ്‍ഗ്രസ് നിരാകരിക്കുകയായിരുന്നു. എല്ലാവര്‍ക്കും അറിയുന്ന കാര്യം ആം ആദ്മി പാര്‍ടിയും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് ധാരണയിലെത്തിയാല്‍ രാജ്യതലസ്ഥാനത്തെ ഏഴ് സീറ്റിലും അവര്‍ക്ക് വിജയിക്കാന്‍ കഴിയുമെന്നതാണ്.

എന്നാല്‍, പ്രത്യേകം പ്രത്യേകം മത്സരിച്ചാല്‍ ബിജെപി വിജയം ആവര്‍ത്തിക്കും. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെട്ടിരുന്നു. ഒരു സീറ്റ് പോലും അവര്‍ക്ക് നേടാനായില്ല. എന്നിട്ടും ആം ആദ്മി പാര്‍ടിയുമായി ധാരണയിലെത്താന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതിന് കാരണം കോണ്‍ഗ്രസിന് രണ്ട് സീറ്റ് മാത്രമാണ് വാഗ്ദാനംചെയ്യപ്പെട്ടത് എന്നതിനാലാണ്.

ഇതേ സമീപനംതന്നെയാണ് വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിന് പിന്നിലും ഉള്ളത്. ഇതുവഴി യുഡിഎഫിന്റെ സീറ്റ് വര്‍ധിപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നതെങ്കിലും ഈ സമീപനം കോണ്‍ഗ്രസിനെ കൂടുതല്‍ ക്ഷയിപ്പിക്കുകയേ ഉള്ളൂ.

കേരളത്തില്‍ സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമാണ് ബിജെപിക്കും ആര്‍എസ്എസിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ ശക്തമായി പൊരുതുന്നത്. കോണ്‍ഗ്രസും യുഡിഎഫും പല ഘട്ടങ്ങളിലും വര്‍ഗീയശക്തികള്‍ക്ക് കീഴടങ്ങിയും സന്ധിചെയ്യുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ ന്യൂനപക്ഷത്തിന് ഇതറിയുന്നതുകൊണ്ടുതന്നെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കൊണ്ടുമാത്രം അവരെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല.

നിലവിലുള്ള രാഷ്ട്രീയസാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തില്‍ ഒരു മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലേറ്റാന്‍ ഇടതുപക്ഷത്തിന്റെ പങ്ക് നിര്‍ണായകമാണ്. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള ഏത് നീക്കത്തെയും ഇടതുപക്ഷത്തിനെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ മത്സരം ഉള്‍പ്പെടെ കേരളത്തിലെ മതനിരപേക്ഷ ജനതയും ന്യൂനപക്ഷങ്ങളും ലാഘവത്തോടെ കാണില്ല.

മറ്റൊരര്‍ഥത്തിലും കോണ്‍ഗ്രസിന്റെ ഹൃസ്വദൃഷ്ടിയോടെയുള്ള ഈ സമീപനത്തിന് അവര്‍ വലിയ വില നല്‍കേണ്ടിവരും. യുഡിഎഫിന്റെ ഭാഗമാണ് മുസ്ലിംലീഗ്. വയനാട് മണ്ഡലത്തില്‍ മുസ്ലിംലീഗിന് ശക്തമായ സാന്നിധ്യമുണ്ട്. രാഹുല്‍ കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും സംയുക്ത സ്ഥാനാര്‍ഥിയായാണ് യുഡിഎഫ് ബാനറില്‍ ജനവിധി തേടുന്നത്.

വയനാട്ടിലെ ഇടതുപക്ഷസ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താനായുള്ള ശ്രമത്തില്‍ രാഹുല്‍ ആശ്രയിക്കുന്നത് മുസ്ലീംലീഗിനെയാണ്. അവരെ കൂട്ടുപിടിച്ച് ഇടതുപക്ഷത്തെ തോല്‍പ്പിക്കാനാകില്ല. കോണ്‍ഗ്രസ് അധ്യക്ഷന്റെ മതനിരപേക്ഷ വിശ്വാസ്യതയ്ക്ക് ഇതൊരു നല്ല പരസ്യവുമാകില്ല!

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി കോണ്‍ഗ്രസ് നേതാക്കള്‍ തുടര്‍ച്ചയായി ബിജെപിയിലേക്കും തിരിച്ചും കൂറുമാറുന്ന സാഹചര്യമാണുള്ളത്. അസംതൃപ്തരായി ബിജെപി വിട്ടുവരുന്ന നേതാക്കള്‍ക്ക് കോണ്‍ഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുകയാണ്. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തിലെ ആശയപ്രതിബദ്ധതയാണ് ഇവിടെ ചോരുന്നത്.

ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഉത്തര്‍പ്രദേശിലുള്ള ഇട്ടാവയിലെ ബിജെപി എംപിക്ക് സീറ്റ് നിഷേധിച്ചപ്പോള്‍ അയാള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതും ഉടന്‍തന്നെ അദ്ദേഹത്തിന് കോണ്‍ഗ്രസ് അവിടെ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയതും. ഈ മാറാപ്പുമായാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എല്‍ഡിഎഫിനെതിരെ മത്സരിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്തിട്ടുള്ളത്. മതനിരപേക്ഷ ജനാധിപത്യ ഐക്യത്തെ തകര്‍ക്കാനുള്ള ഈ ശ്രമത്തെ ഫലപ്രദമായി ചെറുക്കാന്‍ എല്‍ഡിഎഫിന് കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News