ബംഗാള്‍ ഉള്‍ക്കടലില്‍ ഫാനി ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു. ചുഴലിക്കാറ്റ് നീങ്ങുന്നത് തമിഴ്നാട് – ആന്ധ്രാ തീരത്തെയ്ക്ക്.
കേരളത്തില്‍ ഇന്ന് രാത്രി മുതൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ഈ മാസം 29, 30 തീയതികളിൽ യെല്ലോ അലര്‍ട്ട് തുടരുന്നു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘ഫാനി’ ചുഴലിക്കാറ്റ് തമിഴ്‌നാട്-ആന്ധ്ര തീരത്തെ ലക്ഷ്യമാക്കി മുന്നേറുകയാണ്.
വരും മണിക്കൂറുകളിൽ ചുഴലിക്കാറ്റ് തീവ്രമാകും. ഏപ്രിൽ 30ന് അതിതീവ്ര ചുഴലിക്കാറ്റായി മാറി തമിഴ്‌നാട്-ആന്ധ്ര തീരത്തടിക്കുമെന്നാണ് മുന്നറിയിപ്പ്.
ഫാനിയുടെ പ്രതിഫലനമായി ഇന്ന് രാത്രി മുതൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. ഏപ്രിൽ 29ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും ഏപ്രിൽ 30 ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത് തുടരുകയാണ്.
ചുഴലികാറ്റിന്‍റെ പ്രഭാവത്തിൽ കേരളത്തിൽ നാളെ രാവിലെ മുതൽ മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും 29, 30 തീയതികളിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്.
ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ പ്രത്യേകം ജാഗ്രത പാലിക്കണം.
ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെന്നും അതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എന്നാൽ ശക്തമായ മഴ്യ്ക്കുള്ള സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകിയിട്ടുള്ള മുൻകരതൽ നടപടികൾ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതാത് ജില്ലാ കളക്ടർമാർക്ക് സാഹചര്യം നേരിടാനുള്ള നിർദേശവും സർക്കാർ നൽകിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here