തൊഴിലാളിവര്‍ഗ- ബഹുജനഐക്യം ശക്തിപ്പെടുത്തുക, ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യക്ക് മാതൃകയായി മുന്നോട്ടുപോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് കരുത്തേകുക…

തൊഴില്‍ വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്റെ മെയ് ദിനക്കുറിപ്പ്

വര്‍ഗീയ വിപത്തിനെയും നവ ഉദാരവല്‍ക്കരണത്തിന്റെ സൃഷ്ടിയായ ജനവിരുദ്ധ-തൊഴിലാളി ദ്രോഹനയങ്ങളെയും പ്രതിരോധിക്കാന്‍ തൊഴിലാളിവര്‍ഗ- ബഹുജനഐക്യം ശക്തിപ്പെടുത്തുന്നതിനൊപ്പം, പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മിക്കുന്ന മഹാദൗത്യത്തിന് കരുത്തുപകരുമെന്നും ഈ മെയ്ദിനത്തില്‍ പ്രതിജ്ഞയെടുക്കാം.

രാജ്യം നിര്‍ണായകമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് തൊഴിലാളിവര്‍ഗത്തിന്റെ ഐക്യവും നിലനില്‍പ്പിനായുള്ള സമരങ്ങളും പൂര്‍വാധികം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തി ഒരു മെയ്ദിനംകൂടി വന്നെത്തിയിരിക്കുന്നത്.

കേന്ദ്രഗവണ്‍മെന്റിന്റെ തൊഴിലാളിവിരുദ്ധനടപടികള്‍ കോടിക്കണക്കിന് തൊഴിലെടുക്കുന്നവരുടെയും കുടുംബങ്ങളുടെയും നിലനില്‍പ്പ് അപകടത്തിലാക്കിയിരിക്കുന്നു. എതിര്‍പ്പ് ശക്തമാകുന്തോറും തൊഴിലാളി ദ്രോഹനയങ്ങളുടെ കാഠിന്യവും ഏറുകയാണ്.

തൊഴില്‍ നിയമങ്ങള്‍ കോര്‍പറേറ്റ് താല്‍പ്പര്യസംരക്ഷണത്തിനായി മാറ്റിയെഴുതുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന തൊഴില്‍ നിയമഭേദഗതികള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. സ്ഥിരംതൊഴില്‍ ഒരു സങ്കല്‍പ്പംമാത്രമായി മാറുകയാണ്. നിശ്ചിതകാലത്തേക്കു മാത്രമുള്ള തൊഴില്‍ എന്ന രീതിയാണ് അടിച്ചേല്‍പ്പിക്കുന്നത്.

സംഘടിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനുമുള്ള സ്വാതന്ത്ര്യവും കവര്‍ന്നെടുക്കുന്നു. വേതനം വെട്ടിക്കുറയ്ക്കുകയും മിനിമം വേതനം നല്‍കാതിരിക്കുകയും ചെയ്യുന്നു. തൊഴിലാളികളുടെ സാമൂഹ്യസുരക്ഷാഫണ്ടുകള്‍ കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങി ഓഹരിവിപണിയുടെ ചൂതാട്ടത്തിന് വിട്ടുകൊടുക്കുകയാണ്.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയും ജനജീവിതവും തകര്‍ത്ത നവഉദാരവല്‍ക്കരണനയത്തിന്റെ ഏറ്റവും വലിയ ഇരകളാണ് തൊഴിലാളികള്‍. തൊഴിലവകാശങ്ങളും തൊഴില്‍സുരക്ഷയും നിഷേധിക്കപ്പെട്ടതിനൊപ്പം തൊഴിലവസരങ്ങളും ഇല്ലാതാകുകയാണ്.

തൊഴിലെടുത്ത് ജീവിച്ചിരുന്ന ലക്ഷക്കണക്കിനാളുകള്‍ തൊഴില്‍ശാലകളില്‍നിന്ന് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടുകഴിഞ്ഞു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനാല്‍ തൊഴില്‍നഷ്ടത്തിനു പിന്നാലെ തൊഴിലില്ലായ്മയും അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു.

