ഒളിമ്പിക് മെഡല്‍ ജേതാവ് മാനുവല്‍ ഫ്രഡറിക്കിന് ഇനി സ്വന്തം കിടപ്പാടം

കേരളത്തിന്റെ ഏക ഒളിമ്പിക് മെഡല്‍ ജേതാവ് മാനുവല്‍ ഫ്രഡറിക്കിന് ഇനി സ്വന്തം കിടപ്പാടം.കണ്ണൂര്‍ പള്ളിയാംമൂലയില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. 1972 ലെ മ്യൂണിക്ക് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ മാനുവല്‍ ഫ്രഡറിക്ക് ഇത്രയും കാലം വാടക വീട്ടിലായിരുന്നു താമസം.

സ്വന്തമായി ഒരു കിടപ്പാടം എന്ന ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്കിന്റെ സ്വപ്നമാണ് യാഥാര്‍ഥ്യമായത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും കായിക മന്ത്രി ഇ പി ജയരാജന്റെയും ആത്മാര്‍ത്ഥമായ ഇടപെടലിന്റെ ഫലമായാണ് ഒളിംപ്യന് സ്വന്തമായി കിടപ്പാടം ഒരുങ്ങിയത്. കണ്ണൂര്‍ പള്ളിയാംമൂലയില്‍ സെന്റിന് 15 ലക്ഷത്തോളം രൂപ വരുന്ന 5 സെന്റ് ഭൂമി പതിച്ച് നല്‍കി ഇവിടെയാണ് ആധുനിക സൗകര്യങ്ങളോടെ സര്‍ക്കാര്‍ ഒളിംപ്യന് 1610 ചതുരശ്ര അടിയുയുള്ള ഇരുനില വീട് പണിതത്.

ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍ സോസൈറ്റിക്കായിരുന്നു നിര്‍മാണ ചുമതല. ഇ പി ജയരാജന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ തറക്കല്ലിട്ട് പത്ത് മാസത്തിനകമാണ് പണി പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറിയത്. ഏറെക്കാലം അവഗണയുടെ കൈപ്പുനീര്‍ കുടിക്കേണ്ടി വന്ന തനിക്ക് സംസ്ഥാന സര്‍ക്കാര്‍ അര്‍ഹമായ പരിഗണന തന്നതിന് ഏറെ നന്ദിയുണ്ടെന്ന് ഒളിമ്പ്യന്‍ പറഞ്ഞു.

കായിക താരങ്ങളുടെയും മുന്‍ താരങ്ങളുടെയും ക്ഷേമത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

21 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയുടെ ഗോള്‍ വലയം കാത്ത താരമാണ് മാനുവല്‍ ഫ്രെഡറിക്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തി ആദ്യം എടുത്ത തീരുമാനങ്ങളില്‍ ഒന്നായിരുന്നു മാനുവല്‍ ഫ്രഡറിക്കിന് സ്വന്തമായി കിടപ്പാടം ഒരുക്കണമെന്ന തീരുമാനമാണ് ഒട്ടും കാലതമാസമില്ലാതെ നടപ്പാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here