മുതലാളിത്തവും സാമ്രാജ്യത്വവും തുലയട്ടെ, സോഷ്യലിസം നീണാള്‍ വാഴട്ടെ, സര്‍വ രാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍…

സിഐടിയുവിന്റെ മെയ് ദിന മാനിഫെസ്റ്റോ

ഈ മെയ്ദിനത്തില്‍, സിഐടിയു ലോകമെങ്ങുമുള്ള പണിയെടുക്കുന്നവര്‍ക്ക് ഊഷ്മളമായ സാഹോദര്യത്തിന്റെ അഭിവാദനങ്ങളര്‍പ്പിക്കുന്നു.

തങ്ങളുടെ പൊരുതി നേടിയ അവകാശങ്ങള്‍ക്കുനേരെ നവലിബറലിസം കടുംപിടുത്തത്തോടെ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളെ ചെറുക്കുന്നതിനായുള്ള അവരുടെ പോരാട്ടങ്ങളോട് ഐക്യദാര്‍ഢ്യപ്പെടുന്നു.

സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തില്‍ നടന്ന കുത്തിത്തിരുപ്പുകളെയും വിധ്വംസക പ്രവര്‍ത്തനങ്ങളെയും വെനസ്വേലയിലും സിറിയയിലും പലസ്തീനിലും ഇറാഖിലും യമനിലും അഫ്ഗാനിസ്ഥാനിലും മറ്റ് രാജ്യങ്ങളിലുമായി നടത്തുന്ന ആക്രമണങ്ങളെയും ഏറ്റവും കടുത്ത ഭാഷയില്‍ അപലപിക്കുന്നു; അമേരിക്കന്‍ സാമ്രാജ്യത്വ ഗൂഢാലോചനകള്‍ക്കെതിരെ പൊരുതിക്കൊണ്ടിരിക്കുന്ന ഈ രാജ്യങ്ങളിലെ ജനങ്ങളോടും അവിടത്തെ പുരോഗമന ശക്തികളോടും എല്ലാ ഐക്യദാര്‍ഢ്യവും അറിയിക്കുന്നു.

സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടം, ചൂഷണാധിഷ്ഠിതമായ മുതലാളിത്ത വ്യവസ്ഥയെ ചെറുത്തുതോല്‍പ്പിക്കുന്നതിനും ചൂഷണരഹിതമായ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലേക്ക് പ്രവേശിക്കുന്നതിനുമുള്ള പരിശ്രമത്തിന്റെ അവിഭാജ്യഘടകമാണ് എന്ന കാര്യം സിഐടിയു ഊന്നിപ്പറയുന്നു.

സോഷ്യലിസത്തെ സംരക്ഷിക്കുന്നതിലും തങ്ങളുടെ സാമൂഹ്യവ്യവസ്ഥ എങ്ങനെയായിരിക്കണമെന്ന് ബാഹ്യ ഇടപെടലുകളില്ലാതെ സ്വയം തീരുമാനിക്കുന്നതിലും സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ ജനങ്ങള്‍ക്കൊപ്പമാണ് സിഐടിയു.

ലോകത്തെമ്പാടുമായി തങ്ങളുടെ അവകാശങ്ങളും കൂലിയും തൊഴില്‍ സാഹചര്യങ്ങളും സംരക്ഷിക്കുന്നതിനായി വര്‍ധിതമായ തോതില്‍ പ്രക്ഷോഭരംഗത്ത് അണിനിരക്കുന്ന തൊഴിലാളികളെ സിഐടിയു അനുമോദിക്കുന്നു.

രാജ്യവ്യാപകമായി നടന്ന ദ്വിദിന പണിമുടക്ക് ഗംഭീരവിജയമാക്കിയ ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തെ സിഐടിയു അനുമോദിക്കുന്നു; പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും ഒപ്പം അണിനിരന്ന എല്ലാ പുരോഗമനവാദികളോടും സിഐടിയുവിനുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.

