ആലുവ ചൂര്‍ണ്ണിക്കരയില്‍ ഭൂമി തരം മാറ്റാന്‍ വ്യാജരേഖയുണ്ടാക്കിയ കേസില്‍ വിജിലന്‍സ്, എഫ് ഐ ആര്‍ കോടതിയില്‍ സമര്‍പ്പിച്ചു.എറണാകുളം വിജിലന്‍സ് യൂണിറ്റാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചത്.ലാന്‍റ് റവന്യു കമ്മീഷണറേറ്റിലെ ജീവനക്കാരന്‍ കെ അരുണ്‍കുമാറാണ് കേസില്‍ ഒന്നാം പ്രതി.
ചൂര്‍ണ്ണിക്കരയില്‍ ഭൂമി തരം മാറ്റാന്‍ വ്യാജ രേഖയുണ്ടാക്കിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.വ്യാജ രേഖക്കാവശ്യമായ സീല്‍ പതിപ്പിക്കല്‍ ഉള്‍പ്പടെ ഒത്താശ ചെയ്ത തിരുവനന്തപുരം ലാന്‍റ് റവന്യു കമ്മീഷണറേറ്റിലെ ജീവനക്കാരന്‍ കെ അരുണ്‍ കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് വിജിലന്‍സ് കേസെടുത്തത്.
വ്യാജ രേഖയുണ്ടാക്കാനും ഭൂമി തരം മാറ്റാനും ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കാലടി സ്വദേശി അബുവാണ് കേസില്‍ രണ്ടാം പ്രതി.മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ച അന്വേഷണ സംഘം ജില്ലയില്‍ റവന്യു ഓഫീസുകളുമായി ബന്ധപ്പെട്ട് സമാന തട്ടിപ്പുകള്‍ നടന്നിട്ടുണ്ടൊയെന്ന അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
അബു സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന സര്‍ക്കാര്‍ ഓഫീസുകളിലെല്ലാം പരിശോധന നടത്താന്‍ വിജിലന്‍സ് സംഘം തീരുമാനിച്ചിട്ടുണ്ട്.ചൂര്‍ണ്ണിക്കരയില്‍ ഭൂമി തരം മാറ്റിയതുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടന്നതായുള്ള വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ചാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടര്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചത്.
വിജിലന്‍സ് എറണാകുളം റേഞ്ച് എസ് പി കെ കാര്‍ത്തിക്കിന് അന്വേഷണച്ചുമതലയും നല്‍കിയിരുന്നു.ഇതെത്തുടര്‍ന്നാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്.കേസിലെ പ്രധാന പ്രതികളായ അരുണും അബുവും നിലവിൽ റിമാന്‍റിലാണ്.അരുണിനെ അന്വേഷണ വിധേയമായി നേരത്തെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍റ് ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here