
1964ല്‍ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തില്‍ 1965 മുതല്‍ പന്ത്രണ്ട് തവണ വിജയിച്ച കെഎം മാണി ഒരിക്കലും തെരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല.
വിവാദങ്ങള്‍ പിടിച്ചുലച്ചപ്പോള്‍ പാലായില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും നാട്ടുകാരോടുള്ള അടുപ്പവുമാണ് മാണിക്ക് എന്നും തുണയായിട്ടുള്ളത്.
പാര്‍ട്ടി പ്രവര്‍ത്തകരെയും നാട്ടുകാരെയും കൂടെ നില്‍ക്കുന്നവരെയുമെല്ലാം അറിയുകയും പിന്നീട് കാണുമ്പോള്‍ അവരുടെ പേരുപോലും ഓര്‍മിച്ചുവിളിക്കുന്ന അപൂര്‍വ്വം നേതാക്കളിലൊരാളാണ് കെ എം മാണി.
സമുദായ സമവാക്യങ്ങള്‍ക്കൊപ്പം പാലയിലേക്ക് വികസനം കൊണ്ടുവന്നാണ് കെ എം മാണി പാലായുടെ മാണിക്യമായി ജനമനസില്‍ ഇടം പടിച്ചത്. സിവില്‍ സ്റ്റേഷന്‍, ജനറല്‍ ഹോസ്പിറ്റല്‍, കെഎസ്ഇബി കെട്ടിടം അടക്കം ഇന്നു കാണുന്ന എല്ലാ നിര്‍മിതികളും കെ എം മാണിയുടെ സംഭാവനയാണ്.
സ്വന്തം മണ്ഡലത്തിലേക്ക് പല പദ്ധതികളും വകമാറ്റിയതിന്റെ പേരില്‍ രാഷ്ട്രീയ പരിഹാസങ്ങളും മാണിക്ക് ഏറെ നേരിടേണ്ടി വന്നിട്ടുണ്ട്. റബറിന്റെ രാഷ്ട്രീയമാണ് കെഎം മാണിയുടേതെന്ന് എതിരാളികള്‍ പരിഹസിക്കുമെങ്കിലും മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റക്കുറച്ചിലുകള്‍ റബ്ബര്‍ എന്ന നാണ്യവിളയുമായി ബന്ധപ്പെട്ടു തന്നെ കിടക്കുന്നു.
മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുതന്നെയാണ് 2016ല്‍ ബിജു രമേശ് ഉയര്‍ത്തിയ ബാര്‍ കോഴ വിവാദത്തിനിടയിലും 12ാം തവണയും കെ എം മാണിക്ക് പാലായില്‍ നിന്നും ജയിക്കാനായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here