
മലയാള നോവല്‍ സാഹിത്യത്തില്‍ മാറ്റത്തെക്കുറിക്കുന്ന നോവലാണ് സുഭാഷ്ചന്ദ്രന്‍റെ സമുദ്രശില. മനുഷ്യന് ഒരു ആമുഖത്തിന് ശേഷം ‘സമുദ്രശില’യും വായനക്കാര്‍ മലയാളികള്‍ ആമുഖങ്ങളൊന്നുമില്ലാതെ ഏറ്റെടുത്തുകഴിഞ്ഞു.
സുഭാഷ്ചന്ദ്രന്‍റെ സമുദ്രശില വായിച്ച് നോവലിസ്റ്റ് ബെന്യാമിന്‍ എഴുതിയ ഫേസ് ബുക്ക് പോസ്റ്റാണ് ചുവടെ. സുഭാഷ്ചന്ദ്രന്‍ ഭാഷയിലെ പെരുന്തച്ചനാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്ന നോവലാണ് സമുദ്രശിലയെന്നും, വായനയിൽ നാം നഷ്ടപ്പെടുത്താൻ പാടില്ലാത്ത കൃതിയാണതെന്നും അദ്ദേഹം എഴുതുന്നു.
ബെന്യാമിന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെ:
”ഒരു സ്നേഹിതൻ എന്ന നിലയിലും സഹഎഴുത്തുകാരൻ എന്ന നിലയിലും സുഭാഷ് പലപ്പോഴും പാതി തമാശ ആയും പാതി ആധിയോടെയും പങ്കുവയ്ക്കുമായിരുന്ന ഒരഭിപ്രായമുണ്ട്. “എന്റെ പുതിയ നോവൽ ഇറങ്ങിയിട്ട് വേണം, മനുഷ്യന് ഒരു ആമുഖം നല്ല നോവലായിരുന്നു എന്ന് മലയാളിയ്ക്ക് പുകഴ്ത്താൻ“
ഒരുപക്ഷേ മലയാളിയുടെ വിചിത്രമനോഭാവത്തെക്കുറിച്ചുള്ള ഈ ആധി തന്നെ ആയിരുന്നിരിക്കണം സുഭാഷിനെ രണ്ടാമതൊരു നോവലിൽ നിന്ന് ഇത്രകാലം പിന്നിലേക്ക് വലിച്ചു പിടിച്ചിരുന്ന കൊളുത്ത്. എന്നാൽ സത്യസന്ധമായും വ്യക്തികാലുഷ്യങ്ങൾ ഇല്ലാതെയും ‘സമുദ്രശില’ വായിച്ചവസാനിപ്പിക്കുന്ന ഏതൊരാളും സുഭാഷിന്‍റെ ആധി വെറുതെ ആയിരുന്നു എന്നും മനുഷ്യന് ഒരു ആമുഖത്തെക്കാളും ഒരു ചുവട് മുന്നിൽ നിൽക്കുന്ന നോവൽ തന്നെയാണ് സമുദ്രശില എന്നും സമ്മതിക്കും.അങ്ങനെ ഒരു കുറ്റം പറയിപ്പിക്കാൻ ഇടവരരുത് എന്ന കരുതലോടെയാണ് സുഭാഷ് സമുദ്രശില എഴുതി പൂർത്തിയാക്കിയത് എന്നു പറയുന്നതാവും കൂടുതൽ ശരി. പാരായണ ക്ഷമതയിലും കഥാപാത്ര ചിത്രീകരണത്തിലും കഥയൊതുക്കത്തിലും എന്തിന് ഭാഷയിൽ പോലും മുന്നിൽ നിൽക്കുന്ന കൃതി സമുദ്രശില തന്നെ.
സുഭാഷ് ചന്ദ്രൻ എന്നൊരു എഴുത്തുകാരൻ തന്നെ ഈ നോവലിൽ കഥാപാത്രമായി വരുന്നത് കൊണ്ട് കൈപിഴച്ചു പോകാവുന്ന ഇടങ്ങൾ ധാരാളമുള്ള നോവലായിരുന്നു സമുദ്രശില. എന്നാൽ അസാമാന്യമായ കൈയ്യടക്കത്തോടെയും ഉറച്ച ബോധ്യത്തോടെയും സുഭാഷ് ഈ നോവൽ എഴുതി പൂർത്തിയാക്കി എന്ന് നമുക്ക് വായനയിൽ ബോധ്യപ്പെടും. കഥയിലെ സുഭാഷ് ചന്ദ്രൻ, നമുക്കറിയാവുന്ന സുഭാഷ് ചന്ദ്രൻ അല്ലെന്നും കാലത്തിനും ദേശത്തിനും അപ്പുറത്തു നില്ക്കുന്ന ഏതോ ഒരു ‘എഴുത്തുകാരൻ‘ ആണെന്നും ഉൾക്കൊണ്ടുകൊണ്ട് വായനയെ സമീപിച്ചാൽ ആ കഥാപാത്രത്തിന്റെ ഉയർന്ന നില നമുക്ക് മനസിലായെന്ന് വരും. അപ്പോഴാണ് നോവലിന്‍റെ ഭംഗി അതിന്റെ പൂർണ്ണാർത്ഥത്തിൽ ആസ്വദിക്കുവാൻ നമുക്ക് കഴിയുക.
