
കോതമംഗലം പോത്താനിക്കാട് 45 കാരനെ വീടിന്‍റെ ടെറസ്സിനു മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.വീട്ടുടമ സജീവാണ് സുഹൃത്ത് പ്രസാദിനെ തോക്കുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് സജീവ് കുറ്റസമ്മതം നടത്തിയതായും പോലീസ് പറഞ്ഞു.
കസ്റ്റഡിയിലുള്ള സജീവിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം രാവിലെയാണ് കോഴിഫാം ഉടമയായ സജീവിന്‍റെ വീടിന്‍റെ ടെറസിനു മുകളില്‍ ഫാമിലെ ജീവനക്കാരനും സജീവിന്‍റെ സുഹൃത്തുമായ പ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന്‍റെ സമീപത്തു നിന്നും തകര്‍ന്ന നിലയില്‍ ഒരു എയര്‍ ഗണ്ണും കണ്ടെത്തിയിരുന്നു.അതിനാല്‍ വെടിയേറ്റ് മരിച്ചതാണൊ എന്ന് പോലീസ് സംശയിച്ചിരുന്നെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതിന്‍റെ സൂചനയില്ല.തലക്ക് ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്നും കണ്ടെത്തി.
ഇതിനിടെ കസ്റ്റഡിയിലെടുത്ത സജീവിനെ പോലീസ് ചോദ്യം ചെയ്തെങ്കിലും പ്രസാദിന്‍റെ മരണത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ആദ്യ ഘട്ടത്തില്‍ ഇയാള്‍ മൊഴി നല്‍കിയത്.എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ സജീവ് കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. ” കൊലപാതകത്തിന്‍റെ തലേന്നാള്‍ പ്രസാദ് മദ്യം വാങ്ങിക്കൊണ്ടുവരികയും സജീവിന്‍റെ വീടിന്‍റെ ടെറസ്സിനു മുകളിലിരുന്ന് മദ്യപിക്കുകയും ചെയ്തു.തനിക്ക് മദ്യം നല്‍കണമെന്ന് സജീവ് ആവശ്യപ്പെട്ടെങ്കിലും ഇത് കേള്‍ക്കാന്‍ പ്രസാദ് തയ്യാറായില്ല.
ഇതെത്തുടര്‍ന്നുണ്ടായ കയ്യേറ്റം പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.എയര്‍ ഗണ്ണുകൊണ്ട് തലക്കടിച്ചാണ് സജീവ് പ്രസാദിനെ കൊലപ്പെടുത്തിയത്”. സജീവിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി.കേസില്‍ മറ്റ് പ്രതികളില്ലെന്നും പോലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here