ഹിന്ദു മഹാസഭാ നേതാവ് വിനായക് ദാമോദര്‍ സവര്‍ക്കറിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ആഗ്രയിലെ പത്താം ക്ലാസിലേയും പ്ലസ് ടുവിലെയും വിദ്യാര്‍ത്ഥികള്‍ക്കാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ കത്തി സമ്മാനമായി നല്‍കിയത്.
ലോക്‌സഭാ തെരഞ്ഞടുപ്പിലെ നരേന്ദ്ര മോദിയുടെ വൻ വിജയം സവര്‍ക്കറുടെ സ്വപ്‌നത്തിന്റെ ഒരു ഭാഗം പൂര്‍ത്തീകരിച്ചു. കുട്ടികള്‍ക്ക് ആയുധങ്ങള്‍ നല്‍കി പരിശീലിപ്പിച്ച് ഹിന്ദു സൈനികരാക്കി സവര്‍ക്കറിന്റെ മറ്റൊരു സ്വപ്‌നം കൂടി ഞങ്ങള്‍ മുഴുമിപ്പിക്കുമെന്ന് ഹിന്ദുമഹാസഭാ വക്താവ് അശോക് പാണ്ഡെ പറഞ്ഞു.
ആയുധങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പഠിച്ചാലേ ഹിന്ദുക്കള്‍ക്ക് സ്വയം സംരക്ഷിക്കാനും രാജ്യത്തെ രക്ഷിക്കാനും കഴിയുകയുള്ളൂവെന്നും പാണ്ഡെ വിശദീകരിച്ചു.
ഹിന്ദുക്കള്‍ക്ക് ആയുധം ഉപയോഗിച്ച് സ്വയം സംരക്ഷണം തീര്‍ക്കാൻ പ്രേരിപ്പിക്കയാണ് തങ്ങളെന്ന് മഹാസഭാ ദേശീയ സെക്രട്ടറി പൂജാ ശകുനും പറഞ്ഞു. പുതിയ തലമുറയില്‍പ്പെട്ടവര്‍ക്ക് അത്തരം അധികാരം നല്‍കുകയും ലക്ഷ്യമാണ്. കത്തിക്കൊപ്പം ഭഗവത് ഗീതയും കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്. മികച്ച വിജയം നേടിയവര്‍ക്കാണ് ഇത്തരത്തില്‍ സമ്മാനങ്ങള്‍ നല്‍കിയതെന്നും അവർ കൂട്ടിച്ചേർത്തു.
ശക്തരും സ്വതന്ത്രരുമാണെന്ന തോന്നല്‍ അവരിലുണ്ടാകണം. സഹോദരിയേയും മകളേയും ബന്ധുക്കളെയും സംരക്ഷിക്കാന്‍ ആകുമെന്ന് അവര്‍ക്ക് തോന്നണം. ഒട്ടേറെ ആക്രമണങ്ങളാണ് ഇന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ നടക്കുന്നത്. സ്വന്തം സംരക്ഷണത്തിനായി കത്തിയുള്‍പ്പെടെയുള്ള ആയുധങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് അവരെ പഠിപ്പിക്കേണ്ടതുണ്ടെന്നും പൂജാ ശുകന്‍ വിശദീകരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here