കൊച്ചി: കല്ലട ബസിൽ യുവാക്കൾ ക്രൂരമർദനത്തിനിരയായ സംഭവത്തിൽ അറസ്റ്റിലായ പ്രതികളുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഏഴു പ്രതികളെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച‌് തെളിവെടുത്തത്.
കല്ലട ട്രാവൽസിന്റെ വൈറ്റിലയിലെ ഓഫീസിലും സംഭവം നടന്ന വൈറ്റില ജങ‌്ഷനിലുമായി ഞായറാഴ‌്ച രാവിലെയായിരുന്നു തെളിവെടുപ്പ്.
പ്രതികളുടെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കും. ‘കേസിൽ പതിനഞ്ചോളം പ്രതികളുണ്ടെന്നാണ് മർദനത്തിനിരയായവരുടെ മൊഴി.
അതിനാൽ കൂട്ടുപ്രതികളെ സംബന്ധിച്ച വിവരങ്ങളാണ് അറസ്റ്റിലായവരിൽനിന്ന് പൊലീസ് പ്രധാനമായും തേടുന്നത്. സിസിടിവി ദൃശ്യങ്ങളുൾപ്പെടെ കാണിച്ച് മറ്റു പ്രതികളുടെ വിവരം തേടും.
അതിനിടെ കേസിൽ ബസുടമ സുരേഷ് കല്ലടയുടെ പങ്ക് തള്ളിക്കളയാനാകില്ലെന്ന് എസിപി സ്റ്റുവർട്ട് കീലർ പറഞ്ഞു. ആവശ്യമെങ്കിൽ ബസുടമയെ വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുക്കും. സുരേഷിന‌് പൊലീസ് ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്നും എഎസ‌്പി പറഞ്ഞു. സുരേഷിനെ സംഘം ചോദ്യം ചെയ്തിരുന്നു.
ഇയാൾക്ക‌് സംഭവത്തിൽ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. ഇയാളുടെ ഫോൺരേഖകൾ പരിശോധിച്ചപ്പോൾ പ്രതികളിൽ ചിലരുമായി അടുത്ത ബന്ധമുണ്ടെന്ന് ബോധ്യമായി. മർദനവിവരം സുരേഷ് നേരത്തെ അറിഞ്ഞിരുന്നതായും സംശയിക്കുന്നു.
അതിനിടെ കല്ലട ബസിലെ ജീവനക്കാരിൽനിന്ന് മോശം അനുഭവമുണ്ടായതായി അറിയിച്ച‌് സംസ്ഥാനത്തുനിന്നും പുറത്തുനിന്നും നിരവധി പരാതികളാണ് ഉയരുന്നത്. ലോക്കൽ പൊലീസിൽ പരാതി നൽകിയാൽ കേസുകൾ ഏകോപിപ്പിച്ച് അന്വേഷണം നടത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here