ജൂണ്‍ 14ന് ആരംഭിക്കുന്ന കോപ്പ അമേരിക്ക മത്സരത്തിനുളള 23 അംഗ ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. മാഴ്സലോ, വിനീഷ്യസ് ജൂനിയര്‍, ഡേവിഡ് ലൂയിസ് എന്നിങ്ങനെ വമ്പന്മാരായ എട്ട് താരങ്ങളെ ഒഴിവാക്കി. പരിശീലകന്‍ ടിറ്റെയാണ് 23 അംഗ ടീമിനെ പ്രഖ്യാപിച്ചത്. പരിചയ സമ്പന്നര്‍ക്കുപുറമെ പുതുമുഖങ്ങൾക്കും അവസരം നല്‍കിയാണ് ടീം പ്രഖ്യാപനം.
നെയ്മര്‍, ഫിര്‍മിനോ, ഗബ്രയേല്‍ ജീസസ് എന്നവരാണ് മുന്നേറ്റ നിരയെ ശക്തമാക്കുന്നത്. ഡാനിയേല്‍ ആല്‍വസ്, തിയാഗോ സില്‍വ, മിറാന്‍ഡ, മാര്‍ക്കീഞ്ഞോസ് തുടങ്ങിയവര്‍ പ്രതിരോധ നിരയില്‍ അണിനിരക്കുമ്പോള്‍ കാസമിറോ, കുടീഞ്ഞോ, ആര്‍തര്‍ തുടങ്ങിയവര്‍ മധ്യനിരയില്‍ പോരാടും. ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായി അലിസണ്‍ തുടരും.
ഉദ്ഘാടന മത്സരത്തില്‍ ബൊളീവിയ ആണ് മഞ്ഞപ്പടയുടെ എതിരാളികള്‍. ജൂണ്‍ 22ന് പെറുവിനെതിരേ രണ്ടാമത്തെ ഗ്രൂപ്പ് മത്സരത്തിന് ടീം ഇറങ്ങും. ഖത്തര്‍, ഹോണ്ടുറാസ് എന്നിവര്‍ക്കെതിരെയുള്ള സന്നാഹ മത്സരത്തിലും ഈ ടീം തന്നെ കളത്തിലിറങ്ങും.
2016ലെ കോപ്പ അമേരിക്കയിലെ കനത്ത തോല്‍വിക്ക് ശേഷമാണ് ടിറ്റെ കാനറി ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. അന്ന് ഗ്രൂപ്പ് റൗണ്ടില്‍ തന്നെ പുറത്തായതിന്‍റെ സകല വിഷമങ്ങളും തീര്‍ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടിറ്റെ.
നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷംകിരീടമെന്ന ലക്ഷ്യവുമായാണ് ബ്രസീല്‍ കളത്തിലിറങ്ങുന്നത്. സ്വന്തം തട്ടകത്തിലാണ് മത്സരമെന്നതും ബ്രസീലിന് കരുത്ത് പകരുന്നു. ടിറ്റെയ്ക്ക് കീഴില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ബ്രസീല്‍ തോല്‍വിയറിഞ്ഞിട്ടുളളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here