നിര്‍മാണത്തിന് മുമ്പേ പാലാരിവട്ടം പാലത്തില്‍ യുഡിഎഫ് സ്വപ്നം കണ്ടത് അഴിമതിയുടെ പഞ്ചവടിപ്പാലം. ദേശീയപാത വികസന അതോറിറ്റിയില്‍ നിന്നും ആര്‍ബിഡിസിയിലേയ്ക്ക് പദ്ധതി മാറ്റി നല്‍കിയത് മുതല്‍ അഴിമതിയുടെ ഘോഷയാത്രയാണ് യുഡിഎഫ് നടത്തിയത്.
അഴിമതി ലക്ഷ്യമിട്ടത് നാല് പാലങ്ങളുടെ നിര്‍മാണങ്ങളില്‍ ആയിരുന്നെങ്കിലും പണം വെട്ടിക്കാനായത് പാലാരിവട്ടം പാലത്തില്‍ മാത്രം. 2014 ല്‍ പാലത്തിന്റെ നിര്‍മാണം ആലോചിക്കുമ്പോള്‍ മുതല്‍ അഴിമതിയാണ് യുഡിഎഫ് ലക്ഷ്യമിട്ടിരുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ എറണാകുളം ലോക്‌സഭാ മണ്ഡലം എംപി കൂടിയായിരുന്ന കെവി തോമസിന്റെ നിര്‍ദ്ദേശപ്രകാരം കൊച്ചി മേയര്‍ ടോണി ചാമ്മണിയുടെ സര്‍വകക്ഷി യോഗം വിളിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പാലം നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിക്കുമെന്നും ഇതിനായി കോര്‍പ്പറേഷന്‍ ഐക്യകണ്‌ഠേന ഒരു പ്രമേയം പാസാക്കി നല്‍കണമെന്നും വിവിധ കക്ഷി നേതാക്കളെ അറിയിച്ചു. എന്നാല്‍ ഇക്കാര്യം പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനോട് കൂടിയാലോചിച്ചില്ല എന്നാരോപിച്ച് മുസ്ലീം ലീഗ് അംഗം യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി ഇക്കാര്യത്തിലെ ദുരൂഹത അന്ന് മുതല്‍ തുടരുകയാണ്. സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെ 72 കോടി നിര്‍മാണ ചിലവുള്ള പാലം ആര്‍ബിഡിസികെയുടെ റോഡ് ഫണ്ട് ബോര്‍ഡ് അനുവദിച്ച തുക ഉപയോഗിച്ചാണ് പാലാരിവട്ടം പാലം നിര്‍മിച്ചത്.
രണ്ട് ദിവസം കൊണ്ടാണ് ദേശീയപാതാ അതോറിറ്റി നിര്‍മിക്കാം എന്നേറ്റ പാലം സര്ക്കാര് ഇടപെട്ട് ആര്‍ബിഡിസിക്ക് ടെന്‍ഡര്‍ പോലും വിളിക്കാതെ നല്‍കിയത്. അതിവേഗം വികസനം പൂര്‍ത്തിയാക്കാന്‍ വേണ്ടി ആണിതെന്നാണ് അന്നത്തെ ഉമ്മന്‍ചാണ്ടി സര്ക്കാര് ഇതിന് നല്‍കിയ വിശദീകരണം.
2014ല് നിര്‍മാണം തുടങ്ങിയ പാലം യുഡിഎഫ് സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതിന് മുമ്പ് ഉദ്ഘാടനം നടത്താന്‍ വേണ്ടി കരാറുകാരനുമേല്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. ഇതിന്റെ ഫലം കൂടിയാണ് മതിയായ സിമന്റും കമ്പിയും ഇല്ലാതെ നിര്‍മിച്ച പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ച.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here