മലപ്പുറം താനൂരിൽ ബിജെപി-എസ്ഡിപിഐ സംഘർഷം; മൂന്ന് പേർക്ക് പരിക്കേറ്റു

ബിജെപി വിജയാഹ്ലാദ പ്രകടനത്തിനിടെ വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. പ്രകടനം നടന്നുകൊണ്ടിരിക്കെ റെയിൽവേ സ്റ്റേഷൻ റോഡിന് സമീപത്തെ ഷാഫി ഫ്രൂട്സ് കടയുടെ സമീത്ത് നിന്നിരുന്ന എസ്ഡിപിഐ പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചതോടെയാണ് ആക്രമണമുണ്ടായതെന്നാണ് പൊലീസ് ഭാഷ്യം.

എന്നാൽ സംഘം ചേർന്നെത്തിയ അക്രമികൾ പഴക്കട പൂർണമായും തല്ലിത്തകർത്തു. കടയുടെ മുന്നിൽ ഉണ്ടായിരുന്ന ഒരു ബൈക്കും കാറും അക്രമികൾ തകർത്തിട്ടുണ്ട്.

കടയുടെ ബോർഡും, കടയിലുണ്ടായിരുന്ന പഴങ്ങളും നശിപ്പിച്ചു. അക്രമം എതിർത്ത നടുവിൽ നാലകത്ത് ഷാഫി (26)യെ ബിജെപി-ആർഎസ്എസ് അക്രമികൾ കുത്തി പരിക്കേൽപ്പിച്ചതായി പിതാവ് മൂസ പറഞ്ഞു.

അതേ സമയം പ്രകടനത്തിന് നേരെ എസ്ഡിപിഐ പ്രവർത്തകർ മുളകുപൊടി എറിഞ്ഞതായി പൊലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. ബിജെപി പ്രവർത്തകരായ മണി, പ്രണവ്, പ്രശാന്ത് എന്നിവർക്കും പരിക്കേറ്റതായി അറിയുന്നു.

ചിറക്കൽ ഭാഗത്തുനിന്നും, ശോഭപറമ്പ് ക്ഷേത്ര പരിസരത്തു നിന്നും എത്തിയ ബിജെപി – ആർഎസ്എസ് പ്രവർത്തകർ താനൂർ ബസ്റ്റാൻഡിൽ ഒത്തുചേർന്ന് ഒരുമിച്ചുള്ള പ്രകടനം നടക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്.

പൊലീസ് പ്രകടനം തടഞ്ഞുവെങ്കിലും പ്രകോപിതരായ പ്രവർത്തകർ നഗരത്തിൽ അഴിഞ്ഞാടുകയായിരുന്നു. ഇതോടെ നാലു തവണ പൊലീസ് ലാത്തിവീശി.

അക്രമികൾക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു. ബസ് സ്റ്റാന്റ് പരിസരം, തിരൂർ റോഡ് പരിസരം എന്നിവിടങ്ങളിൽ നിന്നായി കല്ലേറുണ്ടായി. കല്ലേറിൽ പോലീസ് വാഹനം ഭാഗികമായി തകർന്നു.

തിരൂർ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന മസ്ജിദുൽ ഹുദാ പള്ളിക്ക് നേരെയും കല്ലേറുണ്ടായതായി ഭാരവാഹികൾ പറഞ്ഞു. അതേ സമയം സമീപത്തെ മറ്റു പള്ളികളിൽ ഗേറ്റ് അടച്ചാണ് നോമ്പ് നമസ്കാരം നടത്തിയത്. ഇതു കാരണം പലർക്കും നമസ്കാരവും നഷ്ടപ്പെട്ടതായി അറിയുന്നു.

താനൂർ സിഐ എം എ സിദ്ധീഖ്, എസ്ഐ സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള താനൂർ പൊലീസും, എംഎസ്പി ബറ്റാലിയനും, ആർആർഎഫ് സംഘവുമാണ് നഗരം നിയന്ത്രിക്കുന്നത്.

സംഘർഷം വ്യാപിച്ചതോടെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു. കൂട്ടം കൂടി നിന്നവരെ പൊലീസ് വിരട്ടിയോടിച്ചു. പ്രദേശം സമാധാനാന്തരീക്ഷത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here