കെവിന്‍ കേസിലെ ഇരുപത്തിയെട്ടാം സാക്ഷി കൂറുമാറി

കെവിന്‍ കേസിലെ ഇരുപത്തിയെട്ടാം സാക്ഷി അബിന്‍ പ്രദീപ് കൂറുമാറി. പ്രതികള്‍ക്കെതിരെ രഹസ്യമൊഴി നല്‍കിയത് പൊലീസ് ഭീഷണിപ്പെടുത്തിയത് മൂലമാണെന്ന് അബിന്‍ കോടതിയില്‍ പറഞ്ഞു.

അതേസമയം,കേസില്‍ ഏഴാം സാക്ഷിയായ ഗാന്ധിനഗറിലെ തട്ടുകട ജീവനക്കാരന്‍ ബിജു എബ്രഹാം പന്ത്രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു.

കെവിന്‍ കേസിലെ പ്രധാന പ്രതികളുടെ സുഹൃത്താണ് ചാലിയക്കര സ്വദേശി അബിന്‍ പ്രദീപ്. കെവിനെ തട്ടികൊണ്ട് പോകുന്നതുള്‍പ്പടെ അറിഞ്ഞിരുന്നെന്ന് അബിന്‍ ചങ്ങനാശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

അക്രമത്തിനുപയോഗിച്ച വാള് ഒളിപ്പിക്കുന്നത് കണ്ടതായും മൊഴിയിലുണ്ട്. ഈ മൊഴിയാണ് വിചാരണയില്‍ മാറ്റിപ്പറഞ്ഞത്. പ്രതികള്‍ക്കെതിരെ രഹസ്യമൊഴി നല്‍കിയത് പൊലീസ് ഭീഷണിപ്പെടുത്തിയത് മൂലമാണെന്നുമാണ് അബിന്‍ പറഞ്ഞത്.

എന്നാല്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ വാസ്തവമുണ്ടെന്നും പ്രോസിക്യൂഷന്‍ ചോദ്യത്തിന് മറുപടിയായി അബിന്‍ കോടതിയില്‍ പറഞ്ഞു.

കേസില്‍ ഏഴാം സാക്ഷിയായ ഗാന്ധിനഗറിലെ തട്ടുകട ജീവനക്കാരന്‍ ബിജു എബ്രഹാം പന്ത്രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു.

ചാക്കോയും മൂന്നാം പ്രതിയും ഒഴികെയുള്ളവര്‍ മേയ് 27 ന് പുലര്‍ച്ചെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയതായാണ് മൊഴി. തട്ടുകടയില്‍ ഇതിനിടെ പ്രതികളുമായി തര്‍ക്കമുണ്ടായെന്നും, ഒന്നാം പ്രതി ഷാനു ചാക്കോയാണ് പണം നല്‍കിയതെന്നും ബിജു കോടതിയില്‍ പറഞ്ഞു. കെവിനുമായുള്ള വിവാഹ ശേഷം നീനു താമസിച്ച ഹോസ്റ്റലിന്റെ നടത്തിപ്പുകാരന്‍ ബെന്നി ജോസഫും കോടതിയില്‍ മൊഴി നല്‍കി.

കെവിനും മുഖ്യ സാക്ഷി അനീഷുമാണ് നീനുവിനെ ഹോസ്റ്റലില്‍ എത്തിച്ചതെന്നും ഒരു വര്‍ഷം താമസ സൗകര്യം വേണമെന്നാണ് പറഞ്ഞതെന്നും ആറാം സാക്ഷിയായ ബെന്നി വ്യക്തമാക്കി.

കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയതറിഞ്ഞ് അനീഷിന്റെ ബന്ധു സന്തോഷ് ഹോസ്റ്റലില്‍ വന്നെന്നും ബെന്നി പറഞ്ഞു. നീനുവിനെ കൈമാറിയാല്‍ അനീഷിനെ മോചിപ്പിക്കാമെന്ന് പ്രതികള്‍ പറഞ്ഞതായും സന്തോഷ് ബെന്നിയെ അറിയിച്ചിരുന്നു.

എന്നാല്‍ കെവിനോ അനീഷോ നേരിട്ട് എത്താതെ നീനുവിനെ പുറത്തു വിടില്ലെന്ന് പറഞ്ഞതായാണ് ബെന്നിയുടെ മൊഴി. ഗാന്ധിനഗര്‍ പോലീസ് പിന്നീട് നീനുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും ആറാം സാക്ഷി വ്യക്തമാക്കി. വിചാരണ നാളെയും തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News