ഇംഗ്ലണ്ടിന് അനായാസ ജയം; ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് 106 റണ്‍സിന്


കാര്‍ഡിഫ്: ജേസണ്‍ റോയുടെ സെഞ്ചുറിയുടേയും ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്സ് എന്നിവരുടെ ബൗളിങ്ങിന്റെയും കരുത്തില്‍ ഇംഗ്ലണ്ടിന് ലോകകപ്പില്‍ രണ്ടാം ജയം.

ബംഗ്ലാദേശിനെ 106 റണ്‍സിനാണ് ആതിഥേയര്‍ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് റോയിയുടെ (121 പന്തില്‍ 153) സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 386 റണ്‍സാണ് നേടിയത്.

ബംഗ്ലാദേശ് 48.5 ഓവറില്‍ 280ന് എല്ലാവരും പുറത്തായി. 119 പന്തില്‍ 121 റണ്‍സ് നേടിയ ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.

ഷാക്കിബിന് പുറമെ, മുഷ്ഫിഖുര്‍ റഹീം (44) മാത്രമാണ് ബംഗ്ലാ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. തമീം ഇഖ്ബാല്‍ (19), സൗമ്യ സര്‍ക്കാര്‍ (2), മുഹമമദ് മിഥന്‍ (0), മഹ്മുദുള്ള (28), മൊസദെക് ഹുസൈന്‍ (26), മുഹമ്മദ് സെയ്ഫുദ്ദീന്‍ (5), മെഹ്ദി ഹസന്‍ (12), മുസ്തഫിസുര്‍ റഹ്മാന്‍ (3) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

മഷ്റഫി മൊര്‍ത്താസ (4) പുറത്താവാതെ നിന്നു. സ്റ്റോക്സ്, ആര്‍ച്ചര്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. മാര്‍ക് വുഡിന് രണ്ടും ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ് എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു.

നേരത്തെ റോയിക്ക് പുറമെ, ജോണി ബെയര്‍സ്റ്റോ (50), ജോസ് ബട്ലര്‍ (64) എന്നിവരുടെ ഇന്നിങ്സും കൂടിയാണ് ആതിഥേയര്‍ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

അഞ്ച് സിക്സും 14 ഫോറും അടങ്ങുന്നതായിരുന്നു റോയിയുടെ ഇന്നിങ്സ്. 128 റണ്‍സ് കൂട്ടിച്ചേര്‍ത്ത് റോയ്-ബെയര്‍സ്റ്റോ സഖ്യം തകര്‍പ്പന്‍ തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്.

ബെയര്‍സ്റ്റോ മടങ്ങിയെങ്കിലും ജോ റൂട്ടു (21)മൊത്ത് നേടിയ 97 റണ്‍സും ഇംഗ്ലണ്ടിന്റെ ഇന്നിങ്സില്‍ നിര്‍ണായകമായി.

റോയിയും റൂട്ടും അധികം വൈകാതെ മടങ്ങിയെങ്കിലും ബട്ലറും ഓയിന്‍ മോര്‍ഗനും (35) മധ്യനിരയില്‍ നിര്‍ണായക സംഭാവന നല്‍കി. 95 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.

എന്നാല്‍ 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മോര്‍ഗന്‍, ബട്ലര്‍, ബെന്‍ സ്റ്റോക്സ് (6) എന്നിവരെ ഇംഗ്ലണ്ടിന് നഷ്ടമായി.

പിന്നീട് ക്രിസ് വോക്സ് (18), ലിയാം പ്ലങ്കറ്റ് (27) എന്നിവരാണ് ഇംഗ്ലണ്ടിനെ 380 കടത്തിയത്.

സെയ്ഫുദീന്‍, മെഹ്ദി എന്നിവര്‍ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here