ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരുടെ പേരില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍

ബാലാകോട്ടില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് അഭ്യര്‍ഥന നടത്തിയത് പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍.

മോദിയുടെ പ്രസംഗം ചട്ടലംഘനമാണെന്ന് ഉസ്മാനാബാദ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് കന്നി വോര്‍ട്ടര്‍മാരോട് വ്യോമസേനാ പൈലറ്റുമാരുടെ പേരില്‍ മോദി ബിജെപിക്കുവേണ്ടി വോട്ട് അഭ്യര്‍ഥിച്ചത്.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടും മോദിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.

സംഭവത്തില്‍ എന്തു നടപടിയെടുക്കണമെന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കുക. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോജിക്കുകയാണെങ്കില്‍ പ്രധാനമന്ത്രിയോട് വിശദീകരണം ചോദിക്കും.

ഇക്കാര്യത്തില്‍ ഈ ആഴ്ച തന്നെ തുടര്‍ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

കന്നി വോട്ടര്‍മാരോടുള്ള വോട്ട് അഭ്യര്‍ഥനയ്ക്കിടെയാണ് മോദി ബാലാകോട്ട് ആക്രമണത്തില്‍ പങ്കെടുത്ത പൈലറ്റുമാരുടെ പേരില്‍ ബിജെപിക്ക് വോട്ട് ആവശ്യപ്പെട്ടത്.

നിങ്ങള്‍ക്ക് ഇപ്പോള്‍ 18 വയസ്സ് പിന്നിട്ടിരിക്കുകയാണ്. നിങ്ങള്‍ നിങ്ങളുടെ വോട്ട് രാജ്യത്തിനുവേണ്ടി നല്‍കണം. പുല്‍വാമയില്‍ കൊല്ലപ്പെട്ട ധീരരായ ജവാന്‍മാര്‍ക്കുവേണ്ടി നിങ്ങള്‍ വോട്ട് ചെയ്യണം.

ബാലാകോട്ടില്‍ വ്യോമാക്രമണം നടത്തിയ ധീരരായ വ്യോമസേനാ പൈലറ്റുമാര്‍ക്കുള്ള ബഹുമതിയായി നിങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തണമെന്നും മോദി പറഞ്ഞിരുന്നു.

സംഭവം വിവാദമാകുകയും പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുകയായിരുന്നു.

തുടര്‍ന്നാണ് മോദിയുടെ പ്രസംഗം പരിശോധിച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രസംഗത്തില്‍ പെരുമാറ്റ ചട്ടലംഘനം ഉണ്ടായതായി കണ്ടെത്തിയത്.

സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായിരിക്കുമെന്നും അത്തരം പ്രവൃത്തികളില്‍നിന്ന് രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും വിട്ടുനില്‍ക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് 19ന് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel