തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് വീട് ജപ്തി ഭീഷണി നേരിട്ടതിനെത്തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യ ചെയ്ത അമ്മയുടേയും മകളുടേയും മരണശേഷവും കാനറ ബാങ്കിന്റെ കൊടുംക്രൂരത.
മകള്‍ മരിച്ചശേഷവും പണം ചോദിച്ച് ബാങ്ക് അധികൃതര്‍ വിളിച്ചിരുന്നെന്ന് പിതാവ് ചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചു മണിവരെ ബാങ്കിന്റെ അഭിഭാഷകന്‍ വിളിച്ചെന്നും ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ചന്ദ്രന്‍ പറഞ്ഞു.
അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
എന്നാല്‍ ബാങ്ക് ജീവനക്കാരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മാരായിമുട്ടം മലയില്‍ക്കട സ്വദേശി ചന്ദ്രന്റെ ഭാര്യ ലേഖ (40), മകള്‍ വൈഷ്ണവി (19) എന്നിവരാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്.
വീട് ജപ്തി ചെയ്യാനിരിക്കുകയാണെന്ന് അറിയിച്ച ബാങ്കില്‍ നിന്ന് ഫോണ്‍ വന്നതിന് പിന്നാലെ അമ്മയും മകളും സ്വയം തീ കൊളുത്തുകയായിരുന്നു. വൈഷ്ണവി തല്‍ക്ഷണവും ലേഖ ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ വച്ചും മരിക്കുകയായിരുന്നു.
നെയ്യാറ്റിന്‍കരയിലെ കാനറ ബാങ്കില്‍ നിന്നും വീട് നിര്‍മിക്കാനായി ഇവര്‍ വായ്പ എടുത്തിരുന്നു. 15 വര്‍ഷം മുമ്പ് 5 ലക്ഷം രൂപയാണ് ലോണ്‍ എടുത്തത്. ഇതില്‍ ആറ് ലക്ഷത്തലധികം തുക തിരിച്ചടച്ചിരുന്നതായും ബാക്കി നാല് ലക്ഷത്തോളം ഇനിയും അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
ഇത്രയും വലിയ തുക തിരിച്ചടയ്ക്കാന്‍ തക്ക സാമ്പത്തിക സ്ഥിതി ഇവര്‍ക്കുണ്ടായിരുന്നില്ല. ബാങ്ക് അധികൃതര്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോയ സാഹചര്യത്തില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ലേഖയും വൈഷ്ണവിയും എന്നാണ് നാട്ടുകാര്‍ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here