വര്‍ഷം രണ്ടുകോടി തൊഴില്‍ എന്ന പാഴ്വാഗ്ദാനം മുഴക്കിയവര്‍ ഈ തകര്‍ച്ച മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണ്.
ഇന്ത്യന്‍ തൊഴില്‍മേഖലയില്‍ വന്‍പ്രതിസന്ധിയാണ് രൂപപ്പെടുന്നതെന്ന് അനുഭവങ്ങള്‍ കാണിക്കുന്നു. ഐഎല്‍ഒ ഉള്‍പ്പെടെ വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് ഭാവി അശുഭകരം എന്നാണ്.

സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി റിപ്പോര്‍ട്ട് പ്രകാരം യുവാക്കളിലെ തൊഴിലില്ലായ്മ 39 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. 2018 ല്‍ മാത്രം 1.10 കോടി തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

തൊഴിലില്ലായ്മ രാഷ്ട്രീയ-സാമൂഹ്യജീവിതത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. നിരാശയിലാണ്ട യുവാക്കളില്‍ പലരും വര്‍ഗീയ-തീവ്രവാദ സംഘങ്ങളുടെയും ക്രിമിനല്‍ സംഘങ്ങളുടെയും ഇരകളായി മാറുകയാണ്.

തൊഴില്‍മേഖലയിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ തൊഴിലാളികളോട് പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരിനു മാത്രമേ കഴിയൂ.

തെരഞ്ഞെടുപ്പ് ഘട്ടമായിരുന്നിട്ടുപോലും ട്രേഡ്യൂണിയനുകള്‍ ദീര്‍ഘകാലമായി ഉയര്‍ത്തുന്ന മര്‍മപ്രധാനമായ ആവശ്യങ്ങളോട് കോണ്‍ഗ്രസും ബിജെപിയും മുഖംതിരിച്ചുനിന്നത് അവരുടെ നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്ന പ്രഖ്യാപനമായി കാണണം.

സ്ഥിരസ്വഭാവമുള്ള ജോലികളില്‍ കരാര്‍ സമ്പ്രദായം അവസാനിപ്പിക്കുക, ദേശീയമിനിമം വേതനം മാസം 18,000 രൂപയാക്കുക, കര്‍ഷകരുടെ കടം എഴുതിത്തള്ളുക, പൊതുവിതരണസംവിധാനം ശക്തിപ്പെടുത്തുക, പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം നിര്‍ത്തിവയ്ക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നിലനിര്‍ത്തുക, തൊഴില്‍നിയമങ്ങള്‍ ലേബര്‍കോഡായി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതിയില്‍ 300 ദിവസം ജോലി ഉറപ്പാക്കുക തുടങ്ങി 45 ആവശ്യം ദേശീയ ട്രേഡ്യൂണിയനുകളുടെ അഖിലേന്ത്യാകണ്‍വന്‍ഷന്‍ അംഗീകരിച്ച അവകാശപത്രിക മുന്നോട്ടുവച്ചിരുന്നു.

ഇതിനോടുള്ള നിഷേധനിലപാടാണ് പ്രകടനപത്രികയിലെ മൗനം വ്യക്തമാക്കുന്നത്. നവഉദാരവല്‍ക്കരണനയവും സ്വകാര്യവല്‍ക്കരണവും തുടരുമെന്നും രാജ്യത്തിന്റെ സമ്പത്ത് കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുമെന്നും ജനവിരുദ്ധസാമ്പത്തിക നയങ്ങളില്‍ തങ്ങള്‍ ഒറ്റക്കെട്ടാണെന്നുമാണ് ഈ പ്രമുഖ പാര്‍ടികളുടെ പ്രകടനപത്രിക വിളിച്ചുപറയുന്നത്.

ഇടതുപക്ഷത്തിനുമാത്രമേ ഈ പ്രതിസന്ധിയെ മറികടന്ന് തൊഴിലാളിവര്‍ഗതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കാനാകൂ.

