പന്തിന് പകരം കാര്‍ത്തിക് എങ്ങിനെ ടീമിലെത്തി? ഇതാണ് കോഹ്ലിയുടെ ഉത്തരം

ലോകകപ്പിനുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ടീമില്‍ യുവതാരം ഋഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തികിനെ തെരഞ്ഞെടുത്ത സെലക്ടര്‍മാരുടെ നടപടിയെ മുന്‍ ക്രിക്കറ്റ് താരങ്ങളും ആരാധകരും ഏറെ വിമര്‍ശിച്ചിരുന്നു.

നാലുപാടുനിന്നും വിമര്‍ശനങ്ങളുണ്ടായെങ്കിലും സെലക്ഷന്‍ മാനദണ്ഡമെന്തെന്ന് സെലക്ടര്‍മാരോ ക്യപ്റ്റന്‍ വിരാട് കോഹ്ലിയോ കോച്ച് രവി ശാസ്ത്രിയോ വിശദീകരിച്ചിരുന്നില്ല.

ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ എന്തുകൊണ്ട് ദിനേശ് കാര്‍ത്തിക്കിനെ ടീമിലുള്‍പ്പെടുത്തി എന്ന് വെളിപ്പെടുത്താന്‍ കോഹ്ലി തയ്യാറായി.

ദിനേശ് കാര്‍ത്തിക്കിന്റെ അനുഭവസമ്പത്തും ആത്മസംയമനവുമാണ് അദ്ദേഹത്തെ ടീമിലെടുക്കാന്‍ കാരണമെന്ന് കോഹ്ലി വ്യക്തമാക്കുന്നു. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ഇത് ടീമിന് ഉപകാരപ്പെടും. പതിനഞ്ചംഗ ടീമില്‍ ഒന്നാമത്തെ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയാണ്. ധോണിക്ക് പരുക്കേറ്റാല്‍ പകരം വിക്കറ്റ് കീപ്പറാകാനാണ് ദിനേശ് കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

2004 ല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത് കാര്‍ത്തിക് 91 മത്സരങ്ങളില്‍ നിന്നായി 1738 റണ്‍സ് നേടിയിട്ടുണ്ട്. 73.70 സ്‌ട്രൈക്ക് റേറ്റുള്ള കാര്‍ത്തിക്കിന് വിക്കറ്റിന് പിന്നില്‍ 61 ക്യാച്ചുകളുമുണ്ട്. ഏഴ് പേരെ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കി.

ഏതു ബാറ്റിങ് പൊസിഷനിലും കളിക്കാനാകുമെന്നും കാര്‍ത്തിക് തെളിയിച്ചിട്ടുണ്ടെന്നും കോഹ്ലി പറയുന്നു.

അതേസമയം, 21 കാരനായ ഋഷഭ് പന്താകട്ടെ 5 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 93 റണ്‍സ് മാത്രമാണ് നേടിയിട്ടുള്ളത്.
33കാരനായ കാര്‍ത്തിക് സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ആത്മസംയമനം പാലിക്കാറുണ്ടെന്ന് കോഹ്ലി പറയുന്നു. ഇത് ടീമിനെ തെരഞ്ഞെടുത്ത ബോര്‍ഡ് അംഗങ്ങള്‍ക്കെല്ലാം ബോധ്യപ്പെട്ട കാര്യമാണ്. അദ്ദേഹത്തിന് അനുഭവസമ്പത്തുമുണ്ട്.

അഥവാ ധോണിക്ക് എന്തെങ്കിലും പരുക്കേറ്റാല്‍ ആ സ്ഥാനത്തിന് ഏറ്റവും യോജിച്ചത് ദിനേശ് കാര്‍ത്തിക്കാണെന്നും കോഹ്ലി പറയുന്നു.

ടീം സെലക്ഷനെ സംബന്ധിച്ച് എക്കാലവും ഭിന്നാഭിപ്രായങ്ങളുണ്ടാകാറുണ്ടെന്ന് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയും പറയുന്നു. മികച്ചവരുടെ നിരയില്‍ നിന്ന് 15 പേരെ തെരഞ്ഞെടുക്കുകയെന്നത് ദുഷ്‌കരമാണെന്നും ശാസ്ത്രി പറഞ്ഞു.

ലോകകപ്പില്‍ ജൂണ്‍ 5ന് സതാംപ്ടണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here