യുവാവിന്റെ ആത്മഹത്യ കൊലപാതകമാക്കി പ്രചരിപ്പിച്ച‌് സാമുദായിക സംഘർഷമുണ്ടാക്കാൻ ഉഡുപ്പി ‐ചിക‌്മഗളൂരു ബിജെപി എംപി ശോഭ കരന്തലാജെയുടെ ശ്രമം. ബെലഗാവി ഗോഖക‌് അങ്കലാകിയിലെ ശിവകുമാർ ബൽറാം ഉപ്പർ (19) ഞായറാഴ‌്ച ബെൽഗാവി എപിഎംസി യാർഡിന‌് സമീപം തൂങ്ങിമരിച്ചതിനുപിന്നാലെയാണ‌് ശോഭ കരന്തലാജെ വർഗീയ വിദ്വേഷം ഉണ്ടാക്കാനായി ട്വിറ്ററിലൂടെ പ്രചാരണം നടത്തിയത‌്.
ശിവകുമാറിന്റേത‌് കൊലപാതകമാണെന്നും പശുക്കളെ മോഷ്ടിക്കുന്നത‌് തടയാനുള്ള ശ്രമത്തിനിടെയാണ‌് കൊലപാതകമെന്നുമായിരുന്നു ശോഭയുടെ ട്വീറ്റ‌്. തൂങ്ങിനിൽക്കുന്ന മൃതദേഹത്തിന്റെ പടവും ഇതിനോടൊപ്പം പ്രചരിപ്പിച്ചു. മുഖ്യമന്ത്രി ഇടപെട്ട‌് ശിവകുമാറിന്റെ ഘാതകരെ പിടികൂടണമെന്നും ട്വീറ്റിൽ ആവശ്യപ്പെട്ടു.
ആയിരക്കണക്കിന‌് പേർ ശോഭയുടെ ട്വീറ്റ‌് പ്രചരിപ്പിക്കുകയും ചെയ‌്തു.
ചില ഉത്തരേന്ത്യൻ മാധ്യമങ്ങളും ശോഭയുടെ പ്രചാരണം അതേപടി വാർത്തയാക്കി. ചൊവ്വാഴ‌്ച പോസ‌്റ്റ‌്മാർട്ടം റിപ്പോർട്ട‌് പുറത്തുവന്നതോടുകൂടി കലാപമുണ്ടാക്കാനുള്ള ശോഭ കരന്തലാജെയുടെ ശ്രമം പൊളിയുകയായിരുന്നു. ശിവകുമാറിന്റെ മരണം ആത്മഹത്യയാണെന്ന‌് ബെലഗാവി പൊലീസ‌് കമീഷണർ ബി എസ‌് ലോകേഷ‌്കുമാർ സ്ഥിരീകരിച്ചു.
പോസ‌്റ്റ‌്മാർട്ടം റിപ്പോർട്ടിൽ, ശിവകുമാറിന്റേത‌് തൂങ്ങിമരണമാണെന്നും മൃതദേഹത്തിൽ പരിക്കേറ്റ പാടുകളൊന്നുമില്ലെന്നും കമീഷണർ പറഞ്ഞു. ശിവകുമാറിന്റെ മാതാപിതാക്കൾ പൊലീസ‌് സ‌്റ്റേഷനിലെത്തി, മകന്റേത‌് ആത്മഹത്യയാണെന്നും തങ്ങൾക്ക‌് സംശയമില്ലെന്നും അറിയിച്ചിരുന്നു.
ഐടിഐക്ക‌് പഠിക്കുന്ന ശിവകുമാർ സംഘപരിവാറുകാരോടൊപ്പം പശുസംരക്ഷണമെന്നുപറഞ്ഞ‌് അക്രമങ്ങൾക്ക‌് പോകുന്നത‌് തങ്ങൾ എതിർത്തിരുന്നതായും അവർ മൊഴി നൽകി. മരണവുമായി ബന്ധപ്പെട്ട‌് വർഗീയ പ്രചാരണത്തിന‌് നേതൃത്വം നൽകിയ സംഘപരിവാറുകാരായ കങ്കനാടിയിലെ അർജുൻ മുറ്റേപ്പ ബസർഗി (31), ഹിരേകുമ്പിയിലെ രമേഷ‌് തൽവാർ (28) എന്നിവരെ പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തു. ശോഭക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തിപ്പെടുകയാണ‌്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here