പശ്ചിമ ബംഗാളിലും ത്രിപുരയിലും കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി തങ്ങളുടെ അടിസ്ഥാനപരമായ ജനാധിപത്യ അവകാശങ്ങള്‍ക്കുനേരെ ഭരണവര്‍ഗം അവരുടെ ഗുണ്ടകളെ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങളെ ധീരമായി ചെറുത്തുപോരുന്ന തൊഴിലാളിവര്‍ഗത്തെയും ജനങ്ങളെയും അഭിവാദ്യം ചെയ്യുന്നു.

കേരളത്തില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാനായി അറുപിന്തിരിപ്പന്‍ പ്രതിലോമപരമായ ഹിന്ദുത്വപ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിനിടയില്‍ സുപ്രീംകോടതിയടക്കമുള്ള ഭണഘടനാസ്ഥാപനങ്ങളെ തുരങ്കംവയ്ക്കുകയാണ് മോഡി സര്‍ക്കാര്‍.

ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടും കൊലപാതകങ്ങള്‍ നടത്തിയും പകയും വിദ്വേഷവും പടര്‍ത്തുകയാണ് ആര്‍എസ്എസ് ഗുണ്ടകള്‍.

ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ രാജ്യത്താകെയും വിശേഷിച്ചും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ സിഐടിയു ശക്തമായ രോഷം രേഖപ്പെടുത്തുന്നു.

ദളിതരെയും ആദിവാസികളെയും സ്ത്രീകളെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന, അതീവപിന്തിരിപ്പനും ശ്രേണീബദ്ധവുമായ മനുസ്മൃതിയുടെ പ്രത്യയശാസ്ത്രത്തോട് പ്രതിജ്ഞാബദ്ധമായ ബിജെപിയും ആര്‍എസ്എസും തങ്ങളുടെ തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്ക് മാത്രമായി ദളിതരെ അനുനയിപ്പിക്കാനും കബളിപ്പിക്കാനും നോക്കുകയാണ്.

സിഐടിയു അടിവരയിട്ടു പ്രഖ്യാപിക്കുകയാണ്, ഭൂരിപക്ഷ വര്‍ഗീയത ആയാലും ന്യൂനപക്ഷ വര്‍ഗീയതയായാലും മതമൗലികതയായാലും അവ പരസ്പരം പോറ്റുകയാണ്.

ഏത് നിറത്തിലും തരത്തിലുമുള്ള വര്‍ഗീയതയാണെങ്കിലും, അത് ജനങ്ങളെ ഭിന്നിപ്പിക്കാനും അവരുടെ ഐക്യം തകര്‍ക്കാനും അവരുടെ നിത്യജീവിത പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനും യഥാര്‍ഥ കുറ്റവാളിക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ തളര്‍ത്താനും മാത്രമേ സഹായിക്കൂ.

വാസ്തവത്തില്‍, നവലിബറല്‍ നയങ്ങളും ചൂഷണവ്യവസ്ഥയുമാണ് യഥാര്‍ഥ കുറ്റവാളികള്‍; എല്ലാത്തരം വര്‍ഗീയതകളും ചൂഷകവര്‍ഗത്തെയാണ് സേവിക്കുന്നത്.

നവലിബറലിസത്തിന് കീഴില്‍, വളരെച്ചുരുക്കം പേര്‍, പണിയെടുക്കുന്നവരെ നിര്‍ദയം ചൂഷണം ചെയ്തും ചങ്ങാത്ത മുതലാളിത്തം വഴിയും നികുതിവെട്ടിപ്പ് നടത്തിയും പൊതുസ്വത്തും പ്രകൃതിവിഭവങ്ങളും – ഭൂമിയും കാടും ഖനികളും നദികളുമടക്കം – തട്ടിപ്പറിച്ചെടുത്തും സമ്പത്ത് കുന്നുകൂട്ടുകയാണ്. അവര്‍ ദരിദ്ര കര്‍ഷകരെയും ആദിവാസികളെയും മറ്റും തുരത്തിയോടിക്കുകയാണ്.

