കെവിന്‍ കൊലപാതകം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം

കേരളത്തെ നടുക്കിയ കെവിന്‍ കൊലപാതകം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ അച്ഛനും സഹോദനും ചേര്‍ന്നാണ് കെവിനെ കൊലപ്പെടുത്തിയത്.

കോട്ടയം നട്ടാശ്ശേരി ജോസഫിന്റെ മകന്‍ കെവിന്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ വര്‍ഷം മെയ് 27നായിരുന്നു. പുനലൂര്‍ സ്വദേശി നീനുവിനെ കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റ തൊട്ടടുത്ത ദിവസമായിരുന്നു ഈ സംഭവം.

മാന്നാനത്തെ ബന്ധുവീട്ടില്‍ നിന്നും നീനുവിന്റെ സഹോദരന്‍ ഷാനുവും സംഘവും മെയ് 26ന് പുലര്‍ച്ചെയാണ് തട്ടിക്കൊണ്ട് പോയത്.

പിറ്റേന്ന് പുലര്‍ച്ചെ തെന്മലയില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കെവിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പ് മുഖ്യപ്രതി ഷാനുവും പിതാവ് ചാക്കോയും പിടിയിലായി. കെവിന്റെ മരണത്തോടെ നീനു കെവിന്റെ വീട്ടിലാണ് താമസം.

കേസിന്റെ അതിവേഗവിചാരണ കോട്ടയം സെഷന്‍സ് കോടതിയില്‍ നടക്കുകയാണ്. ജൂണ്‍ 6ന് മുമ്പ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയും.ഷാനുവും ചാക്കോയുമടക്കം കേസില്‍ 14 പ്രതികളാണ് ഉള്ളത്.

കഴിഞ്ഞ ഒരു വര്‍ഷമായി നീനുവിന്റെ സഹോദരന്‍ ഷാനു, പിതാവ് ചാക്കോ തുടങ്ങി ഏഴു പ്രതികള്‍ റിമാന്‍ഡിലാണ്.

അതിനിടെ കേസിലെ സാക്ഷിയെ ആക്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് ജാമ്യത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പ്രതികളുടെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്തിരുന്നു. കേസിലെ വിചാരണക്കിടയില്‍ ഏഴ് സാക്ഷികള്‍ കൂറു മാറിയിരുന്നു. ഇതിനകം 68 സാക്ഷികളെ കോടതി വിസ്തരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here