ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രിയുടെ കേരളത്തെക്കുറിച്ചുള്ള പരാമര്‍ശം വസ്തുതാവിരുദ്ധം: ഡോ. ബി ഇക്ബാല്‍

ആയുഷ്മാൻ ഭാരത് എന്ന പേരിലുള്ള ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (National Health Protection Scheme) കേരളം അംഗമല്ലെന്ന് കേരള സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടത് തികച്ചും തെറ്റും വസ്തുതാവിരുദ്ധവുമാണ്.

പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഇങ്ങനെ അടിസ്ഥനരഹിതമായി ആരോപണം ഉന്നയിച്ചതെന്ന് വ്യക്തമല്ല.

കേന്ദ്ര പദ്ധതിയോടുള്ള വിമർശനം നിലനിർത്തികൊണ്ട് തന്നെ കേരളത്തിൽ വിജയകരമായി നടത്തിവരുന്ന ആർ എസ് ബി വൈ, കാരുണ്യ താലോലം, തുടങ്ങിയുള്ള ആരോഗ്യ ക്ഷേമപദ്ധതികൾ ആയുഷ്മാൻ ഭാരത് പദ്ധതിയുമായി സമന്വയിപ്പിച്ച് കൊണ്ടുള്ള സമഗ്രമായ “കാരുണ്യ സാർവ്വത്രിക ആരോഗ്യ സുരക്ഷ പദ്ധതി” നടപ്പിലാക്കാനുള്ള നടപടികൾ കേരള സർക്കാർ പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.

കേന്ദ്രസർക്കാർ സാമൂഹ്യ സാമ്പത്തിക സെൻസസ് മാനദണ്ഡങ്ങളനുസരിച്ച് 18.5 ലക്ഷം പേർക്ക് മാത്രമേ ആയുഷ്മാൻ ഭാരത് പദ്ധതിക്കർഹതയുള്ളു എന്നും അറിഞ്ഞിരിക്കേണ്ടതാ‍ണ്.

എന്നാൽ കേരളസർക്കാർ നടപ്പിലാക്കുന്ന പദ്ധതിയനുസരിച്ച് ഇപ്പോൾ ആർഎസ് ബി വൈയിൽ അംഗങ്ങളായിട്ടുള്ള 42 ലക്ഷം കുടുംബങ്ങൾക്ക് പുതിയ പദ്ധതിയിൽ അർഹതയുണ്ടാകും.

ആരോഗ്യ ഇൻഷ്വറൻസുള്ള ജീവനക്കാരെയും പെൻഷൻകാരെയും പോലുള്ള വിഭാഗക്കാരെ മാറ്റി നിർത്തിയാൽ പിന്നെയും ബാക്കി വരുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സ്വന്തം കൈയിൽ നിന്നും പ്രീമിയം അടച്ച് ഈ പദ്ധതിയിൽ അംഗത്വം എടുക്കുകയും ചെയ്യാം.

വലിയ സാമ്പത്തിക ബാദ്ധ്യത ഏറ്റെടുത്ത്‌ കൊണ്ടാണു സംസ്ഥാന സർക്കാർ “കാരുണ്യ സാർവ്വത്രിക ആരോഗ്യ സുരക്ഷ പദ്ധതി” നടപ്പിലാക്കുന്നത്‌.

ആയുഷ്മാൻ ഭാരത് പ്രകാരം ഒരു കുടുബത്തിനായി കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള 1100 രൂപയുടെ കേന്രവിഹിതമായ 660 രൂപയാണു കേന്ദ്രം സംസ്ഥാന സർക്കാരിനു നൽകുന്നത്‌.

അതും കേന്ദ്ര പട്ടികയിൽ പെട്ട 18.5 ലക്ഷം കുടുംബങ്ങൾക്ക്‌ മാത്രം. ഇൻഷ്വറൻസ്‌ കമ്പനിക്ക്‌ ഒരു കുടുംബത്തിനായി 2999.48 രൂപയാണു സംസ്ഥാന സർക്കാർ നൽകേണ്ടത്‌.

ഇതിനു പുറമേ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമായുള്ള മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിക്ക് (മെഡി സെപ്: MEDISEP: Medical Insurance for State Employees and Pensioners) ജൂൺ ഒന്ന് മുതൽ തുടക്കം കുറിച്ച് കഴിഞ്ഞിട്ടുമുണ്ട്.

അങ്ങനെ കേരളത്തിലെ മുഴുവൻ കുടുംബങ്ങളെയും ഉൾക്കൊള്ളിക്കുന്ന സാർവ്വത്രിക ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണ് ഇന്ത്യക്കാകെ മാതൃകയാക്കികൊണ്ട് കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

തന്റെ പ്രസംഗം എഴുത്തുകാർക്ക് പറ്റിയ തെറ്റ് കേരള ധനമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ഇക്കാര്യത്തിലുള്ള വിശദീകരണത്തെ തുടർന്ന് പ്രധാനമന്ത്രി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

മാത്രമല്ല പ്രധാനമന്ത്രി കേരളത്തിൽ വന്നപ്പോൾ ആരോഗ്യ ഇൻഷ്വറൻസുമായി ബദ്ധപ്പെട്ട്‌ ശ്രദ്ധിക്കേണ്ടിയിരുന്ന ഒരു പ്രധാനപെട്ട കാര്യം സൂചിപ്പിക്കട്ടെ.

ചികിത്സാ വിഹിതം കുറവാണെന്ന് പറഞ്ഞ്‌ കേന്ദ്രസർക്കാർ സ്ഥാപനമായ ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റിറ്റ്യൂട്ട്‌ ആയുഷ്മാൻ പദ്ധതികൂടി ഉൾപ്പെടുത്തിയിട്ടുള്ള കാരുണ്യപദ്ധതിയിൽ ചേരാൻ വിസമ്മതം പ്രകടിപ്പിച്ചിരിക്കയാണു.

ഇൻഷ്വറൻസില്ലെങ്കിൽ പോലും. ബി പി എൽ വിഭാഗത്തിൽ പെട്ടവർക്ക്‌ സൗജന്യ ചികിത്സനൽകാൻ ബാധ്യതയുള്ള സ്ഥാപനമാണു ശ്രീചിത്ര.

കേരളത്തിൽ വന്ന അവസരത്തിൽ കേന്ദ്രസർക്കാർ സ്ഥാപനമായ ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റിറ്റ്യൂട്ടിനോട്‌ കാരുണ്യപദ്ധതിയിൽ ചേരാൻ പ്രധാനമന്ത്രി നിർബന്ധിക്കയാണു വേണ്ടിയിരുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here