കിഫ്ബിക്ക് അന്താരാഷ്ട്ര അംഗീകാരം; വികസന സ്വപ്നങ്ങളെ തടയാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയെന്ന് മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കിഫ്ബിക്കെതിരെ അനാവശ്യ വിവാദങ്ങളുയര്‍ത്തി പ്രതിപക്ഷം രംഗത്ത് വന്ന സാഹചര്യത്തിലാണ് കിഫ്ബിയെന്തെന്നും, മസാല ബോണ്ടെന്തെന്നും വിശദീകരിക്കാന്‍ നാളുകള്‍ക്ക് ശേഷം ധനമന്ത്രി അധ്യാപകന്റെ റോളിലെത്തിയത്.

കിഫ്ബിയെക്കുറിച്ചും, മസാല ബോണ്ടിനെക്കുറിച്ചും വിവാദങ്ങളുയര്‍ന്ന സാഹചര്യത്തില്‍ കൈരളി പീപ്പിള്‍ ടിവി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ധനമന്ത്രി കിഫ്ബിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചത്.

കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം ക്യാംപപസിലെ എക്കണോമിക്‌സ് വിദ്യാര്‍ത്ഥികളാണ് തോമസ് ഐസക്കിന്റെ ക്ലാസില്‍ കിഫ്ബിയെക്കുറിച്ച് പഠിക്കാനായെത്തിയത്. കുട്ടികളുടെ സംശയങ്ങള്‍ക്ക് ലളിതമായ ഭാഷയില്‍ ഏറ്റവും മികച്ച ഉത്തരങ്ങള്‍ നല്‍കി ക്ലാസ് മുന്നേറുന്നതിനിടെയാണ് ആ സന്തോഷ വാര്‍ത്ത സംസ്ഥാനത്തെ തേടിയെത്തിയത്.

പരിപാടിയില്‍ തന്നെ ധനമന്ത്രി ആ വാര്‍ത്ത കേരളത്തെ അറിയിച്ചു.

കിഫ്ബിയെ തേടിയെത്തിയ അന്താരാഷ്ട്ര അംഗീകാരമായിരുന്നു ആ സന്തോഷ വാര്‍ത്ത. ഇന്‍വെസ്റ്റ്‌മെന്റ് ഓഫ് ദ ഇയര്‍ ഇന്‍ ദ ആന്വല്‍ യുകെ ഇന്‍ഡ്യ അവാര്‍ഡ് 2019ലേക്ക് കിഫ്ബിയെ നോമിനേറ്റ് ചെയ്ത വാര്‍ത്തയാണ് പീപ്പിള്‍ ടിവിയുടെ പരിപാടിക്കിടെ ധനമന്ത്രിയെ തേടിയെത്തിയത്.

അനാവശ്യ വിവാദങ്ങളുയര്‍ത്തി സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങളെ തടയാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ നേട്ടമെന്നും തോമസ് ഐസക്ക് പറഞ്ഞു.

തന്റെ ഇഷ്ടപ്പെട്ട മേഖലകളിലൊന്നായ അധ്യാപനത്തിലേക്ക് ഒരിക്കല്‍ കൂടി മടങ്ങിപ്പോകാന്‍ കഴിഞ്ഞ ഐസക്കിന് കിഫ്ബിക്ക് ലഭിച്ച അന്താരാഷ്ട്ര അംഗീകാരം ഇരട്ടി മധുരമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News