സമ്പത്ത് അതുല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് ഉള്ളതാണ് എന്ന മുദ്രാവാക്യമുയര്‍ത്തി മെയ്ദിനം ആചരിക്കണമെന്ന വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സിന്റെ ആഹ്വാനത്തെ സിഐടിയു പൂര്‍ണമായും പിന്തുണയ്ക്കുന്നു.

ഈ മെയ് ദിനത്തില്‍, നമ്മുടെ ഇന്ത്യാ രാജ്യത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ സിഐടിയു രാജ്യത്തെ തൊഴിലാളിവര്‍ഗത്തോടും അധ്വാനിക്കുന്ന മുഴുവന്‍ ജനങ്ങളോടും പുരോഗമനവാദികളും ദേശസ്‌നേഹികളുമായ ജനങ്ങളോടാകെയും അഭ്യര്‍ഥിക്കുന്നത്, കോര്‍പറേറ്റുകള്‍ കല്‍പ്പിക്കുന്ന നവലിബറല്‍ അജന്‍ഡകളും ആര്‍എസ്എസ് നിര്‍ദേശിക്കുന്ന വര്‍ഗീയവിഘടന നയങ്ങളും അക്രമാസക്തമായി പിന്തുടരുന്ന, തൊഴിലാളിവിരുദ്ധ ബിജെപിക്ക് നിര്‍ണായക പരാജയം ഉറപ്പാക്കണമെന്നാണ്.

പാര്‍ലമെന്റില്‍, അധ്വാനിക്കുന്നവരുടെ യഥാര്‍ഥ സുഹൃത്തായ ഇടതുപക്ഷത്തിന്റെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ സിഐടിയു ഇന്ത്യന്‍ ജനതയോട് ആഹ്വാനം ചെയ്യുന്നു.

ആഗോളതലത്തില്‍ത്തന്നെ നവലിബറലിസം കൂടുതല്‍ അപകീര്‍ത്തി നേരിടുമ്പോള്‍, അന്താരാഷ്ട്ര ധനമൂലധനത്തിന്റെ നിര്‍ദേശങ്ങള്‍ക്കൊത്ത് ബിജെപി സര്‍ക്കാര്‍ അത് കൂടുതല്‍ അക്രമാസക്തമായി നടപ്പാക്കിപ്പോരുന്നത്, ബിസിനസ് നടത്തിപ്പ് കൂടുതല്‍ എളുപ്പമാക്കിത്തീര്‍ക്കുകയും അതുവഴി ജനങ്ങളെയും രാജ്യത്തിന്റെ വിഭവങ്ങളെയും കൊള്ളയടിക്കാനുള്ള എളുപ്പം വര്‍ധിപ്പിക്കുകയും ചെയ്തുകൊണ്ടാണ്.

തൊഴിലാളികളുടെ അടിസ്ഥാന തൊഴില്‍- ട്രേഡ് യൂണിയന്‍ അവകാശങ്ങളും ജനങ്ങളുടെ ജനാധിപത്യപരവും ഭരണഘടനാപരമായ അവകാശങ്ങളും ഗുരുതരമായ വെല്ലുവിളിയാണ് നേരിടുന്നത്.

തൊഴിലാളികളെ അടിമസമാനമാക്കുന്ന സാഹചര്യങ്ങളാണ് വരുത്തിത്തീര്‍ക്കുന്നത്. എതിരായി ഉയരുന്ന ശബ്ദങ്ങളെല്ലാം ഞെരിച്ചുടയ്ക്കുകയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഭീഷണിയിലാണ്, ആക്രമിക്കപ്പെടുകയും തടവിലടയ്ക്കപ്പെടുകയും പലപ്പോഴും കൊല ചെയ്യപ്പെടുകയുമാണവര്‍.

