കൃത്യം ഒരു വർഷം മുമ്പ് മഹാരാജാസിലെ പിന്നിലെ ഗേറ്റിനു സമീപം ആണ് അഭിമന്യു എന്ന എസ്എഫ്ഐ നേതാവ് മുസ്ലിം വർഗീയവാദികളുടെ കുത്തേറ്റു വീണത്. വർഗീയത തുലയട്ടെ എന്ന് എഴുതിയതിന് അഭിമന്യുവിൻറെ ഇടനെഞ്ചിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കഠാര കുത്തിയിറക്കി. ചായം കൊണ്ട് ചുവരിൽ അഭിമന്യു എഴുതിയ വർഗീയത തുലയട്ടെ എന്ന ആശയം പ്രവർത്തകർ ചില്ലിട്ടു മഹാരാജാസിൻ്റെ ഹൃദയത്തിൽ സൂക്ഷിച്ചു. അഭിമന്യു കൊല്ലപ്പെട്ട ജൂൺ ഒന്ന് അർദ്ധരാത്രിയുടെ ഓർമ്മ പുതുക്കിയാണ് എസ്എഫ്ഐ എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഒരു വർഷത്തിനിപ്പുറം വീണ്ടും അതേ സമയത്ത് ഒത്തുകൂടിയത്. വർഗീയത തുലയട്ടെ എന്ന് അഭിമന്യു എഴുതിയ മഹാരാജാസിൻ്റെ പിന്നിലെ അതേ ചുവരിൽ ജില്ലയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും എത്തിയ എസ്എഫ്ഐ പ്രവർത്തകർ വർഗീയത തുലയട്ടെ എന്ന് ആവർത്തിച്ച് എഴുതി. ചടങ്ങിൽ വെച്ച് സലാലയിലെ സാംസ്കാരിക കൂട്ടായ്മയായ കൈരളി സലാല വട്ടവടയിലെ അഭിമന്യു സ്മാരക വായനശാലയിലേക്ക് സമാഹരിച്ച പുസ്തകങ്ങളും കൈമാറി. വട്ടവടയിൽ നിന്ന് ശാസ്ത്രജ്ഞനാകാനെത്തിയ അഭിമന്യു സമൂഹത്തിന് പകർന്ന പാഠം വർഗീയതയെ ചെറുക്കാനാണ്. വർഗ്ഗീയതയുടെ കൊലക്കത്തിക്ക് ഇല്ലാതാക്കാനായത് അവന്റെ ജീവനെ മാത്രമാണ് എന്നോർമിപ്പിക്കുകയാണ് അഭിമന്യുവിന്റെ ഇൗ രക്തസാക്ഷിത്വ ദിനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here