കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ ഹർജി തള്ളി സുപ്രീംകോടതി. ചില കമ്പനികൾ രാഹുൽ ഗാന്ധിയെ ബ്രിട്ടീഷുകാരൻ എന്ന് പരാമർശിച്ചാൽ രാഹുൽ ബ്രിട്ടീഷ് പൗരനാകുമോ എന്ന് ഹർജി തള്ളികൊണ്ട് ചീഫ് ജസ്റ്റിസ് ചോദിച്ചു.
വാരാണസി മണ്ഡലത്തിൽ നിന്നുള്ള നാമനിർദേശപത്രിക തള്ളിയതിനെതിരെ മഹാസഖ്യ സ്ഥാനാർഥി തേജ് ബഹദൂർ യാദവ് സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീംകോടതി തള്ളി.
വിദേശ പൗരത്വത്തിന്റെ കാര്യത്തിൽ വ്യക്ത വരുത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം നോട്ടീസ് നൽകിയതിന് പിന്നാലെ ആയിരുന്നു രാഹുൽ ബ്രിട്ടീഷ് പൗരത്വം ഉള്ള ആളാണെന്നും സ്ഥാനാര്ഥിത്വം റദ്ദ് ചെയ്യണം എന്നും ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതിയിൽ എത്തിയത്.
ഈ ഹർജിയാണ് കോടതി തള്ളിയത്. ചില കമ്പനികൾ രാഹുൽ ഗാന്ധിയെ ബ്രിട്ടീഷുകാരൻ എന്ന് പരാമർശിച്ചു എന്ന് കരുതി രാഹുൽ ബ്രിട്ടീഷ് പൗരൻ ആകുമോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
രാഹുലിന് പ്രധാനമന്ത്രിയാകാൻ മോഹമുണ്ടെന്നും ഹര്ജിക്കാരൻ പറഞ്ഞു. രാജ്യത്തെ 130 കോടി ജനങ്ങൾക്കും പ്രധാനമന്ത്രി ആകാൻ ആഗ്രഹമുണ്ടാകില്ലേ അതിലെന്താണ് തെറ്റെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഇത് രണ്ടാം തവണയാണ് രാഹുലിന്റെ പൗരത്വം ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളുന്നത്. അതേ സമയം വാരാണസി മണ്ഡലത്തിൽ നിന്നുള്ള നാമനിർദേശപത്രിക തള്ളിയതിനെതിരെ മഹാസഖ്യ സ്ഥാനാർഥി തേജ് ബഹദൂർ യാദവ് സമര്‍പ്പിച്ച ഹര്‍ജിയും കോടതി തള്ളി.
ഹർജിയിൽ കഴമ്പില്ലെന്നും പരിഗണിക്കേണ്ടതായി കരുതുന്നില്ല എന്നും വ്യക്തമാക്കിയാണ് ഹർജി കോടതി തള്ളിയത്. സൈന്യത്തിൽ നിന്ന് പിരിച്ചുവിട്ട കാരണം ബോധ്യപെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തേജ് ബഹദൂറിന്റെ നാമനിർദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്.
ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം കേട്ട ശേഷമാണ് ഹർജി തള്ളാനുള്ള സുപ്രീം കോടതി തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here