പത്തുലക്ഷം സസ്യങ്ങളും ജീവജാലങ്ങളും വംശനാശത്തിലേക്ക്; മനുഷ്യന്റെ നിലനില്‍പ്പിന് ഭീഷണി: ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് യുഎന്‍

മനുഷ്യന്റെ നിലനില്‍പ്പിന് ഭീഷണിയായി ഭൂമിയിലെ പത്തുലക്ഷം സസ്യങ്ങളും ജീവജാലങ്ങളും വംശനാശത്തിലേക്കെന്ന് യുഎന്‍ പഠനം.

മുന്‍ പഠനങ്ങളില്‍നിന്ന് വ്യത്യസ്തമായി ജീവികളും സസ്യങ്ങളും അപ്രത്യക്ഷമാകുമ്പോള്‍ മനുഷ്യന്റെ ആരോഗ്യത്തെയും ഭക്ഷണത്തെയും വെള്ളത്തെയും എങ്ങനെ നേരിട്ട് ബാധിക്കുമെന്ന് പഠനം തെളിയിക്കുന്നു.

50 രാജ്യങ്ങളിലെ 150 ഗവേഷകരുടെ മൂന്നുവര്‍ഷത്തെ പഠനം ക്രോഡീകരിച്ചത് ഇന്റര്‍ഗവണ്‍മെന്റല്‍ സയന്‍സ് പോളിസി പ്ലാറ്റ്‌ഫോം ഓണ്‍ ബയോ ഡൈവേഴ്‌സിറ്റി ആന്റ് ഇക്കോസിസ്റ്റമാണ്.

ലോകത്തിലെ പ്രധാനപ്പെട്ട സര്‍വകലാശാലകളിലെ ഏഴു ശാസ്ത്രജ്ഞര്‍ നേതൃത്വം നല്‍കി. 132 രാജ്യങ്ങളുടെ പ്രതിനിധികള്‍ കണ്ടെത്തലുകള്‍ അംഗീകരിച്ച് ഒപ്പു വച്ചു.

പത്ത് ലക്ഷം സസ്യങ്ങളും ജീവജാലങ്ങളും നഷ്ടപ്പെടുന്നുവെന്നതിനെക്കാള്‍ ഞെട്ടിക്കുന്ന പ്രശ്‌നം അത് മനുഷ്യന്റെ നിലനില്‍പ്പിനെ ബാധിക്കുന്നവെന്നതു തന്നെയാണെന്ന് പാനലിന്റെ അധ്യക്ഷനായി ബ്രിട്ടിഷ് രസതന്ത്രജ്ഞന്‍ റോബര്‍ട്ട് വാട്‌സണ്‍ പറഞ്ഞു.

പ്രകൃതിയെ കുറിച്ച് ആകുലരാണ് എന്നാല്‍ നമ്മള്‍ മനുഷ്യന്റെ നിലനില്‍പ്പിനെ കുറിച്ച് കൂടുതല്‍ ആകുലരാണ്. എന്തിനെയും മനുഷ്യനുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നമ്മുടെ പ്രവര്‍ത്തനം കേവല പരിസ്ഥിതി വാദത്തില്‍ ഒതുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യചരിത്രത്തില്‍ ഇതുവരെയില്ലാത്ത വിധം സസ്യജന്തു ജാലങ്ങള്‍ ഭീഷണിനേരിടുകയാണ്. സമാനതകളില്ലാത്ത തരത്തില്‍ പ്രകൃതിയുടെ വീഴ്ചാ നിരക്കും വംശനാശ നിരക്കും വര്‍ദ്ധിക്കുകയാണ്. മനുഷ്യനിര്‍മിതമായ കലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യത്തിലെ താളപ്പിഴകളും നിയന്ത്രിക്കാന്‍ റിപ്പോര്‍ട്ട് ലോക രാജ്യങ്ങളുടെ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

വ്യാപകമായ കീടനാശിനി ഉപയോഗവും മലിനീകരണവും അനിയന്ത്രിത മത്സ്യബന്ധനവും നാഗരികതയും വരുത്തിവച്ച നാശത്തിനു മീതേ ചൂടേറുന്ന കാലാവസ്ഥയും ജൈവസമ്പത്തിനെ പ്രതികൂലമായി ബാധിച്ചു.

ഓരോ രണ്ടു ഡിഗ്രീ സെല്‍ഷ്യല്‍സ് വര്‍ദ്ധിപ്പിക്കുമ്പോഴും കടലിലെ ആവാസവ്യവസ്ഥ തകരുകയാണ്. കടലിലെ അമ്ലത്തിന്റെ അളവ് മത്സ്യങ്ങള്‍ക്ക് ഭീഷണിയാകുമ്പോള്‍ അത് നേരിട്ട് ബാധിക്കുന്നത് കടലോരത്തെ മനുഷ്യരുടെ ആഹാരശീലത്തെയും ജീവനോപാധിയെയുമാണ്.

കീടനാശിനികളും കൊതുകിനെ തുരത്തുന്ന മരുന്നുകളും പൂമ്പാറ്റകളെയും വണ്ടുകളെയും ഇല്ലാതാക്കിയത് പരാഗണത്തെയും ഇവയെ ഭക്ഷിച്ചു ജീവിക്കുന്ന മറ്റു ജീവികളെയും ബാധിച്ചു. എന്നാല്‍ പ്രവര്‍ത്തിക്കാനും മാറ്റം വരുത്താനും ഇപ്പോഴും വൈകിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു.

നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ മൂലധന നിക്ഷേപമുള്ള സമ്പന്നര്‍ എതിര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ഒപ്പുവച്ച രാജ്യങ്ങള്‍ സമ്മതിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News