
ബ്രിട്ടീഷ‌് പ്രധാനമന്ത്രിയാകാൻ ഏറ്റവും അനുയോജ്യൻ ബോറിസ‌് ജോൺസനാണെന്ന‌് അമേരിക്കൻ പ്രസിഡന്റ ഡോണൾഡ‌് ട്രംപ‌്. ബ്രിട്ടൻ സന്ദർശനത്തിനു മുന്നോടിയായി അന്താരാഷ‌്ട്ര മാധ്യമ മായ സണിനു നൽകിയ അഭിമുഖത്തിലാണ‌് ബോറിസിനെ പിന്തുണച്ച‌് ട്രംപ‌് രംഗത്തെത്തിയത‌്.
മത്സരരംഗത്തുള്ളവരെയെല്ലാം അറിയാമെന്നും ബോറിസാണ‌് ഏറ്റവും അനുയോജ്യൻ എന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. ബ്രിട്ടൻ വിദേശ സെക്രട്ടറി ജെറമി ഹണ്ടിനെ ഇഷ്ടമാണെന്നും ട്രംപ‌് പറഞ്ഞു. ബ്രെക‌്സിറ്റ‌് കരാർ പാർലമെന്റിൽ പാസാക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ‌് പ്രധാനമന്ത്രിയായിരുന്ന തെരസേ മേ രാജി പ്രഖ്യാപിച്ചത‌്. ജൂൺ ഏഴിനു രാജിവയ‌്ക്കുമെന്നായിരുന്നു മേയുടെ പ്രഖ്യാപനം. മേയുടെ രാജിയോടെ അടുത്ത പ്രധാനമന്ത്രിക്കായുള്ള പിടിവലി കൺസർവേറ്റീവ‌് പാർടിയിൽ ശക്തമായിരിക്കുകയാണ‌്.
2016ൽ നടന്ന ജനഹിത പരിശോധനയിൽ ബ്രെക‌്സിറ്റ‌് വേണമെന്ന‌് ബ്രിട്ടൻ ജനത തീരുമാനിച്ചതോടെ പ്രസിഡന്റ‌് ഡേവിഡ‌് കാമറൂണിനെ പുറത്താക്കാൻ മുൻപന്തിയിലുണ്ടായിരുന്നയാളാണ‌് ബോറിസ‌് ജോൺസൺ.
കൂടാതെ വിദേശ സെക്രട്ടറി ജെറമി ഹണ്ട‌്, അന്താരാഷ‌്ട്ര വികസന കാര്യ സെക്രട്ടറി റോറി സ‌്റ്റേവാർട്ട‌്, ആരോഗ്യ സെക്രട്ടറി മാറ്റ‌് ഹാൻകോക്ക‌്, മുൻ പെൻഷൻ സെക്രട്ടറി എസ‌്തർ മക‌്‌വേ, മേയുടെ മന്ത്രിസഭയിലെ പ്രധാനി ആന്‍ഡ്രിയ ലീഡ്‌സം, മുന്‍ ബ്രെക്‌സിറ്റ് മന്ത്രിയായിരുന്നു ഡൊമിനിക് റാബ്, പരിസ്ഥിതി സെക്രട്ടറിയായ മൈക്കൽ ഗോവ്, ഡേവിഡ് ഡേവിസ്, സര്‍ഗ്രഹാം എന്നിവരും മത്സരരംഗത്തുണ്ട‌്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here