അതാണ് കേരളം കാണിച്ചുതരുന്ന ബദല്‍. പരിമിതമായ വിഭവങ്ങളും അധികാരവുമാണ് ഉള്ളതെങ്കിലും ജനങ്ങള്‍ക്കൊപ്പംനിന്ന് ക്ഷേമത്തിന്റെയും വികസനത്തിന്റെയും പുതിയ ചരിത്രം എഴുതുകയാണ് പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍.

മൂന്നുവര്‍ഷം തികയ്ക്കുന്ന സംസ്ഥാന ഗവണ്‍മെന്റ് കേന്ദ്രഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സമ്മര്‍ദങ്ങളെയും അതിജീവിച്ച് നവകേരളം കെട്ടിപ്പടുക്കുന്നു.

പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും ആരോഗ്യകരമായ തൊഴില്‍സംസ്‌കാരം വളര്‍ത്തിയെടുത്തും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചും ക്ഷേമ-സാമൂഹ്യസുരക്ഷാപദ്ധതികള്‍ നടപ്പാക്കിയും കേരളം തൊഴില്‍മേഖലയില്‍ രാജ്യത്തിന് പുതിയ മാതൃകകള്‍ തീര്‍ക്കുകയാണ്.

കേരളത്തെ തൊഴിലാളിസൗഹൃദവും നിക്ഷേപകസൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെ ട്രേഡ് യൂണിയനുകള്‍, വ്യാപാര വ്യവസായ രംഗത്തെ സംഘടനകള്‍, സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകളിലൂടെ അംഗീകരിച്ച തൊഴില്‍നയത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ജോലിചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് ഇരിപ്പിടം അവകാശമാക്കിയത് തൊഴിലാളിക്ഷേമനടപടികളിലെ നാഴികക്കല്ലാണ്.

ജീവനക്കാര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം വേതനത്തോടുകൂടിയ അവധി ഉറപ്പുവരുത്തി. അവകാശങ്ങള്‍ ഉറപ്പുവരുത്തിയതോടൊപ്പം അങ്ങിങ്ങായി നിലനിന്ന അനാരോഗ്യപ്രവണതകള്‍ അവസാനിപ്പിക്കുകയും ചെയ്തു.
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന മിനിമം വേതനം നിലവിലുള്ള സംസ്ഥാനമാണ് കേരളം. മിനിമം വേതനനിയമത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്ന 80 തൊഴില്‍മേഖലയില്‍ കാലാവധി പൂര്‍ത്തിയായ 26 മേഖലയില്‍ ഇതിനകം മിനിമം വേതനം പുതുക്കി നിശ്ചയിച്ചു.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെത്തിയ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവിഭാഗം തൊഴിലാളികള്‍ക്കും ഇന്ന് സര്‍ക്കാരിന്റെ സംരക്ഷണകവചമുണ്ട്. ക്ഷേമനിധി പെന്‍ഷനുകള്‍ 600 രൂപയായിരുന്നത് മൂന്നു വര്‍ഷമാകുമ്പോഴേക്ക് 1200 രൂപയായി വര്‍ധിപ്പിച്ചു.

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആവാസ് ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ 15,000 രൂപയുടെ സൗജന്യ ചികിത്സയും രണ്ടുലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും നല്‍കുന്നു.

തൊഴില്‍നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കുക, സ്ത്രീസൗഹൃദ തൊഴിലന്തരീക്ഷം സൃഷ്ടിക്കുക, ആരോഗ്യകരമായ തൊഴിലാളി -തൊഴിലുടമാബന്ധം, മികച്ച ഉപഭോക്തൃസേവനം തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വ്യാപാര-വാണിജ്യസ്ഥാപനങ്ങള്‍, ഫാക്ടറികള്‍, ആശുപത്രികള്‍ തുടങ്ങിയവയ്ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തിയതും തൊഴിലാളികളുടെ ക്ഷേമവും അന്തസ്സും ഉറപ്പുവരുത്തുന്നതിനാണ്.

