ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് ലഭിക്കേണ്ട 9 സീറ്റുകള്‍ നഷ്ടമാക്കിയത് കോണ്‍ഗ്രസ്

ഉത്തര്‍പ്രദേശില്‍ ഉറപ്പായും ലഭിക്കുന്ന 9 സീറ്റുകള്‍ മഹാസഖ്യത്തിന് നഷ്ടമാക്കിയത് കോണ്‍ഗ്രസ്. ബിജെപി നേടിയ ഭൂരിപക്ഷത്തേക്കാള്‍ വോട്ടുകളാണ് ഇവിടെ കോണ്‍ഗ്രസ് നേടിയത്. പശ്ചിമ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മത്സരിച്ച 22 സീറ്റുകളില്‍ 21 ലും പാര്‍ട്ടിക്ക് കെട്ടിവച്ച കാശ് നഷ്ടമായി.

ബിഎസ്പി എസ്പി മഹാസഖ്യം തെരഞ്ഞെടുപ്പില്‍ നേടിയത് കേവലം 15 സീറ്റുകള്‍. ബിജെപിയുടെ കുതിപ്പ് പ്രതിരോധിക്കുമെന്ന് പ്രതീക്ഷിച്ച മഹാസഖ്യത്തിന് ഉത്തര്‍പ്രദേശില്‍ അത് സാധിച്ചില്ല എന്നത് യാഥാര്‍ത്ഥ്യം. എന്നാല്‍ മഹാസഖ്യത്തിന്റെ പതനത്തിന് ആക്കമുണ്ടാക്കിയത് ബിജെപി മാത്രമല്ല. കോണ്‍ഗ്രസും അതില്‍ നിര്‍ണായക പങ്ക് വഹിച്ചു. മഹാസഖ്യത്തിന് ഉറപ്പായും ജയിക്കാവുന്ന 9 സീറ്റുകളാണ് കോണ്‍ഗ്രസ് മത്സരിച്ചതിന്റെ പേരില്‍ ബിജെപിയുടെ അക്കൗണ്ടില്‍ എത്തിയത്.

ബദൗണ്‍, ബാന്ദ, ബാറാബങ്കി, ബസ്തി, ദൗരാഹ, ഫിറോസാബാദ്,മീററ്റ്, സന്ദ് കബീര്‍ നഗര്‍, സുല്‍ത്താന്‍പൂര്‍ ഇങ്ങനെ 9 മണ്ഡലങ്ങളില്‍ ബിജെപിയുടെ ഭൂരിപക്ഷത്തേക്കാള്‍ വോട്ടുകളാണ് കോണ്‍ഗ്രസ് നേടിയത്. മുന്‍ കേന്ദ്രമന്ത്രി മനേകാ ഗാന്ധി സുല്‍ത്താന്‍പൂരില്‍ വിജയിച്ചത് വെറും 14000 വോട്ടുകള്‍ക്ക്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡോ സഞ്ജയ് സിംഗ് നേടിയത് 42000 വോട്ടുകള്‍. ഈ 9 മണ്ഡലങ്ങളില്‍ ബിഎസ്പി 5 സീറ്റുകളിലും എസ്പി 4 സീറ്റുകളിലും രണ്ടാമതായി.

പശ്ചിമ ഉത്തര്‍പ്രദേശില്‍ 22 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 21 സീറ്റിലും കെട്ടിവച്ച കാശ് നഷ്ടമായി. ബിജെപിയും മഹാസഖ്യവും തമ്മിലുള്ള നേര്‍ക്ക് നേര്‍ പോരാട്ടം നടന്ന പല മണ്ഡലങ്ങളിലും രസം കൊല്ലികളാകാന്‍ അല്ലാതെ കോണ്‍ഗ്രസിനെക്കൊണ്ട് മറ്റൊന്നും സാധിച്ചില്ല. പ്രിയങ്കയുടെ വരവ് കൊണ്ട് 1 ശതമാനം വോട്ട് കുറഞ്ഞതല്ലാതെ കൂടിയതുമില്ല. സഖ്യം വേണ്ടെന്ന കോണ്‍ഗ്രസ് പിടിവാശിയില്ലായിരുന്നെങ്കില്‍ യുപിയില്‍ ഒരുപക്ഷേ മഹാസഖ്യത്തിന് ബിജെപിയെ കുറച്ചെങ്കിലും പ്രതിരോധിക്കാനാകുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News