ചലച്ചിത്ര തൊഴിലാളികളുടെ വേതനം 20 ശതമാനമായി വർധിപ്പിക്കാൻ തീരുമാനം. ഫെഫ്ക്ക ഭാരവാഹികൾ നിർമ്മാതാക്കളുമായി കൊച്ചിയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.
രണ്ടര വർഷത്തേക്കാണ് പുതിയ വേതനം സംബന്ധിച്ച് ഫെഫ്ക്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിൽ കരാറായത്.
ചലച്ചിത്ര സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ വേതനം വർധിപ്പിക്കണമെന്ന് ഫെഫ്ക്ക ഏതാനും നാളുകളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.
42 മുതൽ 70 ശതമാനം വരെ വർധനവ് വേണം എന്നായിരുന്നു പ്രധാന ആവശ്യം. നേരത്തെ ഇതു സംബന്ധിച്ച് രണ്ടു തവണ ഫെഫ്ക്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിൽ ചർച്ച നടത്തിയിരുന്നെങ്കിലും ഇത്രയും വലിയ വർധനവ് താങ്ങാൻ കഴിയില്ലെന്ന് നിർമ്മാതാക്കൾ അറിയിക്കുകയായിരുന്നു.
ഇതെ തുടർന്നാണ് വീണ്ടും ഇരുകൂട്ടരുമായി ചർച്ച നടത്തി വേതനം 20 ശതമാനം വർധിപ്പിക്കാൻ ധാരണയായത്.രണ്ടര വർഷത്തേക്കാണ് ഇതു സംബന്ധിച്ച് കരാറായതെന്ന് ഫെഫ്ക്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
സിനിമ സെറ്റിൽ സമയം സംബന്ധിച്ച് അച്ചടക്കം കർശനമാക്കുമെന്ന് നിർമ്മാതാവ് സുരേഷ് കുമാർ പറഞ്ഞു. അതേ സമയം ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളുടെ സിനിമ റേറ്റിംഗ് സമ്പ്രദായത്തിനെതിരെ ഫെഫ്ക്കയും നിർമ്മാതാക്കളും രംഗത്ത് വന്നു.
ഇത്തരം ആപ്ലിക്കേഷനുകളുടെ നിയമ വിരുദ്ധ നടപടികൾ ബന്ധപ്പെട്ടവർ നിയന്ത്രിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here