കൊച്ചി: ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍ നിന്ന് കൊച്ചിയിലെ ലിസി ആശുപത്രിയില്‍ എത്തിച്ച നവജാത ശിശുവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍.
ഹൃദയത്തില്‍ നിന്നും ശ്വാസകോശത്തിലേക്ക് രക്തം എത്തുന്ന കുഴലിന് വാല്‍വ് ഇല്ലെന്നും ഹൃദയത്തിനു ഒരു ദ്വാരം ഉള്ളതായും പരിശോധനയില്‍ കണ്ടെത്തി. ഇതിനാല്‍ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറവാണ്. ഇതിനുള്ള മരുന്നുകള്‍ നല്‍കുന്നുണ്ട്.
കുഞ്ഞിന്റെ ആരോഗ്യനില രണ്ടു ദിവസം നിരീക്ഷിച്ച ശേഷമായിരിക്കും ശസ്ത്രക്രിയ ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ വേണോ എന്ന് തീരുമാനിക്കുക.
പെരിന്തല്‍മണ്ണയില്‍ നിന്ന് ഹൃദ്രോഗിയായ നവജാത ശിശുവിന് വിദഗ്ദ്ധ ചികിത്സയ്ക്ക് എറണാകുളത്തേക്ക് എത്തിച്ചത് രണ്ട് മണിക്കൂറിലായിരുന്നു.
മന്ത്രി കെകെ ഷൈലജയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കുഞ്ഞിന്റെ ബന്ധുക്കള്‍ രോഗവിവരം അറിയിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ഇടപെടുകയും വിദഗ്ദ്ധ ചികിത്സ ഏര്‍പ്പെടുത്തുകയുമായിരുന്നു.
ജിയാസ് മടശേരി എന്ന യുവാവാണ് മന്ത്രിയോട് സഹായമഭ്യര്‍ത്ഥിച്ചെത്തിയത്. സഹോദരിയുടെ കുഞ്ഞിന്റെ ഹൃദയവാല്‍വിന് തകരാര്‍ കണ്ടെത്തിയതുമൂലം വിദഗ്ധ ചികിത്സ ആവശ്യമാണെന്നും എന്നാല്‍ അതിനുള്ള സാഹചര്യമില്ലാത്തതിനാല്‍ സഹായിക്കണമെന്നുമായിരുന്നു കമന്റ്.
കമന്റ് ശ്രദ്ധയില്‍പെട്ട ഉടന്‍ മന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും, സംഭവം സത്യമാണെന്ന് മനസിലായതോടെ ഇന്നലെ രാത്രി തന്നെ കൊച്ചിയിലേക്ക് മാറ്റുകയുമായിരുന്നു.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് കുഞ്ഞിനെ എറണാകുളത്തെ ലിസി ആശുപത്രിയില്‍ എത്തിച്ചത്. കുഞ്ഞിന് രണ്ട് ദിവസം മാത്രമാണ് പ്രായം. മലപ്പുറം ജില്ലയിലെ എടക്കര സ്വദേശികളാണ് കുഞ്ഞിന്റെ കുടുംബം. ഇവര്‍ പെരിന്തല്‍മണ്ണ കിംസ് അല്‍ ഷിഫ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ഫെയസ് ബുക്ക് പോസ്റ്റ് വഴി പരാതി ഉന്നയിച്ച നിർദ്ധന കുടുംബാഗത്തിന് ഹൃദ്യം പദ്ധതി വഴി അനൂകൂല്യം നൽകിയ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർക്ക് കൈയ്യടിച്ച് സോഷ്യൽ മീഡീയ. കുട്ടിയുടെ എല്ലാ ചികിൽസാ ചിലവും സർക്കാർ വഹിക്കുമെന്നും , കുട്ടിയുടെ സ്ഥിതിയിൽ ആശാവഹമായ പുരോഗതി ഉണ്ടെന്ന് ടീച്ചർ കെെരളി ടിവി യോട് പറഞ്ഞു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here