അമൃത് പദ്ധതി നടപ്പിലാക്കിയതിലും രക്തത്തിന്റെ പ്ലാസ്മ വേര്‍തിരിച്ച് നല്‍കാന്‍ റിലയന്‍സ് കമ്പിനിക്ക് കരാര്‍ നല്‍കിയതിലും അഴിമതിയില്ലെന്ന് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും. പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും മാനദണ്ഡങ്ങള്‍ പാലിച്ചാണ് പദ്ധതികള്‍ നടപ്പിലാക്കിയതെന്നും അതിനാല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
നഗര വികസനത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി മുന്‍പരിചയമില്ലാത്ത കമ്പനിക്ക് നല്‍കിയെന്നാരോപണമാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്.രക്തത്തിന്റെ പ്ലാസ്മ വേര്‍തിരിച്ച് നല്‍കാന്‍ റിലയന്‍സ് കമ്പിനിക്ക് കരാര്‍ നല്‍കിയതിലും അപാകതകള്‍ ഉണ്ടെന്ന ആരേപണവും പ്രതിപക്ഷം നടത്തി. എന്നാല്‍ നഗരസഭകള്‍ ടെന്‍ഡര്‍ നടപടികളിലൂടെ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയാണ് കരാര്‍ നല്‍കിയതെന്നും.അമൃത് പദ്ധതി നടപ്പിലാക്കിയതില്‍ പ്രതിപക്ഷത്തിന്റെ ആരോപണം ശരിയല്ലെന്നും മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു.
റിലയന്‍സിന് പ്ലാസ് മ വില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിച്ചത് 2013 ല്‍ യു.സി.എഫ്.സര്‍ക്കാറിന്റെ കാലത്താണെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ മറുപടി നല്‍കി. അധികം വരുന്ന പ്ലാസ് മകൈമാറണമെന്നാണ് കേന്ദ്രനിര്‍ദേശമാണെന്നും മന്ത്രി വ്യക്തമാക്കി.
ഇരു ആരോപണങ്ങളിലും അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാല്‍ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ആരോപണങ്ങള്‍ക്ക് തൃപ്തികരമായ മറുപടിയല്ല മന്ത്രിമാര്‍ നല്‍കിയത്.അതിനാല്‍ അഴിമതി അന്വേഷിക്കുന്നത് വരെ രാഷ്ട്രീയപരമായും നിയമപരമായും മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here