കൊല്ലം കടല്‍ തീരത്തടിഞ്ഞ പത ജൈവമാലിന്യമാണെന്ന് പഠന റിപ്പോര്‍ട്ട്

കൊല്ലം തീര കടലില്‍ അടിഞ്ഞ പത നോക്ട്ടിലുക്ക എന്ന സസ്യപ്ലവഗം നശിച്ചതിനെ തുടര്‍ന്നുണ്ടായ ജൈവമാലിന്യമെന്ന് പഠന റിപ്പോര്‍ട്ട്. ജൈവമാലിന്യങ്ങള്‍ ശക്തമായ കടല്‍ തിരയില്‍പ്പെട്ട് പതയായി രൂപാന്തരപെട്ടതാണെന്നും പഠനത്തില്‍ കണ്ടെത്തി. കൊല്ലം ദുരന്ത നിവാരണ സമിതിയുടെ ആവശ്യപ്രകാരം കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

കഴിഞ്ഞ 10-ാം തീയതിയാണ് കൊല്ലം തീരത്ത് മുട്ടോളം ഉയരത്തില്‍ പതയടിഞ്ഞത്. വായു ചുഴലികാറ്റിന്റെ സ്വാധീനത്തില്‍ കടലിന്റെ അടിത്തട്ടില്‍ നിക്ഷേപിക്കപ്പെട്ടിരുന്ന സല്‍ഫറും നൈട്രജനും വലിയതോതില്‍ കടലിന്റെ ഉപരിതലത്തില്‍ വരികയും ഇവ സസ്യ പ്ലവഗങ്ങളുടെ വന്‍ വിസ്‌ഫോടനത്തിന് ഇടയാക്കുകയും ചെയ്തുവെന്ന് കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയിലയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

തീരകടലില്‍ മൂന്ന് നോട്ടിക്ക് മൈല്‍ അകലെ നിന്നും കടല്‍ ജലത്തിന്റേയും തീരത്ത് മണല്‍തരികളുടേയും പത്ത് സാമ്പിളുകള്‍ ശേഖരിച്ചായിരുന്നു പതയുടെ പൊരുള്‍ അറിയാന്‍ പഠനം നടത്തിയത്.

നോക്ട്ടിലുക്ക എന്ന സസ്യപ്ലവഗത്തിന്റെ നശീകരണമാണ് പതയ്ക്ക് കാരണമായി തീര്‍ന്നതെന്നും തിരിച്ചറിഞ്ഞു. മൂന്നുമണിക്കൂര്‍ മാത്രമാണിതിന്റെ ആയുസ്.

രണ്ടു പതിറ്റാണ്ടു മുമ്പ് കൊല്ലം തീര കടലില്‍ നോക്ട്ടിലുക്ക സസ്യപ്ലവഗം ചീഞ്ഞ് ഉണ്ടായ ജൈവമാലിന്യത്തില്‍ ജന്തു പ്ലവഗങ്ങള്‍ ഉണ്ടായതാണ് കടല്‍ ചുവക്കാന്‍ ഇടയാക്കിയത്.
ഇതേ പ്രതിഭാസം മൂലം പതയ്ക്കു പിന്നാലെ കടല്‍ ചുവക്കാനുള്ള സാധ്യതയും ഗവേഷകര്‍ കാണുന്നു.

ഡോക്ടര്‍ എസ് സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു പഠനം ഡോ.എസ്.എം.റാഫി, ഡോ.ബേസില്‍മാത്യു, ഡോ.ഗിരീഷ്.ആര്‍ തുടങ്ങിയവരും പഠന സംഘത്തില്‍ ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here