ആര്യയുടെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാരിന്റെ ചുമതല; പിതാവിന്റെ തുടര്‍ ചികില്‍സ സര്‍ക്കാര്‍ ഉറപ്പ് വരുത്തും

കോഴിക്കോട്: അപകടത്തില്‍ പരുക്കേറ്റ് ബോധമില്ലാതെ കിടക്കുന്ന അച്ഛന്റെ അടുത്തിരുന്ന് പഠിച്ച് എസ്എസ്എല്‍സിക്ക് ഫുള്‍ എ പ്ലസ് നേടിയ ആര്യാ രാജനെ കാണാന്‍ മന്ത്രിമാരായ ടിപി രാമകൃഷ്ണനും എകെ ശശീന്ദ്രനും മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും എത്തി.

സന്ദര്‍ശനത്തെക്കുറിച്ച് മന്ത്രി ടിപി രാമകൃഷ്ണന്‍ പറയുന്നു:

അപകടത്തില്‍ പരിക്കേറ്റ് ബോധമില്ലാതെ കിടക്കുന്ന അച്ഛനെ ഉണര്‍ത്താന്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കിടക്കക്കരികിലിരുന്നു ഉറക്കെ വായിച്ച് പഠിച്ച് എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങളിലുംഫുള്‍ എ പ്ലസ് നേടിയ മലാപ്പറമ്പിലെ ആര്യയെ കാണാന്‍ പോയിരുന്നു.

മന്ത്രി എകെ ശശീന്ദ്രന്‍, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും കൂടെയുണ്ടായിരുന്നു. അവിടെ വെച്ച് തന്നെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ വിളിച്ച് തുടര്‍ ചികില്‍സക്ക് ഏര്‍പ്പാടാക്കിയിട്ടുണ്ട്.

കോഴിക്കോട് പ്രോവിഡന്‍സ് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയും സ്‌കൂളിലെ സ്റ്റുഡന്‍സ് പോലീസ് കാഡറ്റ് കമാന്‍ഡറുമായ ആര്യയുടെ ദു:ഖം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. മലാപ്പറമ്പ് വനിതാ പോളിടെക്‌നിക്കിനടുത്ത് ഓടിട്ട ചെറിയൊരു വാടക വീട്ടിലാണ് ആറ് വര്‍ഷമായി ആര്യയും അച്ഛന്‍ രാജനും അമ്മ സബിതയും.

കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ കോട്ടയത്ത് വെച്ച് ഓട്ടോ ഇടിച്ച് വീണാണ് രാജന്റെ ഓര്‍മ നഷ്ടമായത്. ഓര്‍മ തിരിച്ച് കിട്ടാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത് ഇഷ്ടപ്പെട്ടവരുടെ ശബ്ദം തുടര്‍ച്ചയായി കേള്‍പ്പിക്കണമെന്നാണ്. അങ്ങനെ അച്ഛന്റെ ‘പൊന്നൂട്ടി ‘ കട്ടിലിനരികിലിരുന്നു ഉറക്കെ വായനയും പഠിപ്പും തുടങ്ങി. ഒടുവില്‍ എസ്എസ്എല്‍സി ഫലം വന്നപ്പോള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ്.

ശ്രീ രാജന്റെ തുടര്‍ ചികില്‍സ സര്‍ക്കാര്‍ ഉറപ്പ് വരുത്തും. പഠനത്തില്‍ മിടുക്കിയായ ആര്യയുടെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാരിന്റെ ചുമതലയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here