നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വിചാരണ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. മെമ്മറി കാര്‍ഡ് രേഖയാണോ, തൊണ്ടി മുതല്‍ ആണോ എന്നതില്‍ നിലപാട് അറിയിക്കാൻ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

ഇതേത്തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം ആകുംവരെ വിചാരണ സ്റ്റേ ചെയ്തുകൊണ്ടാണ് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ വേനല്‍ അവധിക്ക് ശേഷം വാദം കേള്‍ക്കും. വിചാരണ സ്റ്റേ ചെയ്തതോടെ വിചാരണ നടപടികള്‍ വൈകും.

കേസിന്റെ ഭാഗമായ രേഖകള്‍ പ്രതിസ്ഥാനത്തുള്ള തനിക്കു നല്‍കണമെന്നാണ് ദിലീപിന്റെ വാദം. ഇക്കാര്യം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

ഇതിനെ ചോദ്യം ചെയ്താണ് ദിലീപ് സുപ്രിം കോടതിയെ സമീപിച്ചത്. കേസ് രേഖ ലഭിക്കാന്‍ നിയമപരമായി തനിക്ക് അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ദിലിപീന്റെ ഹര്‍ജി.

കേസിന്റെ ഭാഗം ആയ രേഖ ആണെങ്കില്‍ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറുന്ന കാര്യത്തില്‍ ജില്ലാ ജഡ്ജി തീരുമാനം എടുക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു. ദൃശ്യങ്ങള്‍ മുഴുവനായി നല്‍കണമോ ഭാഗീകം ആയാണോ നല്‍കേണ്ടത് തുടങ്ങിയ കാര്യങ്ങളില്‍ ജില്ലാ ജഡ്ജിക്കു തീരുമാനമെടുക്കാം.

നിബന്ധനകളോടെ നല്‍കാമെങ്കില്‍ അതു പരിഗണിക്കണം. തൊണ്ടി മുതല്‍ ആണെങ്കില്‍ ദൃശ്യങ്ങള്‍ വിചാരണയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും ഇന്നലെ കോടതി വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News