സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ കാണാതായ അധ്യാപിക മരിച്ച നിലയില്‍; മൃതദേഹം പമ്പയാറ്റിൽ

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അധ്യാപികയെ പമ്പയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര കല്ലുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തകഴി ഗവ യു പി സ്കൂൾ അധ്യാപികയുമായ രജിത (39)യെയാണ് മാന്നാർ പരുമല പന്നായി പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.

ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ തഴക്കര വഴുവാടി പൊതുശേരിൽ വീട്ടിൽ സുജിത്തിന്‍റെ ഭാര്യയാണ് മരിച്ച നിലയിൽ കണ്ടെത്തിയ രജിത. കൊല്ലം ചവറ കൊറ്റംകുളങ്ങര പ്ലാവിളയിൽ വീട്ടിൽ ശിവരാമപിള്ള-സുഭദ്രാമ്മ ദമ്പതികളുടെ മകളാണ് രജിത.

നടുവേദനയെ തുടർന്നാണ് രജിതയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചക്ക് നാലുമാസം പ്രായമുള്ള മകൾക്ക് പാലു കൊടുത്തശേഷം മടങ്ങിയെത്താമെന്ന് രജിത പറഞ്ഞതായി ജീവനക്കാര്‍ പറയുന്നു.

തുടര്‍ന്ന് ഉച്ചയ്ക്ക് ഭക്ഷണം നൽകാൻ ജീവനക്കാർ എത്തിയപ്പോൾ രജിതയെ കാണാനില്ലായിരുന്നു. ഇവരെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതിനെതുടർന്ന് ആശുപത്രി അധികൃതർ ഭർത്താവിനെ വിവരം അറിയിക്കുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

രജിതയുടെ ഫോണ്‍ മാന്നാർ പന്നായി ടവർ ലൊക്കേഷനില്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച ഉച്ചയോടെ മൃതദേഹം പമ്പയാറ്റിൽ കണ്ടെത്തിയത്. മൂത്ത മകള്‍ ദേവനന്ദയെ കൂടാതെ നാലു മാസം മാത്രം പ്രായമായ കുഞ്ഞും ഇവര്‍ക്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News