തോട്ടം മേഖലയുടെ പുനരുജ്ജീവനത്തിന് പദ്ധതി ആവിഷ്‌കരിച്ചതും ഈ സന്ദര്‍ഭത്തില്‍ എടുത്തുപറയേണ്ടതുണ്ട്. ഭവനരഹിതരായ തോട്ടം തൊഴിലാളികള്‍ക്കായുള്ള ഭവനപദ്ധതിക്കും തുടക്കം കുറിച്ചു.

തോട്ടം തൊഴിലാളികളെ ഇഎസ്ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതും സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. തോട്ടം തൊഴിലാളികളുടെ വേതനപരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രതിദിനം അമ്പത് രൂപവീതം ഇടക്കാലാശ്വാസം നല്‍കിയിട്ടുണ്ട്.

അസംഘടിതമേഖലയിലെ വിവിധ വിഭാഗം തൊഴിലാളികള്‍ക്ക് വേതനം ഉറപ്പുവരുത്തുന്നതിനും വേതനം ബാങ്ക് വഴി നല്‍കുന്നതിനുമുള്ള വേതനസുരക്ഷാപദ്ധതി (ഇ-പെയ്മെന്റ്) നടപ്പാക്കിയത് മറ്റൊരുനേട്ടമാണ്.

ഇന്‍കം സപ്പോര്‍ട്ട് സ്‌കീം പ്രകാരം ഈറ്റ, കാട്ടുവള്ളി, കയര്‍, കൈത്തറി, ഖാദി, മത്സ്യബന്ധനം തുടങ്ങിയ പരമ്പരാഗതമേഖലകളിലെ തൊഴിലാളികള്‍ക്ക് സഹായം നല്‍കുന്നുണ്ട്.

ഇഎസ്ഐ പദ്ധതി സംസ്ഥനത്ത് കാര്യക്ഷമമായി നടപ്പാക്കിവരികയാണ്. ഇഎസ്ഐ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 2016 മേയില്‍ 7.8 ലക്ഷമായിരുന്നത് ഇപ്പോള്‍ 11.2 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട്.

ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യക്ക് മാതൃകയായി മുന്നോട്ടുപോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് കരുത്തേകുകയാണ് ഇന്ന് കേരളത്തിലെ തൊഴിലാളികളുടെ സുപ്രധാനകടമ. തൊഴില്‍മേഖല ഉള്‍പ്പെടെ ഏത് രംഗം പരിശോധിച്ചാലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനപക്ഷനയങ്ങളുടെ വിജയത്തിളക്കം കാണാം.

മാത്രമല്ല, മതനിരപേക്ഷതയും ജനാധിപത്യവും ശക്തിപ്പെടുത്തി ജനങ്ങളെ ഒന്നിച്ചുനിര്‍ത്തുന്നു എന്നതിലും നമുക്ക് അഭിമാനിക്കാന്‍ ഏറെയുണ്ട്. സ്ത്രീകളുടെ പദവി ഉയര്‍ത്താനും സമത്വവും തുല്യനീതിയും ഉറപ്പുവരുത്തുന്നതിനും എല്‍ഡിഎഫ് ഗവണ്‍മെന്റിന് കഴിഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ വര്‍ഗീയശക്തികള്‍ ഉള്‍പ്പെടെ നടത്തുന്ന നീക്കങ്ങള്‍ പ്രതിരോധിക്കുന്നതിനും തൊഴിലാളികള്‍ കൈകോര്‍ക്കണം.

പ്രളയകാലത്ത് ഐക്യത്തിന്റെയും മാനവികതയുടെയും സന്ദേശവുമായി തൊഴിലാളികള്‍ ഒരുമിച്ചുനിന്നത് ഈ ഘട്ടത്തില്‍ സ്മരണീയമാണ്.

പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മിക്കുക എന്ന ഭാരിച്ചദൗത്യവുമായാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

നവകേരളസൃഷ്ടിക്ക് കരുത്തുപകരുമെന്ന് സാര്‍വദേശീയ തൊഴിലാളിദിനത്തില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here