സാമ്രാജ്യത്വ നേതൃത്വത്തിലുള്ള നവലിബറലിസം ബിജെപി ഭരണത്തില്‍ തുടര്‍ച്ചയായി തീവ്രതകൂട്ടി വരുന്നതുകൊണ്ട്, തൊഴില്‍രഹിത, തൊഴില്‍നഷ്ട വളര്‍ച്ചയിലേക്ക് നീങ്ങുകയാണ്. തൊഴില്‍ദായകമായ ഒരു സ്വകാര്യനിക്ഷേപവും നടക്കുന്നില്ല, വ്യവസായങ്ങള്‍ അടച്ചുപൂട്ടുകയാണ്.

തൊഴിലില്ലായ്മ അപകടകരമാംവിധം വര്‍ധിക്കുന്നു. 45 വര്‍ഷത്തിനകമുള്ള ഏറ്റവും കൂടിയ തൊഴിലില്ലായ്മയാണ് ഈ വര്‍ഷം.

തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍, രാജ്യത്തെ എല്ലാ വിഭാഗങ്ങളും തങ്ങളുടെ ഉപജീവനമാര്‍ഗവും ജീവിതവും തൊഴില്‍ സാഹചര്യവും സംരക്ഷിക്കാനായുള്ള പ്രക്ഷോഭങ്ങള്‍ വളര്‍ന്നുവരുന്നതിനെ സിഐടിയു സ്വാഗതം ചെയ്യുന്നു.

തങ്ങളുടെ ഭരണഘടനാപരവും ജനാധിപത്യപരവുമായ അവകാശങ്ങള്‍ ഉറപ്പിച്ചുനിര്‍ത്താനായി ദളിതരും ആദിവാസികളുമടക്കമുള്ള വിവിധ വിഭാഗം ജനങ്ങളുടെ വളര്‍ന്നുവരുന്ന പ്രക്ഷോഭങ്ങളെയും സിഐടിയു സ്വാഗതം ചെയ്യുന്നു.

തെരഞ്ഞെടുപ്പില്‍ ഏതു ഗവണ്‍മെന്റ് തന്നെ അധികാരത്തിലെത്തിയാലും തങ്ങളുടെ പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് തൊഴിലാളിവര്‍ഗത്തോടും മറ്റ് അധ്വാനിക്കുന്ന വിഭാഗങ്ങളോടും സിഐടിയു ആഹ്വാനം ചെയ്യുന്നു.

രാജ്യത്തെ തൊഴിലാളിവര്‍ഗവും അധ്വാനിക്കുന്ന ഇതരവിഭാഗങ്ങളും ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ ഒരു ത്രിമുഖസമരം വേണമെന്ന തങ്ങളുടെ ഉറച്ചബോധ്യത്തെ ഈ മെയ്ദിന വേളയില്‍ സിഐടിയു ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു.

നവ ലിബറലിസത്തിനെതിരായ പ്രക്ഷോഭം, വിഘടന -വര്‍ഗീയ -ജാതീയ ശക്തികള്‍ക്കെതിരായ പ്രക്ഷോഭം, അതോടൊപ്പം ഏകാധിപത്യത്തിനെതിരായ സമരവും. ഈ വെല്ലുവിളികള്‍ ഫലപ്രദമായി നേരിടുന്നതിന് രാജ്യത്തെ മുഴുവന്‍ തൊഴിലാളികളെയും അണിനിരത്തുന്നതിനുള്ള അതിന്റെ ദൃഢനിശ്ചയം സിഐടിയു ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു.

അധ്വാനിക്കുന്ന ജനങ്ങളുടെ എല്ലാ വിഭാഗങ്ങളുടെയും ഐക്യം ശക്തിപ്പെടുത്താനും വിപുലപ്പെടുത്താനും അവരെ ഐക്യസമരത്തില്‍ അണിനിരത്താനുമുള്ള സിഐടിയുവിന്റെ ശക്തമായ തീരുമാനം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു.

