‘വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന പാര്‍ട്ടി’; കേരളാ കോണ്‍ഗ്രസിനെ അന്ന് കെഎം മാണി വിശേഷിപ്പിച്ചത് ഇങ്ങനെ

വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് തങ്ങളുടേതെന്നാണ് കെഎം മാണി കേരളാ കോണ്‍ഗ്രസിനെ വിശേഷിപ്പിച്ചത്. അത് അന്നും ഇന്നും യാഥാര്‍ത്ഥ്യമായി തുടരുകയാണ്.

വിശേഷണങ്ങള്‍ പലതുണ്ടെങ്കിലും കേരള കോണ്‍ഗ്രസിനെ കേരളരാഷ്ട്രീയം അടയാളപ്പെടുത്തുക അതിന്റെ പിളര്‍പ്പുകളുടെ പേരില്‍ തന്നെയാണ്. പക്ഷേ ഇനിയങ്ങോട്ട് പിളരുന്നത് പോലെ അത്ര എളുപ്പമായിരിക്കുമോ വളരുന്നത് എന്ന കാര്യത്തില്‍ സംശയമുണ്ട്.

1964ല്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി രൂപംകൊണ്ട കേരളാ കോണ്‍ഗ്രസില്‍ സ്ഥാപകനേതാവും ചെയര്‍മാനുമായിരുന്ന കെഎം ജോര്‍ജിന്റെ മരണത്തെ തുടര്‍ന്ന് 1976ല്‍ അധികാര തര്‍ക്കം ഉടലെടുത്തു.

1977ല്‍ സീനിയര്‍ നേതാവ് ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലാണ് ആദ്യ പിളര്‍പ്പുണ്ടാകുന്നത്. പിജെ ജോസഫുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 1979 ല്‍ കേരളാ കോണ്‍ഗ്രസ് എം മാണിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ടു.1985ല്‍ കൂടിച്ചേരലിന് ശേഷം പിരിഞ്ഞ് 1987ല്‍ വീണ്ടും കെ എം മാണി സ്വന്തം പാര്‍ട്ടിയെ സജീവമാക്കി.

1993ല്‍ ടിഎം ജേക്കബ് നേതൃത്വം കൊടുത്ത് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നിലവില്‍ വന്നു. അതിന് ശേഷം പിസി ജോര്‍ജിന്റെ സെക്യുലര്‍, പി സി തോമസിന്റെ ഐഎഫ്ഡിപി. പിന്നീട് ലയനനീക്കങ്ങള്‍ സജീവമായി. 2009ല്‍ ജോര്‍ജ് മാണിക്കൊപ്പം എത്തി.

2011ല്‍ ജോസഫും. അപ്പോഴും മാണിക്കൊപ്പം ചേരാതെ പി സി തോമസ് സ്വന്തം നിലയില്‍ കേരളാ കോണ്‍ഗ്രസ് ലയനവിരുദ്ധ വിഭാഗം ഉണ്ടാക്കി. പാര്‍ട്ടിയുടെ മറ്റൊരു പ്രധാന നേതാവായിരുന്നു സ്‌കറിയ തോമസ് 2015ല്‍ പാര്‍ട്ടിവിട്ട് സ്വന്തം പാര്‍ട്ടിയുണ്ടാക്കി.

ഏറ്റവുമൊടുവില്‍ 2016 ലാണ് മറ്റൊരു പിളര്‍പ്പ് ഉണ്ടാവുന്നത്. സ്ഥാപക നേതാവ് കെഎം ജോര്‍ജിന്റെ മകനും പി ജെ ജോസഫിന്റെ വിശ്വസ്തനുയിരുന്ന ഫ്രാന്‍സിസ് ജോര്‍ജും ആന്റണി രാജുവും കെസി ജോസഫും ചേര്‍ന്ന് മാണി കോണ്‍ഗ്രസില്‍ നിന്നും പുറത്തുവന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാപിച്ചു. അങ്ങനെ രണ്ട് കൈകളിലെ വിരലുകള്‍ മതിയാകില്ല കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികളെ എണ്ണിയെടുക്കാന്‍..

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ പിജെ ജോസഫും മാണിയും വഴി പിരിയും എന്ന് കരുതിയെങ്കിലും പുതിയൊരു പിളര്‍പ്പ് എന്തായാലും ഉണ്ടായില്ല. പിളരും തോറും വളരും എന്നാണ് കേരള കോണ്‍ഗ്രസിനെക്കുറിച്ച് ഇന്നുവരെയുള്ള പൊതുഭാഷ്യം.

പക്ഷേ ഇനിയങ്ങോട്ട് പിളരുന്നത് പോലെ അത്ര എളുപ്പമായിരിക്കുമോ വളരുന്നത് എന്ന കാര്യത്തില്‍ സംശയമുണ്ട്. കാരണം കേരളകോണ്‍ഗ്രസ് പാര്‍ട്ടികളില്‍ പ്രധാനപ്പെട്ടവയെല്ലാം ഒരു തലമുറ മാറ്റത്തിന്റെ ഘട്ടത്തിലാണ്.

അതികായന്‍മാരും പ്രതാപികളുമായ സീനിയര്‍ നേതാക്കന്മാര്‍ക്ക് ലഭിച്ചിരുന്ന അംഗീകാരം പുതിയ തലമുറയ്ക്ക് എത്രത്തോളം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here