ഒരുമാസത്തെ കാത്തിരിപ്പിന‌് വിരാമം കുറിച്ച‌് ലോക‌്സഭാ ജനവിധി അറിയാൻ ഒരു ദിനം കൂടി. കേരളത്തിൽ വ്യാഴാഴ‌്ച 29 ഇടത്തായി 140 കേന്ദ്രത്തിലാണ‌് വോട്ടെണ്ണൽ. എക‌്സിറ്റ‌്പോൾ പ്രവചനങ്ങളുടെ കുഴഞ്ഞുമറിഞ്ഞ അന്തരീക്ഷത്തിലും യഥാർഥ ജനവിധി അറിയാനുള്ള ആകാംക്ഷയിലാണ‌് കേരളം. രാവിലെ എട്ടിന‌് തപാൽ വോട്ടുകളാണ‌് ആദ്യം എണ്ണുക. ഒപ്പം സർവീസ‌് വോട്ടുകളുടെ സ‌്കാനിങ‌് ആരംഭിക്കും. വോട്ടിങ‌് യന്ത്രത്തിലെ എണ്ണൽ രാവിലെ എട്ടരയോടെ ആരംഭിക്കും.
23ന‌് രാവിലെ എട്ടിനുശേഷം ലഭിക്കുന്ന തപാൽ വോട്ട‌് പരിഗണിക്കില്ല. യന്ത്രങ്ങളിലെ എണ്ണൽ തുടങ്ങുന്നതോടെ സൂചനകൾ പുറത്തുവരും. ഉച്ചയോടെ എണ്ണിക്കഴിയുമെങ്കിലും വിവി പാറ്റിലെ രസീതുകൾ കൂടി എണ്ണിയ ശേഷമേ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കൂ. എന്നാൽ, വോട്ടിങ‌് യന്ത്രങ്ങളിലെ എണ്ണൽ പുരോഗമിക്കുന്ന മുറയ‌്ക്ക‌് വിജയി ആരെന്ന‌് വ്യക്തമാകും.
22,640 പൊലീസ‌് ഉദ്യോഗസ്ഥരെ വോട്ടെണ്ണൽ ദിവസം സുരക്ഷയ‌്ക്കായി നിയോഗിക്കും. വ്യാഴാഴ്ച സംസ്ഥാനത്ത‌് മദ്യശാലകൾ തുറക്കില്ല. ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണലിന‌് 14 മേശയുണ്ടാകും.
ഒരു റൗണ്ട‌് എണ്ണിക്കഴിഞ്ഞ‌് ലീഡ‌് നില തെരഞ്ഞെടുപ്പ‌് കമീഷന്റെയും എൻഐസിയുടെയും പോർട്ടലിലേക്ക‌് അപ‌്‌ലോഡ‌് ചെയ‌്ത ശേഷമേ അടുത്ത റൗണ്ട‌് എണ്ണൂ. ആകെ 14 റൗണ്ടാണ‌് ഒരുനിയമസഭാ മണ്ഡലത്തിലുള്ളത‌്. ഒരു ലോക‌്സഭാ മണ്ഡലത്തിൽ ഒരു റൗണ്ടിൽ 98 ബൂത്തുകളിലെ വോട്ട‌് ഒരേസമയം എണ്ണും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here