ജനവിരുദ്ധ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ ഭരണക്രമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ ഇത് അത്യന്താപേക്ഷിതമാണെന്ന് സിഐടിയു ഉറച്ച് വിശ്വസിക്കുന്നു.

രാജ്യത്തെ ആദ്യത്തെ അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ സ്ഥാപിച്ചതിന്റെ ശതാബ്ദിയും സിഐടിയു രൂപംകൊണ്ടതിന്റെ 50–ാം വാര്‍ഷികവുമായ 2019 – -20ല്‍, ‘തൊഴിലാളിവര്‍ഗത്തിന്റെ 100 വര്‍ഷത്തെ പോരാട്ടവും 50 വര്‍ഷത്തെ ഐക്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭവും ‘ എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ വിവിധങ്ങളായ വിദ്യാഭ്യാസ പരിപാടികളും ‘ഐക്യവും സമരവും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പരിപാടികളും ഏറ്റെടുക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.

അത്തരം വിപുലമായ പോരാട്ടങ്ങള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടുമാത്രമേ, നമ്മുടെ രാജ്യത്തെ വര്‍ഗബന്ധങ്ങളെ തൊഴിലാളിവര്‍ഗത്തിന് മുന്‍കൈ ഉള്ളതാക്കി മാറ്റിത്തീര്‍ക്കാനാകൂ എന്ന കാര്യത്തില്‍ തങ്ങള്‍ക്കുള്ള ഉത്തമബോധ്യം സിഐടിയു ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു.

സിഐടിയു രാജ്യത്തെ തൊഴിലാളിവര്‍ഗത്തോട് അഭ്യര്‍ഥിക്കുകയാണ് നിയോലിബറല്‍ നയങ്ങളെ ചെറുത്തുതോല്‍പ്പിക്കാനും തൊഴിലാളി അനുകൂലവും ജനോന്മുഖവുമായ ബദല്‍ നയങ്ങള്‍ നടപ്പാക്കിക്കിട്ടാനുമായി പരമാവധി ഐക്യം വളര്‍ത്തിയെടുത്തുകൊണ്ട് പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുക.

അധ്വാനിക്കുന്ന ജനങ്ങളുടെ എല്ലാ വിഭാഗങ്ങളും – തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, ദരിദ്ര കര്‍ഷകര്‍ തുടങ്ങിയ എല്ലാത്തരം ജനങ്ങളും -തമ്മിലുള്ള ഐക്യം സുദൃഢമാക്കുകയും ഗ്രാമപ്രദേശങ്ങളിലും ജില്ലാതലത്തിലും കര്‍ഷകരും തൊഴിലാളികളും യോജിച്ചുള്ള പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമായി വളര്‍ത്തിയെടുക്കുക.

വര്‍ഗീയജാതീയ ശക്തികള്‍ രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്നതിനെതിരെ ജാഗ്രത പാലിക്കുക.

തൊഴിലാളിവര്‍ഗത്തിന്റെയും എല്ലാവിഭാഗം അധ്വാനിക്കുന്ന ജനങ്ങളുടെയും യഥാര്‍ഥശത്രു മുതലാളിത്ത വ്യവസ്ഥിതിയും ആ വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന ശക്തികളും ആണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഈ ചൂഷണ വ്യവസ്ഥയെത്തന്നെ മാറ്റിത്തീര്‍ക്കാനുള്ള പോരാട്ടങ്ങള്‍ക്ക് തയ്യാറെടുക്കുക.

മുതലാളിത്തവും സാമ്രാജ്യത്വവും തുലയട്ടെ, സോഷ്യലിസം നീണാള്‍ വാഴട്ടെ, സര്‍വ രാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News