കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം ഒന്നാം പ്രതി ഷാനു ചാക്കോ സഞ്ചരിച്ചിരുന്ന കാർ മാന്നാനം മേഖലയിൽ മൂന്ന് തവണ കണ്ടതായി ഗാന്ധിനഗർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായിരുന്ന അജയകുമാറിന്റെ മൊഴി.
കെവിനെ തട്ടികൊണ്ടു പോയ കാര്യം പോലീസ് പറഞ്ഞാണ് അറിഞ്ഞതെന്നും മകന് നീന്തൽ അറിയാമായിരുന്നെന്നും കെവിന്റെ പിതാവ് ജോസഫും മൊഴി നൽകി.
കോട്ടയം സെക്ഷൻസ് കോടതിയിലെ രണ്ടാം ഘട്ട വിസ്താരത്തിനിടെയാണ് ഇരുവരും മൊഴി നൽകിയത്.
കെവിൻ വധക്കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയും സംഘവും സഞ്ചരിച്ചിരുന്ന കാർ, മൂന്നു തവണ കണ്ടുവെന്നാണ് സിവിൽ പൊലിസ് ഓഫീസറായ അജയകുമാർ കോടതിയിൽ മൊഴി നൽകിയത്.
ഗാന്ധിനഗർ സ്‌റ്റേഷനിലെ എ എസ് ഐ ബിജുവിനൊപ്പം നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിലായിരുന്നപ്പോഴായിരുന്നു സംഭവം. ഷാനു ചാക്കോയെയും മൂന്നാ പ്രതി ഇഷാനെയും അജയകുമാർ തിരിച്ചറിഞ്ഞു.
കെവിൻ താമസിച്ചിരുന്നു വീടിന് നൂറ് മീറ്റർ അകലെ സംശയകരമായ സാഹചര്യത്തിൽ കണ്ട വാഹനം പരിശോധിച്ചു. അന്ന് മൊബൈലിൽ പകർത്തിയ പ്രതികളുടെ ദ്യശ്യങ്ങളും അജയകുമാർ കോടതിയിൽ തിരിച്ചറിഞ്ഞു.
പ്രതികളിൽ നിന്ന് പണം കൈപ്പറ്റിയ കേസിൽ അറസ്റ്റിലായി വകുപ്പ് തല നടപടി നേരിട്ടിട്ടുണ്ടെന്നും അജയകുമാർ പറഞ്ഞു.
കെവിന്റെ പിതാവ് ജോസഫിനെയും വിസ്തരിച്ചു. കെവിന് നീന്തൽ അറിയാമായിരുന്നുവെന്നും നീനുവിനെ പോലീസ് സ്‌റ്റേഷനിൽ വെച്ചാണ് ആദ്യമായി കണ്ടെതെന്നും ജോസഫ് മൊഴി നൽകി. ഗാന്ധിനഗർ സ്റ്റേഷനിലെ ജി ഡി ചുമതലയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥൻ സണ്ണി, നീനുവും കെവിനും വിവാഹം രജിസ്ട്രർ ചെയ്യാൻ സമീപിച്ച വക്കീൽ ഓഫീസിലെ ജീവനക്കാരി ജെസ്നാ മോൾ, നീനു താമസിച്ച ഹോസ്റ്റൽ വാർഡൻ ബെറ്റി, ഷാനുവിന് സിം കാർഡ് എടുത്തു നൽകിയ വിഷ്ണു എന്നിവരെയും
ഇന്ന് വിസ്തരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here