പാറക്കണ്ടി പവിത്രവന്‍ വധം; മു‍ഴുവന്‍ ബിജെപി-ആര്‍എസ്എസ് പ്രതികളും കുറ്റക്കാര്‍

തലശേരി: സിപിഐ എം പ്രവര്‍ത്തകന്‍ പൊന്ന്യം നാമത്ത്മുക്ക് പവിത്രത്തില്‍ പാറക്കണ്ടി പവിത്രനെ (45) കൊലപ്പെടുത്തിയ ഏഴ് ആര്‍എസ്എസ്-ബിജെപിക്കാരെ തലശേരി അഡീഷനല്‍ ജില്ലസെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി എന്‍ വിനോദ് കുറ്റക്കാരാണെന്ന് കണ്ടെത്തി.

ഇന്ത്യന്‍ശിക്ഷാനിയമത്തിലെ 143, 147, 148, 341, 302, റെഡ്‌വിത്ത് 149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റക്കാരാണെന്ന് കണ്ടത്.

ആര്‍എസ്എസ്‐-ബിജെപിക്കാരായ പൊന്ന്യംവെസ്റ്റ് ചെങ്കളത്തില്‍വീട്ടില്‍ സി കെ പ്രശാന്ത് (36), പൊന്ന്യം നാമത്ത്മുക്കിലെ നാമത്ത് വീട്ടില്‍ ലൈജേഷ് എന്ന ലൈജു (39), ചെങ്കളത്തില്‍ ഹൗസില്‍ പാറായിക്കണ്ടി വിനീഷ് (35), പൊന്ന്യം കുണ്ടുചിറയിലെ പഞ്ചാര പ്രശാന്ത് എന്ന മുത്തു (39),

പൊന്ന്യം മൂന്നാംമൈല്‍ ലക്ഷ്മി നിവാസില്‍ കെ സി അനില്‍കുമാര്‍ (51), എരഞ്ഞോളി മലാല്‍ലക്ഷംവീട് കോളനിയിലെ കിഴക്കയില്‍ വിജിലേഷ് (35), എരഞ്ഞോളിപാലത്തിനടുത്ത തെക്കേതില്‍ ഹൗസില്‍ തട്ടാരത്തില്‍ കെ മഹേഷ് (38) എന്നിവരെയാണ് കുറ്റക്കരായി കണ്ടത്.

ആകെയുള്ള എട്ടുപ്രതികളില്‍ നാലാംപ്രതി വലിയപറമ്പത്ത് ജ്യോതിഷ് നേരത്തെ മരിച്ചിരുന്നു. ഇവര്‍ക്കുള്ള ശിക്ഷ അല്‍പസമയത്തിന് ശേഷം വിധിക്കും.

പാല്‍വാങ്ങുന്നതിനായി വീട്ടില്‍ നിന്ന് പൊന്ന്യം നായനാര്‍ റോഡിലേക്ക് നടന്നുപോവുകയായിരുന്ന പവിത്രനെ 2007 നവംബര്‍ ആറിന് പുലര്‍ച്ചെ അഞ്ചേമുക്കാലിന് നാമത്ത്മുക്ക് അങ്കണവാടിക്ക് സമീപംവെച്ചാണ് ആര്‍എസ്എസുകാര്‍ ആക്രമിച്ചത്.

പാല്‍പാത്രം ഉപേക്ഷിച്ച് മുണ്ടാണി രാജീവന്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയവര്‍ തലക്കും കൈകാലുകള്‍ക്കും വെട്ടി. നാല്ദിവസം മരണത്തോട് പെരുതിനിന്ന പവിത്രന്‍ കോഴിക്കോട് ബേബിമെമ്മോറിയല്‍ ആശുപത്രിയില്‍ 10ന് പുലര്‍ച്ചെ 12.45നാണ് മരിച്ചത്.

കൊല്ലപ്പെട്ട പവിത്രന്റെ ഭാര്യ രമണി, മകന്‍ വിപിന്‍, ഏഴാംപ്രതി വിജിലേഷിനെ തിരിച്ചറിയല്‍പരേഡ് നടത്തിയ മലപ്പുറം ജില്ല സെഷന്‍സ് ജഡ്ജി സുരേഷ്‌കുമാര്‍ പോള്‍ എന്നിവരടക്കം 23 സാക്ഷികളെ കോടതി വിസ്തരിച്ചു.

48 രേഖകളും ആയുധങ്ങള്‍ ഉള്‍പ്പെടെ 21 തൊണ്ടിമുതലുകളും അന്യായക്കാരും 17 രേഖകള്‍ പ്രതിഭാഗവും ഹാജരാക്കി. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി മുന്‍ജീവനക്കാരന്‍ മുണ്ടാണി രാജീവനായിരുന്നു പ്രധാന സാക്ഷി.

ഇയാളുടെ വീട്ടിലേക്ക് കയറുമ്പോഴാണ് ഒന്നാംപ്രതി പ്രശാന്ത് തലയുടെ പിന്നില്‍വെട്ടിയത്. വാള്‍, വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് പ്രതികള്‍ അക്രമം നടത്തിയത്.

പവിത്രന്റെ അമ്മാമന്‍ ശിവദാസനും സ്ഥലത്തെത്തിയ പൊലീസും ചേര്‍ന്നാണ് ആദ്യം തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യആശുപത്രിയിലുമെത്തിച്

ചത്. കൊലപാതകത്തിന് ശേഷം പവിത്രന്റെ കുടുംബത്തിന് നാമത്ത്മുക്കില്‍ നിന്ന് തന്നെ മാറിതാമസിക്കേണ്ടിവന്നു. വിചാരണക്കിടെ പ്രതികളടക്കമുള്ള സംഘം സാക്ഷികളെ ഭീഷണിപ്പെടുത്തതായും പരാതിയുണ്ടായി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍ വിനോദ്കുമാര്‍ ചമ്പളോന്‍ ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here