പ്രധാന കഥാഗാത്രത്തിനു വെളിയിൽ നിൽക്കുന്ന പല ‘അനാവശ്യ’ അധ്യായങ്ങളും ഈ നോവലിൽ ഉണ്ട് എന്ന് വേണമെങ്കിൽ പെട്ടെന്ന് ഒരാൾക്ക് ആരോപിക്കാം. എന്നാൽ ഒരാൾ ഒരു കഥ നമ്മോട് പറയുന്നത് വെറുതെ ഒരു കഥ പറയാൻ വേണ്ടി മാത്രമല്ലെന്നും അതിനപ്പുറത്ത് അയാളുടെ ഉള്ളിൽ കിടന്ന് വീർപ്പുമുട്ടുന്ന ചില വിഷയങ്ങൾ, ആശയങ്ങൾ, ആശങ്കകൾ, ജീവിത വിചാരങ്ങൾ, ദർശനങ്ങൾ എന്നിവയൊക്കെ കൂടി പങ്കുവയ്ക്കാനുള്ള സുന്ദരമായ ഒരിടം കൂടിയാണ് നോവൽ എന്ന് മനസിലാക്കുന്നിടത്ത് ആ വിചാരം അപ്രസക്തമായി പോകും. ആ ഭാഗങ്ങൾ ഒട്ടും ഉൾക്കൊള്ളാനാവാതെ നോവലിന്‍റെ പുറത്തേക്ക് മുഴച്ചു നിൽക്കുന്നുണ്ടോ എന്നത് മാത്രമാണ് വായനക്കാരനെ അലട്ടേണ്ടത്. ഇവിടെ അത് ഒട്ടുമെ ഇല്ലെന്നും അസാധാരണമാം വിധം ലയിച്ചു ചേർന്നിരിക്കുന്നു എന്നും നമുക്ക് കാണാൻ കഴിയും.
കഥയെക്കുറിച്ച് ഒന്നും പറയുന്നില്ല. കഥാപാത്രങ്ങളെക്കുറിച്ചും. അത് വായനയുടെ ഘട്ടത്തിൽ നാം പതിയെ നുണഞ്ഞനുഭവിക്കേണ്ടതാണ്. (ഈ നോവലിൽ അത് നുണഞ്ഞനുഭവിക്കുകയാണോ ചവർപ്പിറക്കുകയാണോ എന്നത് വേറെ കാര്യം) സുഭാഷിന്റെ തന്നെ സതിസാമ്രാജ്യം എന്ന ചെറുകഥ ഓർമ്മിപ്പിക്കുണ്ടെങ്കിലും കരിമ്പ് എന്ന പദോല്പത്തിയും ചെക്കോവിന്‍റെ തുന്നൽക്കാരൻ കഥയും നാം അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ കേട്ടിട്ടുള്ളതാണെങ്കിലും നോവലിനു അതൊന്നും കോട്ടമായി ഭവിക്കുന്നില്ല. എന്നാൽ ഇനി ഒരു കുസൃതി: സോഫിയ ആന്റണി എന്ന പെൺകുട്ടി എഴുതിയ ‘ചെക്കോവിന്റെ നാട്ടിൽ‘ എന്ന യാത്രാവിവരണത്തിന്റെ കയ്യെഴുത്തു പ്രതി നോവലാവസാനം എടുത്ത് ചേർക്കുമ്പോൾ വിരലടയാള വിദഗ്ദ്ധന്മാർ നോവലിൽ മാത്രമല്ല, വായനക്കാരിലും ഉണ്ടെന്ന് നോവലിസ്റ്റ് ഒരു നിമിഷം മറന്നു. അതൊരു പുരുഷ കൈയ്യക്ഷരം ആണെന്ന് ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം. എന്നുമത്രമല്ല, സോഫിയ ആന്റണി എന്ന പുതിയ കാലത്തെ പെൺകുട്ടി സുഭാഷ് ചന്ദ്രൻ പഠിച്ച പഴയ ലിപിയിൽ ആയിരിക്കില്ല മലയാളം എഴുതി പഠിച്ചതെന്നും അവൾക്ക് പുതിയ ലിപി ആയിരിക്കും വശം എന്നും നോവലിസ്റ്റ് ഓർത്തില്ല. അതുകൊണ്ടുതന്നെ ആ താൾ മാത്രമല്ല അവസാനത്തെ ആ നാലു താളുകളും കീറിക്കളഞ്ഞാലും നോവൽ ആസ്വദിക്കുന്നതിനു ഒരു കുറവും സംഭവിക്കില്ല എന്നതാണ് സത്യം.
ഭാഷയിലെ പെരും തച്ചനാണ് സുഭാഷ് ചന്ദ്രൻ എന്ന് നമ്മെ ഒരിക്കൽ കൂടി ബോധ്യപ്പെടുത്ത നോവലാണ് സമുദ്രശില. വായനയിൽ നാം നഷ്ടപ്പെടുത്താൻ പാടില്ലാത്ത കൃതി. വായിക്കുക, ആസ്വദിക്കുക…”

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here