നാല് ദിവസമായി മഹാനഗരത്തില്‍ പെയ്തിറങ്ങുന്ന കനത്ത മഴ ജൂണില്‍ പത്ത് വര്‍ഷത്തിനിടെ ലഭിച്ചിട്ടുള്ള കണക്കില്‍ മുന്നിലാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്. നഗരത്തില്‍ മഴ ശക്തി പ്രാപിച്ചതോടെ ഗതാഗതം താറുമാറായി. ട്രാഫിക് കുരുക്കില്‍ കുടുങ്ങി റോഡ് യാത്രക്കാരും പല ഭാഗങ്ങളിലും ട്രാക്കുകള്‍ വെള്ളത്തിനടിയിലായതിനാല്‍ ട്രെയിന്‍ യാത്രക്കാരും ദുരിതത്തിലായി.
ഓഫീസുകളില്‍ പോകുന്ന സ്ത്രീകളും വിദ്യാര്ഥികളുമാണ് ഏറെ ക്ലേശത്തിലായത്. ജൂലൈ 4 വരെ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും അതിശക്തമായ മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. തുടര്‍ച്ചയായ മഴ മുംബൈയുടെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കി.
ആധുനീക സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ വീട്ടിലിരുന്നും ഓഫീസ് ജോലികള്‍ ഒരു പരിധി വരെ ചെയ്യാമെന്നതാണ് പലരുടെയും ആശ്വാസം. ഇത്തരം അവസരങ്ങളിലാണ് മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമെല്ലാം ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതെന്നാണ് ബാന്ദ്രയിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ വൈസ് പ്രസിഡന്റ് ആയി ജോലി നോക്കുന്ന വിജയ് മോഹന്‍ പറയുന്നത്.
കൂടുതല്‍ സ്റ്റാഫും വര്‍ക്ക് ഫ്രം ഹോം തിരഞ്ഞെടുക്കുന്നതും ഇത്തരം അവസരങ്ങളിലാണെന്നും വിജയ് പറയുന്നു. അത് കൊണ്ട് തന്നെ സേവന വിഭാഗത്തിലുള്ള കമ്പനികള്‍ക്ക് മഴ ഇത് വരെ കാര്യമായി ബാധിച്ചിട്ടില്ല. തുടര്‍ച്ചയായ മഴ പ്രതിരോധത്തിലാക്കിയിരിക്കുന്നത് കൂടുതലായും നിര്‍മ്മാണ മേഖലയെയാണ്.
ജൂണ്‍ മാസത്തില്‍ മൊത്തം 515,2 മില്ലിമീറ്റര്‍ മഴയാണ് നഗരത്തിന് ലഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here