ആശുപത്രി അധികൃതർ ചികിത്സയും ആംബുലൻസും നിഷേധിച്ചതിനെ തുടര്‍ന്ന് മകനെയും തോളിലേറ്റി വീട്ടിലേക്ക് മടങ്ങിയ അയുടെ പക്കല്‍ നിന്ന് മരണം മകനെ തട്ടിയെടുത്തു. ഉത്തർപ്രദേശിലെ ഷഹാജൻപൂരിലാണ് ഞെട്ടിക്കുന്ന സംഭവം.
കടുത്ത പനിയെത്തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സിക്കാന്‍ ഡോക്ടര്‍മര്‍ തയ്യാറായില്ലെന്ന് കുട്ടിയുടെ അച്ഛന്‍ പറയുന്നു. ചികിത്സ നിഷേധിച്ച ഡോക്ടർമാർ മറ്റേതെങ്കിലും ആശുപത്രിയലേക്ക് കുട്ടിയെ മാറ്റാൻ നിര്‍ബന്ധിക്കുകയായിരുന്നു.
കുട്ടിയെ കൊണ്ടുപോകാൻ ഒരു ആംബുലന്‍സ് നൽകാൻ ഞാൻ ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ തയ്യാറായില്ല. മൂന്ന് ആംബുലൻസുകൾ അവിടെ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഒരെണ്ണം നൽകാതിരുന്നതെന്ന് അറിയില്ലെന്നും കുട്ടിയുടെ അച്ഛൻ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കയ്യില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് മറ്റ് വാഹനം വിളിക്കാതെ കുട്ടിയെ തോളിലെടുത്ത് അമ്മയും അച്ഛനും വീട്ടിലേക്ക് നടക്കുകയായിരുന്നു. എന്നാൽ യാത്രയ്ക്കിടെ കുട്ടി മരിക്കുകയായിരുന്നു. അതേസമയം മാതാപിതാക്കളുടെ ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു.
അഫ്റോസ് എന്നു പേരുള്ള കുട്ടി രാത്രി 8.30 നാണ് ആശുപത്രിയിൽ എത്തിയതെന്നും കുട്ടിയുടെ അവസ്ഥ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ലക്നൗവിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നെന്നും എമർജൻസി വിഭാഗം മെഡിക്കൽ ഓഫീസർ അനുരാഗ് പരാശർ പറഞ്ഞു. തന്‍റെ നിർദേശം അവഗണിച്ച അവർ തങ്ങൾക്ക് സൗകര്യമുള്ളിടത്ത് കുഞ്ഞിനെ കൊണ്ടുപോകുമെന്ന് പറഞ്ഞാണ് ഇറങ്ങി പോയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here