ശ്രീലങ്കന്‍ സ്ഫോടനത്തിന്‍റെ ആസൂത്രകന്‍ കേരളത്തിലും എത്തി; തമിഴ്നാട്ടിലും കേരളത്തിലും സ്ഥിരമായി വന്നു പോകാറുണ്ടെന്ന് റിപ്പോര്‍ട്ട്

ശ്രീലങ്കന്‍ സ്ഫോടനത്തിന്‍റെ ആസൂത്രകന്‍ സഹ്രാൻ ഹാഷിം നിരവധി തവണ കേരളത്തിലും വന്നുപോയതായതായി ഡെയിലി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘തീപ്പൊരി പ്രാസംഗികനായ’ സഹ്രാൻ തമിഴ്നാട്ടിലും കേരളത്തിലും സ്ഥിരമായി വന്നു പോകാറുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആലുവയ്ക്കടുത്തു പാനായിക്കുളത്തും മലപ്പുറത്തും സഹ്രാൻ പ്രഭാഷണങ്ങൾക്കായി എത്തിയിട്ടുണ്ട്. ശ്രീലങ്കയിലെ ചില യുവാക്കൾക്ക് 2013 മുതൽ ഐഎസ് ബന്ധമുണ്ടെന്നും സംശയമുണ്ട്. ലഹരിമരുന്നു കടത്തുമായും ഇവർക്കു ബന്ധമുണ്ട്.

ഭീകരാക്രമണം ആസൂത്രണം ചെയ്ത സഹ്രാൻ ഹാഷിമിന്റെ സഹോദരീ ഭർത്താവ് മുഹമ്മദ് നിയാസാണ് കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ. പരുക്കേറ്റ ഒരു ഭീകരനും മറ്റൊരാളും സംഭവസ്ഥലത്തുനിന്ന് ഇരുചക്ര വാഹനത്തിൽ രക്ഷപ്പെട്ടതായും സൂചനയുണ്ട്.

അതിനിടെ, ശ്രീലങ്കയിൽ സ്ഫോടന പരമ്പര ആസൂത്രണം ചെയ്ത നാഷനൽ തൗഹിദ് ജമാഅത്ത് നേതാവ് സഹ്രാൻ ഹാഷിം പലതവണ കേരളത്തിൽ എത്തിയതായി ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ള 130 ലധികം പേർ ശ്രീലങ്കയിൽ പ്രവർത്തിക്കുന്നുണ്ടെന്നു പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു.

ഭീകരര്‍ക്കായുള്ള തിരച്ചിലിനായി 10,000 സൈനികരെയാണു വിന്യസിച്ചിട്ടുള്ളത്. ഭീകരാക്രമണങ്ങളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന നാഷനൽ തൗഹീദ് ജമാഅത്ത്, ജം ഇയ്യത്തുൽ മില്ലത്ത് ഇബ്രാഹിം എന്നീ സംഘടനകളെ പ്രസിഡന്റ് നിരോധിച്ചു.

ഈസ്റ്റർ ഞായറാഴ്ചയിലെ ഭീകരാക്രമണത്തിന്റെ വേദനയിൽ കഴിയുന്ന ശ്രീലങ്കയിലെ ദേവാലയങ്ങളിലൊന്നും ഈ ഞായറാഴ്ചയും കുർബാന നടന്നില്ല.

ഒരറിയിപ്പുണ്ടാകുന്നതു വരെ കത്തോലിക്ക പള്ളികളിൽ ഞായറാഴ്ച കുർബാന ഉണ്ടായിരിക്കില്ലെന്നു കൊളംബോ ആർച്ച്ബിഷപ് കർദിനാൾ മാൽക്കം രഞ്ജിത് പറഞ്ഞു.

മുസ്‌ലിംകൾ വീടുകളിൽ തന്നെയാണു വെള്ളിയാഴ്ച നമസ്കാരം നടത്തിയത്. ശ്രീലങ്കയിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.

സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും നിശാനിയമം നിലനിൽക്കുന്നതിനാൽ ശ്രീലങ്കയിൽ യാത്രയ്ക്കു തടസ്സം നേരിടാൻ സാധ്യതയുണ്ടെന്നും മന്ത്രാലയം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News