കാർഗിൽ സേനാനി സനാവുള്ളയ്ക്ക് മോചനം; കുപ്രസിദ്ധമായ വിദേശ പൗരത്വക്കേസിൽ അസമിലെ ബിജെപി സർക്കാരിന് തിരിച്ചടി

ദില്ലി : വിദേശപൗരനെന്ന് മുദ്രകുത്തി അസമില്‍ അറസ്റ്റിലായ വിമുക്തഭടന് കോടതി ഇടപെടലിലൂടെ ജാമ്യം ലഭിച്ചു. ദേശീയപൗരത്വ രജിസ്റ്ററില്‍ (എന്‍ആര്‍സി) പേരില്ലാത്തതിനാല്‍ ഇന്ത്യന്‍ പൗരനല്ലെന്ന് മുദ്രകുത്തപ്പെട്ട കാര്‍ഗില്‍ യുദ്ധവീരന്‍ മുന്‍ സുബേദാര്‍ മുഹമദ് സനാവുള്ളയെ മോചിപ്പിക്കാന്‍ ഗുവാഹത്തി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു .

മൂന്ന് പതിറ്റാണ്ടോളം സൈനികേസവനം നടത്തിയ അദ്ദേഹത്തെ ജാമ്യത്തില്‍ വിടാന്‍ നിര്‍ദേശിച്ച കോടതി കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും പ്രതിരോധമന്ത്രാലയത്തിനും എന്‍ആര്‍സിക്കും അന്വേഷണ ഉദ്യോഗസ്ഥനും നോട്ടീസ് അയച്ചു.

കൃത്യമായ അന്വേഷണമോ പരിശോധനയോ ഇല്ലാതെയാണ് വിമുക്തഭടനെ അനധികൃത കുടിയേറ്റക്കാരനായി മുദ്രകുത്തിയതെന്നാണ് കോടതി ഇടപെടലിലൂടെ വെളിപ്പെടുന്നത്.

1987 മുതല്‍ 2017 വരെ ഇന്ത്യന്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിച്ച മുഹമദ് സനാവുള്ള സുബൈദാറായാണ് വിരമിച്ചത്. എന്നാല്‍, 2008ല്‍ അസം ബോര്‍ഡര്‍ പൊലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ‘സനാവുള്ള, വയസ്സ്-50, ജോലി-തൊഴിലാളി’ എന്നാണ് രേഖപ്പെടുത്തിയത്.

ദുരൂഹമായി ഇന്ത്യയിലേക്ക് കുടിയേറിയ വ്യക്തിയാണ് സനാവുള്ളയെന്നും അദ്ദേഹത്തിന്റെ ഭാര്യയുടെ പൗരത്വം സംബന്ധിച്ചും സംശയമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഹമദ് സനാവുള്ള വിദേശപൗരനാണെന്ന് കഴിഞ്ഞ മാസം 23ന് ബോക്കോയിലെ പൗരത്വ ട്രിബ്യൂണല്‍ ഉത്തരവിട്ടു.

ഇതിനെതിരെ സനാവുള്ളയും കുടുംബവും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കാംരൂപ് ജില്ലയ്ക്ക് പുറത്തുപോകരുതെന്നും ബയോമെട്രിക് വിവരങ്ങള്‍ കൈമാറണമെന്നും ഉള്‍പ്പടെയുള്ള വ്യവസ്ഥകള്‍ സഹിതമാണ് ജാമ്യം നല്‍കിയത്.

മുഹമദ് സനാവുള്ളയെ കുറിച്ച് 2008 മുതല്‍ 2009 വരെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് അസം ബോര്‍ഡര്‍ പൊലീസ് അവകാശപ്പെടുന്നത്. ഈ കാലയളവില്‍ മുഹമദ് സനാവുള്ള തീവ്രവാദികള്‍ക്ക് എതിരായ സൈനികനീക്കങ്ങളില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് ഔദ്യോഗികരേഖകളുണ്ട്.

2017ല്‍ സൈന്യത്തില്‍നിന്ന് വിരമിച്ച മുഹമദ് സനാവുള്ളയെ അടുത്തിടെ അസം ബോര്‍ഡര്‍ പൊലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായി നിയമിച്ചിരുന്നു. എന്നാല്‍, ട്രിബ്യൂണല്‍ ഉത്തരവിട്ടതിന് പിന്നാലെ അദ്ദേഹത്തെ സര്‍വീസില്‍നിന്ന് പുറത്താക്കി.


അതേസമയം, രേഖകള്‍ കൂടിക്കലര്‍ന്നതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയതെന്ന അവകാശവാദവുമായി മുഹമദ് സനാവുള്ളയ്ക്ക് എതിരെ 2008ല്‍ അന്വേഷണം നടത്തിയ അസം ബോര്‍ഡര്‍ പൊലീസിലെ മുന്‍ ഉദ്യോഗസ്ഥന്‍ രംഗത്തെത്തി.

2009ല്‍ വിദേശ പൗരനായി രേഖപ്പെടുത്തപ്പെട്ടെങ്കിലും 2017ല്‍ മാത്രമാണ് മുഹമദ് സനാവുള്ളയ്ക്ക് ഈ വിഷയം അറിയാന്‍ സാധിച്ചത്. മൂന്ന് പതിറ്റാണ്ട് നീണ്ട സൈനികസേവനത്തിന് ലഭിച്ച പ്രതിഫലം ഹൃദയം തകര്‍ത്തെന്ന് മുഹമദ് സനാവുള്ള പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News