യൂറോപ്പിലെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം വീണ്ടും ലയണല്‍ മെസിക്ക്. ഈ സീസണില്‍ ലാലിഗയില്‍ നേടിയ 36 ഗോളുമായാണ് മെസി യൂറോപ്പില്‍ ഒന്നാമതെത്തിയത്.
ഫ്രഞ്ച് ലീഗിലെ ടോപ് സ്കോറർ പാരീസ് സെന്‍റ് ജർമെയ്ന്‍റെ കിലിയൻ എംബപ്പെയെ മറികടന്നാണ് മെസിയുടെ നേട്ടം. ആറാം തവണയാണ് 31-കാരനായ മെസ്സി സുവർണപാദുകം സ്വന്തമാക്കുന്നത്.
കഴിഞ്ഞ ഏതാനും സീസണുകളിലായി ലാലിഗയില്‍ തന്നെ മെസിയോടൊപ്പം പൊരിഞ്ഞ പൊരാട്ടം നടത്തിയിരുന്ന പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇക്കുറി ഏറെ പിന്നിലാണ്. ഇറ്റാലിയന്‍ സീരിയിലേക്ക് മാറിയ ക്രിസ്റ്റ്യാനോ എല്ലാ മത്സരങ്ങളിലും കളിച്ചിരുന്നില്ല.
യൂറോപ്പിലെ ടോപ് അഞ്ച് ലീഗുകളിലെയും ടോപ് സ്കോറർ ആയി ഫിനിഷ് ചെയ്യുന്ന താരത്തിനാണ് ഗോൾഡൻ ഷൂ ലഭിക്കുക.
ഗോൾവേട്ടയിൽ രണ്ടാമതുണ്ടായിരുന്ന എംബപ്പെയ്ക്ക് ഫ്രഞ്ച് ലീഗിലെ അവസാന മത്സരത്തിൽ ഒരു ഗോൾ മാത്രമേ നേടാനായുള്ളൂ. ഇതോടെയാണ് മെസിയുടെ ഗോൾഡൻ ഷൂ ഉറപ്പിച്ചത്.
ലാലിഗ, പ്രീമിയർ ലീഗ്, ബുണ്ടസ് ലീഗ, ഫ്രഞ്ച് ലീഗ് എന്നിവ ഇന്നത്തോടെ അവസാനിച്ചു. ഇറ്റാലിയൻ ലീഗിൽ ഒരു മത്സരം മാത്രമാണ് ശേഷിക്കുന്നത്.
അവിടുത്തെ ടോപ് സ്കോറർ ഫാബിയോ ക്വാഗ്ലിയാറെല്ലയ്ക്കു 26 ഗോളുകൾ മാത്രമേ ഉള്ളൂ. മെസിയെ മറികടക്കാൻ 11 ഗോളുകൾ അടിച്ച് അത്ഭുതം കാട്ടേണ്ടി വരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here