സൈബര്‍ ആക്രമണം: സംഘപരിവാറിന് മറുപടിയുമായി വിനായകന്‍

കൊച്ചി> തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയ സംഘപരിവാറിന് ചിത്രത്തിലൂടെ മറുപടി നല്‍കി നടന്‍ വിനായകന്‍. തനിക്കു നേരെ ജാതീയമായും വംശീയമായും തെറിവിളിച്ചു ആക്രമണം നടത്തിയ സംഘപരിവാറുകാര്‍ക്ക് രണ്ട് ചിത്രങ്ങള്‍ കൊണ്ടാണ് വിനായകന്‍ മറുപടി നല്‍കിയിരിക്കുന്നത്.

ബിജെപി മുന്നോട്ടുവെച്ച ആശയം കേരളം തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞതിനാണ് വിനായകനെതിരെ സൈബര്‍ ആക്രമണം സംഘപരിവാര്‍ നടത്തിയത്.

എന്നാല്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈലും ടൈംലൈനും കാളിയുടേയും അയ്യപ്പന്റെയും ചിത്രമാക്കിയാണ് അദ്ദേഹം സംഘപരിവാറിന് മറുപടി നല്‍കിയത്.

വിനായകന്റെ പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് തെറിവിളിയുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

ബിജെപി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം നമ്മുടെ നാട്ടില്‍ നടക്കില്ലെന്നു വിനായകന്‍ പറഞ്ഞിരുന്നു. “നമ്മള്‍ മിടുമിടുക്കന്‍മാരല്ലേ. അത് തെരഞ്ഞെടുപ്പില്‍ കണ്ടതല്ലേ.

ഞാന്‍ അള്‍ട്ടിമേറ്റ് രാഷ്ട്രീയക്കാരനാണ്. പക്ഷേ എന്റെ പരിപാടി അഭിനയിക്കുക മാത്രമാണ്. പക്ഷേ എന്തിനെക്കുറിച്ചും എനിക്ക് ചോദ്യമുണ്ട്. എന്തിനാണ് ജീവിക്കുന്നത് എന്നുവരെ എനിക്ക് ചോദ്യമുണ്ട്‌.

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. ഞാന്‍ ഇടതുപക്ഷ സഹയാത്രികനാണ്. എന്താണ് സംഭവിച്ചതെന്ന് ജനസേവകര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

മറ്റുള്ള സ്ഥലങ്ങളില്‍ നമുക്ക് പറയാന്‍ പറ്റില്ല. പല കാരണങ്ങളുണ്ട്. കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കുന്നത് വളരെ നല്ലതാണ്. അല്ലെങ്കില്‍ രണ്ടുപേരും ഒന്നായി മാറും’; വിനായകന്‍ പറഞ്ഞിരുന്നു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here