
തിരുവനന്തപുരം: ദേശീയപാത സ്ഥലമേറ്റെടുക്കല്‍ നിര്‍ത്തിവയ്ക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ കേരളം രംഗത്ത്. ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി സുധാകരന്‍, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചു.
സംസ്ഥാനത്ത് സ്ഥലമെടുപ്പ് 80 ശതമാനം പൂര്‍ത്തിയായതായും പല ജില്ലകളിലും സ്ഥലമെടുപ്പ് അവസാന ഘട്ടത്തിലുമാണെന്ന് കേരളം കത്തില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ കേരളത്തെ ഒന്നാം മുന്‍ഗണനാപ്പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും മന്ത്രി സുധാകരന്‍ ആവശ്യപ്പെട്ടു.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ സെക്രട്ടറിക്കും, നാഷണല്‍ ഹൈവേ അതോറിറ്റി ഇന്ത്യ ചെയര്‍മാനുമാണ് കത്ത് നല്‍കിയത്.
കേരളത്തിലെ ദേശീയപാതക്ക് സ്ഥലം ഏറ്റെടുക്കുന്ന പദ്ധതി പൂട്ടികെട്ടാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പ് 2021 ശേഷം മതിയെന്നാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനം. വിവിധ സംസ്ഥാനങ്ങളിലെ ദേശീയ പാതവികസനം മുന്‍ഗണനാക്രമത്തില്‍ രണ്ട് തട്ടിലാക്കിയിട്ടുണ്ട്.
കാസര്‍ഗോഡ് തലപാടി മുതല്‍ നീലേശ്വരം വരെ ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ ദേശീയ പാതവികസനം ഇവിടെ വരെയായി ചുരുങ്ങും. ദേശീയ പാതവികസനം വര്‍ഷങ്ങളായി മുടങ്ങി കിടക്കുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷമാണ് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്ക് വേഗം വന്നത്.
വടക്കന്‍ കേരളത്തില്‍ 80 ശതമാനവും, തെക്കന്‍ കേരളത്തില്‍ 60 ശതമാനം സ്ഥലവും ഏറ്റെടുത്ത് കഴഞ്ഞപ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ മിന്നലാക്രമണം എന്നത് ശ്രദ്ധേയമാണ്.
കാസര്‍ഗോഡ് തലപാടി മുതല്‍ തിരുവനന്തപുരം കഴക്കൂട്ടം വരെ 590 കിലോമീറ്റര്‍ നീളത്തില്‍ 45 മീറ്റര്‍ നീളത്തില്‍ ഹൈവേ വികസിപ്പിക്കാന്‍ ആയിരുന്നു തീരുമാനം. ദേശീയ പാതക്കായി സ്ഥലം വിട്ട് നല്‍കാന്‍ സന്നദ്ധത അറിയിച്ചിരുന്നവരില്‍ പലരും കടുത്ത ആശങ്കയിലാണ്.
ഭൂമി വിട്ട് നല്‍കിയ പണം കൊണ്ട് പല കാര്യങ്ങളും പ്ലാന്‍ ചെയ്്ത് വെച്ചവര്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ അങ്കലാപ്പിലാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം ദേശീയ പാത വികസിപ്പിച്ചാല്‍ മതിയെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ തിരുമാനം എന്നറിയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here